Wednesday, January 19, 2011

അകന്നകന്നു പോകുന്നവ

ഏതോ ഒരു തണുപ്പ് കാലത്ത് ഒരു കടല്‍ത്തീരത്ത് നിന്നു ആകര്‍ഷണം തോന്നിയ ഒരു ചിപ്പിത്തോട് ജാക്കറ്റിന്റെ കീശയിലിട്ടിരുന്നു. അതിനെ പിന്നെ ഒരിക്കലും പുറത്തെടുത്തിട്ടില്ല എന്നാണു ഓര്‍മ്മ. അരിക് അല്പ്പം പൊടിഞ്ഞ ആ ചിപ്പിത്തൊണ്ട് കാക്കത്തൊള്ളായിരം പ്രാവശ്യം കീശക്കുള്ളില്‍ വച്ചു തന്നെ കൈവിരലുകള്‍ സ്പര്‍ശിച്ചിട്ടുണ്ട്. മിനുസമുള്ള ഉള്‍ഭാഗവും പരുക്കന്‍ മറുഭാഗവും പല തവണ, പല സന്ദര്‍ഭങ്ങളില്‍, പല സ്ഥലങ്ങളിലായി തൊട്ടറിഞ്ഞിട്ടുണ്ട്. സ്വബോധത്തിനു പിടിതരാതെ വഴുതി മറയുന്ന പലതിനും നടുവില്‍ വച്ചു വിരലുകള്‍ ആ ചിപ്പിത്തോടിനെ തേടിച്ചെല്ലുകയും, പ്രത്യേകിച്ച് ഒരു അര്‍ത്ഥമോ യുക്തിയോ ഇല്ലാത്ത - എനിക്ക് കണ്ടെത്താനായിട്ടില്ലാത്ത- ആ തോടിന്റെ നിലനില്പ്പില്‍ ആഹ്ലാദിക്കുകയും ചെയ്തിട്ടുണ്ട്. ജാക്കറ്റ് ഉപേക്ഷിക്കുമ്പോഴും ആ ചിപ്പിത്തോട് എടുത്ത് നോക്കാന്‍ തോന്നിയില്ല. ഓര്‍മ്മയില്‍ ആ തോട് പല നിറങ്ങള്‍ പൂകുന്നു, അകം പുറം മറിയുന്നു, ദ്രവ്യരൂപം എടുക്കുന്നു, വിരലുകള്‍‌ക്കിടയിലൂടെ ഒഴുകുന്നു.