Sunday, April 12, 2009

ഈന്തുമ്പിടി

ഈന്തു പൊടിപ്പിച്ചു കിട്ടിയാല്‍ പിന്നെ ബീഡി വലിച്ചിരിക്കുന്ന മമ്മുക്കാനെ ഓടിച്ചും, ഫോണ്‍ വിളിച്ചും തറവാട്ടിലെ പെണ്ണുങ്ങളെയെല്ലാം വിളിച്ചു വരുത്തുന്നത് വരെ വെപ്രാളമാണ് ആയിസുമ്മാക്ക്. ചൂടുവെള്ളത്തില്‍ മയത്തില്‍ കുഴച്ചെടുത്ത ഈന്ത്മാവ് നടുവിലൊരു തളികയില്‍ വെച്ച് അഞ്ചാറു മുറം അതിനു ചുറ്റുമായി നിരത്തിയിട്ടാല്‍ പെണ്ണുങ്ങളെല്ലാം ഈന്തുമ്പിടി ഉരുട്ടിയിടാന്‍ ഹാജരുണ്ടാവും. നാരങ്ങാ വലുപ്പത്തില്‍ ഈന്ത്മാവ് ഇടത്തേകൈയ്യില്‍ വച്ച്, അതില്‍ നിന്ന് കുറച്ച് നുള്ളിയെടുത്ത് ഉള്ളം കൈയ്യില്‍ വച്ചൊന്ന് ഉരുട്ടി, വലത്തേ കൈവിരലുകള്‍ കൊണ്ട് പതുക്കെയൊന്ന് അമര്‍ത്തി രൂപപ്പെടുത്തി മുറത്തിലേക്ക് അടര്‍ത്തിയിടണം. നുള്ളിയും ഉരുട്ടിയും താളത്തില്‍ നീങ്ങുന്ന കൈകളില്‍ നിന്ന് പിടികള്‍ ഇങ്ങനെ ഉതിര്‍ന്നുകൊണ്ടേയിരിക്കും. എല്ലാം കൂട്ടിയെടുത്ത് ആവിയില്‍ പുഴുങ്ങി തേങ്ങവറുത്തരച്ച കറിയില്‍ ഇട്ട് വറ്റിച്ചെടുക്കുന്ന പൊല്ലാപ്പ് വേറെ. കാല് വേദന വന്നതിനു ശേഷം ആയിസുമ്മ ഈന്തുമ്പിടി ഉണ്ടാക്കാന്‍ ഒരുങ്ങാറില്ല. അതോ ഇനി ഈന്തുമ്പിടിപ്പണി നിര്‍ത്തിയതിനു ശേഷമാണോ ആയിസുമ്മാക്ക് കാല് വേദന വന്നത്?
*
ഉമ്മാക്ക് കൈവേദനയാണെന്ന്. ദേഹമനങ്ങുമ്പോള്‍ വലത്തേ തോളില്‍ നിന്നും കുത്തിക്കീറി വരുന്ന വേദന. മരുന്നുകെട്ടലും ചൂടുപിടിക്കലും മുറക്ക് നടക്കുന്നു, വേദനക്കൊരു കുറവുമില്ല. ഇതിനു മുന്‍പ് വിട്ടുമാറാത്ത കഴുത്ത് വേദനയായിരുന്നു. കുറച്ച് കാലമായിട്ട് ഉമ്മ തന്നിലേക്ക് തന്നെ എത്രെയോ യുഗങ്ങള്‍ ഉള്‍വലിഞ്ഞ് ഏതോ ഇരുട്ടറയില്‍ വേദനകളും മരുന്നുകളും പരാതികളും മാത്രമായി ഒരു ലോകം തീര്‍ക്കുകയാണ്. അരഞ്ഞാണത്തില്‍ കൊളുത്തിയിട്ടിരുന്ന താക്കോല്‍ കൂട്ടങ്ങളുടെ കിലുക്കത്തില്‍ തറവാടിനെ നിശബ്ധമാക്കാന്‍ കഴിഞ്ഞിരുന്ന ഉമ്മയുടെ ഈ വെളിപ്പെടുത്തല്‍ ഞാനേത് അറയിലാണ് പൂട്ടിവെക്കേണ്ടത്?
*
ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറി താമസിക്കുന്നത് വരെ വല്ല്യുമ്മാക്ക് കൂട്ടു കിടന്നിരുന്നത് ഞാനായിരുന്നു. വെള്ള വിരിച്ച കട്ടിലിന്റെ മതിലിനോട് അടുപ്പിച്ചിട്ട ഭാഗം എനിക്കും, മക്കത്തു നിന്നുള്ള തസ്ബീഹും റ്റോര്‍ച്ചും തലയണക്കീഴില്‍ വെച്ച ഭാഗം വല്ല്യുമ്മാക്കും. സിനിമകളിലും പുസ്തകങ്ങളിലും കാണുന്നത് പോലെ പഴംകഥകളും, മടിയില്‍ തലചായ്ക്കലും, തലയില്‍ വിരലോടിക്കലും ഒന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു. എങ്ങെനെയെന്നോര്‍മ്മയില്ല, തവിട്ടു ചട്ടയുള്ള ഒരു ഡയറി എപ്പോഴോ ഞങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചു. ഡയറിയുടെ താളുകളില്‍ ഇംഗ്ലീഷ് അക്ഷരമാല നിറയാന്‍ തുടങ്ങി-മുകളിലെ വരികളില്‍ ഞാന്‍ എഴുതിയത്, താഴെ വല്ല്യുമ്മ പകര്‍ത്തിവെച്ചതും. അക്ഷരമാലയും കുട്ടിക്കവിതകളും കടന്ന് പത്രത്തിലെ വാര്‍ത്തകള്‍ ഡയറിയില്‍ നിറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു,
വല്ല്യുമ്മ പഠിച്ചിട്ടില്ലേ?
ഉം. രണ്ടാം ക്ലാസ്സ് വരെ.
പിന്നെ?
പിന്നെ സ്കൂളില്‍ പോയാല്‍ ഇംഗ്ലീഷ് ശൈത്താന്‍ പിടിച്ചോണ്ടു പോവുംന്ന് ഉമ്മ പറഞ്ഞു.
a host of golden daffodils
a host of golden daffodils
പത്രത്തില്‍ നിന്നും എന്റെ പാഠപുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയെടുത്ത അക്ഷരക്കൂട്ടങ്ങള്‍ നിറഞ്ഞ ആ ഡയറി കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാനപ്പോള്‍ പൊട്ടിച്ചിരിക്കുമായിരുന്നു.
*
ഞാനൊരു ഉമ്മാമ്മയാവാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം-ജീവിതത്തിന്റെ മുഴുവന്‍ സൌന്ദര്യവും ആ നിമിഷത്തില്‍ അലയടിക്കുന്നത് പോലെയായിരുന്നു, ഭൂമിയിലെ പൂക്കളോരോന്നും ശ്രുതിമധുരമായി പാടുന്നത് പോലെ, എന്റെ മനസ്സിലെ ഏതൊക്കെയോ ശൂന്യതകള്‍ പൂരിപ്പിക്കപ്പെട്ടത് പോലെ. ഫര്‍സാന വന്ന് ഹോം റ്റെസ്റ്റ് റിസല്‍റ്റ് പറയുമ്പോള്‍ വെയിലിന്റെ ഒരു നേര്‍ത്ത പാളി അവളുടെ മൂക്കിന്‍ തുമ്പത്ത് ഉമ്മ വെക്കുന്നുണ്ടായിരുന്നു. എന്റെ കുഞ്ഞ്, അവളുടെ കുഞ്ഞ്- കുഞ്ഞുടുപ്പുകളില്‍ അഞ്ചിതള്‍ പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍, പച്ചമാങ്ങ ഉപ്പിലിട്ട് വെക്കാന്‍, നല്ലൊരു ഈറ്റുകാരത്തിയെ ഏര്‍പ്പാടാക്കാന്‍, തൊട്ടില്‍ത്തുണികള്‍-പെട്ടെന്ന് ഒരായിരം കൈകള്‍ മുളച്ചത് പോലെയിരുന്നു എനിക്ക്. ശപിക്കപ്പെട്ട ആ രാത്രി കഴിഞ്ഞ് തളര്‍ന്നു കിടന്നുറങ്ങുന്ന ഫര്‍സാനയെ കണ്ടപ്പോള്‍ അവളെ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ ഒന്ന് പോലും എന്റെ മനസ്സിലില്ലായിരുന്നു.സാന്ത്വനത്തിന്റെ ഓരോ വാക്കും ആ നഷ്ടം അവളുടേത് മാത്രമാക്കി തീര്‍ക്കുകയല്ലേയുള്ളൂ? വാക്കില്ലാത്ത അനേകം രഹസ്യങ്ങളില്‍ ഒന്നായി ആ നഷ്ടവും ഞങ്ങള്‍ക്കിടയില്‍ ശേഷിച്ചു.
*
വല്ല്യകാക്കന്റെ രണ്ടാം ബീടരായി കേറി വരുമ്പോ ആയിസൂന് പത്തോ പന്ത്രണ്ടോ. രണ്ട് മൂന്ന് കൊല്ലം കൊണ്ട് ജെമീലാനെ പെറ്റ്. അങ്ങനെ ആയിസു ആയിസുമ്മയായി. പിന്നങ്ങോട്ട് നെല്ലിക്കാവണ്ടി മറിഞ്ഞു വീണത് പോലെ പന്ത്രണ്ടെണ്ണം. എളേതിനെ പെറ്റെണീച്ച് വരുമ്പ്ലേക്കും രണ്ടാമത്തോളെ പിയ്യാപ്ലാ തക്കാരം. അന്ന് പരീക്ഷക്ക് പടിക്കൈന്നും ലൈല. അടുക്കളേല്‍ അമ്പാടും പണിയുണ്ടായിറ്റും ഓള് വരാന്‍ കൂട്ടാക്കീല, കിത്താബിന്റെ മുന്നിലിരുന്നിരുന്ന് അനക്ക് വേരൊറച്ച് പോയോ പഹച്ചീന്ന് ആയിസു ഓളോട് തൊള്ളയിടുന്നതും കേട്ടാ വല്ല്യകാക്ക കേറിവന്നത്. ഓള് കുട്ടിയല്ലേ ആയിസൂ, ഓള് പടിച്ചോട്ടേന്നും പറിഞ്ഞ് മേത്തലെ മുറീല്‍ക്ക് കേറിപ്പോയതാ ന്റെ ഇക്കാക്ക. മയ്യത്തെടുക്കം വരെ ആയിസു ഒറ്റക്കെടപ്പൈനും. പിന്നെന്താ, ലൈലാക്ക് ഓരോ പിയ്യാപ്ലനേം പറഞ്ഞു വരുന്നോരൊക്കെ ഓളെ പടിപ്പ് കഴിയട്ടേന്നും പറഞ്ഞ് ആയിസു മടക്കാന്‍ തുടങ്ങി. ഓളെ ദൂരെങ്ങാനുള്ള കോളേജില് അയ്ക്കാന്‍ പോണത് കേട്ടപ്പോ കുടുമ്മത്തെ കാരണോന്മാര്‍ക്ക് ഹാലിളകി. ഈ കുടുമ്മത്തിലെ പെണ്ണുങ്ങള് അഴിഞ്ഞാടൂലാന്ന് ഓര്. ആയിസു ഒറ്റ പറച്ചില്‍, ഓളെ ഉപ്പ മരിക്കാന്നേരം ഒസ്യത്ത് പറഞ്ഞതാ ഓളെ പടിപ്പിക്കണന്ന്. വല്ല്യക്കാക്ക അപ്പറഞ്ഞത് ഞാനും കേട്ടതാന്ന് ഞാനും കൂടി. ആയിസൂന്റെ മാഞ്ഞാലക്കളികള്‍ക്ക് ഒറ്റപ്പൈസ തരൂലാന്നായി അപ്പോ ഓര്. ആയിസു കുലുങ്ങീല. കുട്ട്യോളെ പേരില്‍ എയ്തിവെച്ച മൊതലിന്റെ വാടക മുയ്മനും കയ്യിമ്മെ തന്നെ കിട്ടണംന്ന് പറഞ്ഞ് മമ്മുദൂനെ വെച്ച്, അഞ്ചെട്ട് പൈക്കളെ വാങ്ങീട്ട് പാലും വിക്കാന്‍ തൊടങ്ങി. എന്നിട്ടെന്തായി, അബ്ദാജീന്റെ ബീടരതാ പൈയ്യിനെ കറക്കണേന്ന് കളിയാക്കിയ കൂട്ടരന്നെ മക്കളോരോന്നും പടിച്ച് നെലേം വെലേം ആയപ്പോ പറയാന്‍ തൊടങ്ങീലേ, ഇദ് നമ്മളെ അബ്ദുര്‍ റഹിമാന്‍ ഹാജിയുടെ മക്കളാണെന്ന്.
*
മൈലാഞ്ചിക്കല്ല്യാണത്തിന് ഉമ്മാന്റെ സുറുമ നിറത്തിലുള്ള മാത്താവും തട്ടവുമിട്ട് ഫര്‍സാന ഒരുങ്ങിയപ്പോള്‍ അവളെ എന്റെ ദേഹത്തോട് ചേര്‍ത്ത് പിടിച്ച് എന്റെ ചിറകിന്‍ കീഴില്‍ ഒളിപ്പിക്കാനാണ് തോന്നിയത്. അവളെ അരികിലിരുത്തി കൈയില്‍ മൈലാഞ്ചിയിട്ടു കൊണ്ട് ഉമ്മ. എന്റെ ഉമ്മയും, എന്റെ മോളും.

ഫിറോസും കുടുംബവുമായിരിക്കണം ഇനി മോളെ ലോകം. അന്റെ കൈക്കലാണ് ഇനി നിങ്ങള് രണ്ടാളെം സന്തോഷോം സമാധാനോം.
അത് മാത്രായിരിക്കണം എന്റെ ലോകമെന്ന് പറയല്ലേന്റെ കറവക്കാരത്തി ആയിസൂ.

ഒരു കൊട്ട പൊന്നുണ്ടല്ലോ, മിന്നുണ്ടല്ലോ മേനി നിറയേ
കരയല്ലേ ഖല്‍ബിന്‍ മണിയേ, കല്‍ക്കണ്ട കനിയല്ലേ.

കേക്ക്, ഭര്‍ത്താവിനെ അനുസരിച്ച് നല്ല നെലേല്‍ കുടുമ്മത്തെ നോക്കിനടത്തല്‍ അന്റെ ഉത്തരവാദിത്വമാണ്. അറിയാലോ, ഭര്‍ത്താവിനോട് അനുസരണക്കേട് കാണിക്കുന്നോളെ മലക്കുകള്‍ ശപിച്ചോണ്ടിരിക്കും.

കനകത്തിന്‍ നിറമുള്ള കാതിലണിയാന്‍ കാതിലോല പൊന്നോലാ
കരയല്ലീ ഖല്‍ബിന്‍ മണിയേ, കല്‍ക്കണ്ട കനിയല്ലേ.

കാരണണ്ട്, പെണ്ണുങ്ങളേക്കാള്‍ ഒരു പടി മോളിലാണ് ആണുങ്ങള്‍.
പൊന്നുമ്മാ, നമ്മള്‍ ഈ ലോകത്തിനോടുള്ള ഉത്തരവാദിത്വങ്ങള്‍ മറന്ന് ഒതുങ്ങിക്കൂടിയതു കൊണ്ടല്ലാതെ എന്ത് ശ്രേഷ്ഠതയാണ് ആണുങ്ങള്‍ക്ക് മാത്രമായുള്ളത്?
അന്റെ മാഞ്ഞാലവര്‍ത്താനം നിര്‍ത്ത് കുട്ടീ. പടച്ചോന്റെ പക്കല്‍ നിന്നുള്ള ഫദ്ദലയുണ്ട് ആണുങ്ങള്‍ക്ക്, അതോണ്ട് തന്നെ പെണ്ണുങ്ങളുടെ കൈകാര്യകര്‍ത്താക്കളും ഓരന്നെ.
വാള്‍ത്തലയുടെ മൂര്‍ച്ചയുള്ള ഉമ്മയുടെ വാക്കുകള്‍ തട്ടി എന്റെ മോള്‍ക്ക് എവിടെയാണ് ചോര പൊടിഞ്ഞിരിക്കുക?
*
സാധാരണയിലും അധികം വികൃതികള്‍ ഒപ്പിച്ച് ഫര്‍സാന എന്നെ വലച്ച ഒരു ദിവസം അവസാനമില്ല എന്ന് തോന്നിയ ഒരു വഴക്കിനൊടുവില്‍ മതിലില്‍ തൂക്കിയിട്ടിരുന്ന കലണ്ടര്‍ ചുരുട്ടിപ്പിടിച്ച് ഞാനവളെ പൊതിരെ തല്ലി. കലണ്ടറിന്റെ മുകളിലെ തകിട് തട്ടി അവളുടെ വലത്തേ കവിള്‍ ചെറുതായി മുറിഞ്ഞ് ചോര പൊടിഞ്ഞു. ഈന്തുമ്പിടിയുടെ ആകൃതിയില്‍ ഒരു കൊച്ചു കല അവളുടെ കവിളില്‍ ബാക്കിവെച്ചിട്ട് പിന്നെ ആ മുറിവ് ഉണങ്ങിവീണു.
*
വേദനയുടെ ശക്തി കൂടിയപ്പോള്‍ ഞാന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് നടക്കാന്‍ തുടങ്ങി.ഏതോ ആദിമമായ പ്രേരണയാല്‍ എന്നവണ്ണം എന്റെ അരക്കെട്ട് ഒരു താരാട്ടിന്റെ ഈണത്തില്‍ ആടുകയായിരുന്നു. അടിവയറ്റില്‍ നിന്ന് ഊറ്റത്തോടെ ത്രസിക്കുന്ന വേദന. ഞാന്‍ കുളിമുറിയിലേക്കോടി. റബ്ബേ, വേദനയുടെ കടലില്‍ ഒറ്റക്ക് ഞാന്‍, നിന്റെ കാരുണ്യം. ചോര, പിന്നെ ഇടത് കൈവെള്ളയില്‍ ചോരപുരണ്ട പച്ചക്കരള്‍ പോലെ ഒരു ഈന്തുമ്പിടിയുടെ അത്ര വലുപ്പതില്‍ അത്. ഇനി? ഞാന്‍ ഡ്രെയിനേജ് ഹോളിന്റെ മൂടി കാല് കൊണ്ടു തട്ടിമാറ്റി. ഉള്ളംകൈ അറിയുന്ന ഇളം ചൂടിനെ ഓര്‍മ്മയിലെവിടെയോ അടര്‍ത്തിയിടാന്‍ ഒരു നിമിഷമെടുത്തിട്ട് ഇടത്തേ കൈയ്യില്‍ നിന്ന് അതിനെ ഡ്രെയിനേജ് ഹോളിലിട്ടു, ഒരു ബക്കറ്റ് വെള്ളവും ഒഴിച്ചു. ഇന്ന് നിനക്കൊരു കൂടാവാനേ എനിക്കാവൂ, എന്നില്‍ നിന്നും അടര്‍ന്നു പോയിക്കോ. നിനക്ക് പറന്നുകളിക്കാന്‍ ഒരാകാശം ഒരുക്കാനാവുന്ന നാളിനേക്കായി ഞാനും കാത്തിരിക്കും. പിന്നെ, ഒരു പ്രപഞ്ചത്തിന്റെ ഭാരമത്രയും എന്നില്‍ നിന്ന് എടുത്ത് മാറ്റപ്പെട്ടതിന്റെ ആശ്വാസത്തോടെ ഞാന്‍ കിടക്കയിലേക്ക് വീണു.
*
എന്നാലും പെണ്ണുങ്ങളെക്കാള്‍ വലിയോര് ആണുങ്ങളാ.
കുളൂസ് പറയല്ലേ ഇക്കാക്കാ.
സത്യാടീ. പെണ്ണുങ്ങളെക്കാള്‍ ഒരു പടി മുകളിലാ ആണുങ്ങളെന്ന് ഖുറ്‌ആനിലുണ്ട്.
കള്ളം. പച്ചക്കള്ളം.
നീ വേണെങ്കില്‍ ഉസ്താദിനോട് ചോയ്ച്ചോക്ക്.
ഇക്കാക്കാന്റെ കൈത്തണ്ടയില്‍ ഒറ്റക്കടിയായിരുന്നു ഞാന്‍. പിന്നെ അങ്ങോട്ടുമിങ്ങോട്ടും കുത്തും മാന്തലും. ആ തല്ലിന്റെ അരിശമത്രയും ഒതുക്കിപ്പിടിച്ച് കൊണ്ട് ഒരു കുഞ്ഞ് ഈന്തുമ്പിടിയുടെ ആകൃതിയില്‍ എന്റെ വലത്തേ കവിളില്‍ ഒരു കലയുണ്ട്.


ഫദ്ദല- മുന്‍‌ഗണന, അനുഗ്രഹം.

Monday, July 21, 2008

ജീവനുണ്ട്

മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം വായിച്ച കേരളത്തിലെ ഒരു യാഥാസ്ഥിക കുടുംബത്തിലെ ഏഴാംക്ലാസ്സുകാരിയുടെ ഉത്തരങ്ങള്‍.

1.വിവിധമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള കലഹങ്ങളും ഒരേ മതത്തില്‍ പെട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങളും ഇല്ലാതാക്കാന്‍ ന്നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
a.. Do not discriminate people because of their religion and advise your friends also to stop discriminating people.
b.Learn about other religions and cultures.
c. Treat everyone equally.


2.താഴെ പറയുന്ന വിവിധപ്രശ്നങ്ങള്‍ എതു മതത്തില്‍പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
വിലകയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം.
Tribal people and others living in forests are most affected by these problems. (രോഗങ്ങളെ കുറിച്ച് അവറ്‌ക്ക് അറിവുണ്ടാവില്ല, ഭൂകമ്പമോ മറ്റോ വന്നാല്‍ അവരെ രക്ഷിക്കാന്‍ പ്രയാസമാണ് എന്നാണ് വിശദീകരണം)

പുസ്തകത്തിലെ ആദ്യഭാഗങ്ങള്‍ ഇപ്പോള്‍ പഠിക്കേണ്ട എന്ന് പറഞ്ഞ് ക്ലാസ്സില്‍ അധ്യാപിക അവസാനപാഠങ്ങള്‍ പഠിപ്പിക്കുകയാണ്. ഈ പാഠത്തെ ചൊല്ലി ഇത്ര സമരങ്ങള്‍ എന്തിനാണെന്ന് അവള്‍ക്ക് മനസ്സിലാ‍യിട്ടില്ല. പാഠഭാഗം കുറച്ച് ബോറിങ്ങ് ആയെന്നും പറഞ്ഞ് അവള്‍ കര്‍‌ഷകതൊഴിലാളികള്‍ക്ക് എച്ചില്‍ ഇലകളില്‍ ഭക്ഷണം വിളമ്പികൊടുക്കുന്നത് വിവരിക്കുന്ന ഭാഗം താല്‍പ്പര്യത്തോടെ വായിച്ചുകേള്‍പ്പിച്ചു.

Wednesday, July 16, 2008

ഇന്നാളൊരു ദിവസം

ഇന്നാളൊരു ദിവസം ഹോട്ടലിലെ കുളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു സ്ത്രീയെ ഉറ്റുനോക്കി നില്‍ക്കുന്ന രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടു, കണ്ണും പൂട്ടി ഉയര്‍ന്നും താണും പറക്കുന്ന പാട്ടിനെ കാണുന്നതു പോലെയായിരുന്നു അത്.

ചുണ്ടിലേക്കുള്ള വഴിമധ്യേ ഉറഞ്ഞുപോയ കപ്പും പിടിച്ചു നാലാം നിലയിലെ ജനാലക്കരികില്‍ നിന്നവള്‍ നോക്കുമ്പോള്‍ താഴെ കുളത്തില്‍ ജലത്തിലേക്ക് ഒഴിക്കപ്പെട്ടതു പോലെ നീന്തുന്നവള്‍. ഏഴാം നിലയിലെ ജനാലയില്‍ നിന്നാഞ്ഞു നോക്കിയവള്‍ കണ്ടതു ജീവിതം മുഴുവന്‍ ഒരു നിമിഷത്തിലേക്ക് ആവാഹിക്കാനെന്നവണ്ണം നീന്തുന്നവളെയായിരുന്നു. ശ്വാസം കിട്ടാതെ പിടയുന്ന ഏതെങ്കിലും നേരം ഞങ്ങള്‍ മൂവരും ഈ കാഴ്ച തപ്പിയെടുത്ത് ആ ദിവസത്തെയെങ്ങ് നീന്തികടക്കും, അതു കൊണ്ടു എന്റെ ജനാലയില്‍ നിന്നും നീന്തുന്നവളെയോ നോക്കിനിന്നവരേയോ കാണാന്‍ ഒരു സാധ്യതയുമില്ലെന്നു പറഞ്ഞിട്ടു കാര്യമില്ല എന്റെ ചങ്ങായി.

Sunday, June 08, 2008

Black Week

Joining hands with injipennu
Image credits: FreeFoto.com

Friday, May 30, 2008

Content theft by Kerals.com

Kerals.com runs a Malayalam literature section with most posts copied from Malayalam blogs, without any consent from or attribution to the bloggers. To top it all, when contacted by bloggers about this matter Kerals.com replies arrogantly and has even stooped to abusing and threatening some bloggers. Disgusting.

Though none of my posts have been copied, I join the bloggers in their protest against content theft by kerals.com

More on content theft:
Link 1
Link 2
Link 3
Link 4
Link 5
and their terror tactics.

Monday, February 18, 2008

ചില്ലറ നഷ്ടങ്ങള്‍

പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗേറ്റിന് മുന്‍പില്‍ തന്നെയായി ചെറിയ എട്ടുകള്‍ വരച്ചു കൊണ്ടു അവളുടെ ലേഡി ബേഡില്‍ റീനിയുണ്ടായിരുന്നു.
‘ഇന്നെവിടേക്കാ?‘
‘സീക്രറ്റ് ഗാറ്ഡന്‍’
ആ വേനലവധിക്കാലത്ത് ഞങ്ങളുടെ സൈക്കിളുകള്‍ ഞങ്ങളുടെ ശരീരത്തോട് കൂട്ടിചേറ്‌ത്തത് പോലെയായിരുന്നു. തളരുന്നത് വരെ പെഡല്‍ തള്ളാന്‍ കൊതിക്കുന്ന കാലുകളും, തണുത്ത കാറ്റേറ്റ് നീറാന്‍ വെമ്പുന്ന കണ്ണുകളുമായി നീണ്ട സൈക്കിള്‍ യാത്രകള്‍ നിറഞ്ഞ ഉറക്കം വിട്ട് ഞങ്ങള്‍ ഉണര്‍ന്നു. വീട്ടുകാരുടെ അറിവോടെ പരിചയമുള്ള വഴികളിലൂടെയും, അവരുടെ കണ്ണുകള്‍ വെട്ടിക്കാനാകുമ്പോള്‍ പുതിയ വഴികള്‍ തേടിയും ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി, ആഞ്ഞു വരുന്ന കാറ്റിനെ മുഖത്തടിക്കാന്‍ സമ്മതിച്ചു കൊണ്ട്, ഓരോ കുലുക്കത്തിലും നട്ടെല്ലിലൂടെ കയറുന്ന മുരള്‍ച്ച അറിഞ്ഞു കൊണ്ട്, ഞങ്ങളെ കാത്ത് കിടക്കുന്ന പുതിയ ലോകത്തിലേക്ക് ആവുന്നത്ര വേഗത്തില്‍ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി. സൈക്കിളില്‍ നിന്ന് ഇറങ്ങുമ്പോഴെല്ലാം ശരീരത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോവുന്നതായി തോന്നുന്നത് വരെ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി.

കോളനിയുടെ ഗേറ്റും കടന്ന് ചില കുറുക്കുവഴികള്‍ എടുത്ത് ഞങ്ങള്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു റോഡിലെത്തി. വല്ലപ്പോഴും മാത്രം വണ്ടികള്‍ വരുന്ന വീതിയുള്ള റോഡ്. ഇളം കാറ്റും ഇളം വെയിലും. സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരിക്കാറില്ല, അല്ലെങ്കില്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരം നിര്‍ത്താറില്ല. ചാഞ്ഞ് കൊണ്ട് വലിയ എട്ടുകള്‍ തീര്‍ത്ത്, നെഞ്ച് ചൂടായി പൊള്ളുന്നത് വരെ വേഗത്തില്‍ ഓടിച്ച്, പിന്നെ കൈകള്‍ വിട്ട് പറക്കുന്നതായി ഭാവിച്ചും ഞങ്ങള്‍. എപ്പോഴാണ് അയാള്‍ ഞങ്ങള്‍ക്കൊപ്പം എത്തിയതെന്ന് ഓര്‍മ്മയില്ല. റോഡിന്റെ നടുവിലൂടെ അലസമായി സൈക്കിള്‍ ചവിട്ടുന്ന മഷി നിറമുള്ള റ്റീ ഷര്‍ട്ടുകാരന്‍. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്നുപോകുന്നതിലും വേഗത്തില്‍ എത്താനുള്ള വാഹനമായി മാത്രം സൈക്കിള്‍ ഉപയോഗിക്കുന്നവരായേ മുതിര്‍ന്ന പുരുഷന്മാരെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ.

‘രണ്ടാളും അസ്സലായി ഓടിക്കുന്നുണ്ടല്ലോ. എന്നും ഈ വഴി വരാറുണ്ടോ?’
‘ചെലപ്പോ’റീനി പറഞ്ഞു.
‘എന്ന് വെച്ചാല്‍ അച്ഛന്റേയും അമ്മയുടേയും കണ്ണ് വെട്ടിക്കാനായാല്‍ അല്ലേ?’ കണ്ണുകള്‍ ചെറുതാക്കി കൊണ്ട് അയാള്‍ ചിരിച്ചു.
ഞങ്ങളുടെ അല്‍ഭുതം ഇരട്ടിച്ചു. മറ്റു പുരുഷന്മാരെ പോലെ ഞങ്ങള്‍ നിസ്സാരറാണെന്ന് ഓര്‍മ്മിപ്പിക്കുന്നത് പോലെയല്ല ഈ മനുഷ്യന്‍ സംസാരിക്കുന്നത്.
‘എന്താ നിങ്ങളുടെ പേര്?’
‘ഞാന്‍ അനു, ഇത് റീനി’ പേര് പറയുമ്പോള്‍ എന്റെ മുടി വല്ലാതെ പാറിപ്പറന്നിട്ടുണ്ടാവുമോ എന്ന് ഞാനോര്‍ത്തു. ഞങ്ങള്‍ക്കൊപ്പമായി തന്നെ അയാളുടെ വലിയ മെറൂണ്‍ നിറത്തിലെ സൈക്കിള്‍.
‘വൃന്ദാവന്‍ കോളണിയില്‍ അല്ലേ?’
‘അതെ’
‘ഏതു ക്ലാസ്സിലാ?’
‘ആറില്‍’
‘ആഹാ. അപ്പോ വലിയ കുട്ടികളാണല്ലോ’

ഞങ്ങള്‍ ചിരിച്ചു. ആ പറഞ്ഞത് കള്ളമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇപ്പോഴും അമ്മയാണ് എന്റെ മുടി കെട്ടിവെച്ച് തരാറ്. റീനിയെ അവളുടെ വീട്ടില്‍ വാവ എന്നാണ് വിളിക്കാറ്. കള്ളമായിരുന്നിട്ടും ഞങ്ങള്‍ക്ക് സന്തോഷം തോന്നി.
‘സമ്മര്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണല്ലേ? ഈ റോഡിന്റെ അറ്റം വരെ പോകുമോ നിങ്ങള്‍?’ ‘ചിലപ്പോ’
‘ആഹാ. രണ്ടു പേരേയും കണ്ടാല്‍ അറിയാനുണ്ട് അത്. വ്യായാമം അത്യാവശ്യമായ പ്രായമാണിത്. സൈക്ക്ലിങ്ങ് നിര്‍ത്തരുത് കേട്ടോ’. കണ്ണുകള്‍ ഇറുക്കി ചിരിച്ചു കൊണ്ട് തന്നെ അയാള്‍ തുടര്‍ന്നു ‘പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം.’
എന്തു പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ഉറക്കെ ചിരിച്ചു. അത്ര വേഗത്തില്‍ ഒന്നുമല്ലായിരുന്നു ഞങ്ങള്‍ പോയിരുന്നത്, എന്നിട്ടും എന്റെ നെഞ്ചിടിപ്പ് കൂടിയത് എന്തിനാണെന്ന് അറിയില്ല.
‘നിങ്ങളും സമ്മര്‍ വെക്കേഷന്‍ അടിച്ചു പൊളിക്കുകയാണോ?’ റീനി ഉറക്കെ ചോദിച്ചു.
അയാള്‍ ആര്‍ത്തു ചിരിച്ചു.ഇയാള്‍ ശരിക്കും വ്യത്യസ്ഥനാണ്.
‘ഇന്നേതായാലും നിങ്ങളുടെ കൂടെ അടിച്ചുപൊളിക്കാന്‍ ഞാനും കൂടാം.’
‘ഇന്ന് ഞങ്ങള്‍ റോഡിന്റെ അറ്റം വരെ പോണില്ല. ആ ഇടവഴിയിലേക്കിറങ്ങാണ്’. പറഞ്ഞ് നാവെടുത്തപ്പോള്‍ ആ വഴിയെ കുറിച്ച് അയാളോട് പറയേണ്ടായിരുന്നു എന്നെനിക്ക് തോന്നി.
‘ഞാനും ഉണ്ടെന്നെ. ഇടവഴിയെങ്കില്‍ ഇടവഴി’ .

തെങ്ങിന്‍ തോപ്പുകള്‍ക്ക് നടുവിലൂടെ പോകുന്ന ഒരു കൊച്ച് വഴിയാണ് അത്. പണി തുടങ്ങുമ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വീടിന്റെ തറ വഴിയരുകില്‍ ഉണ്ട്. ചുറ്റും എത്തിനോക്കുന്ന തെങ്ങിന്‍ തലകള്‍ക്കിടയിലൂടെ കാണുന്ന ആകാശം നോക്കി പൂപ്പലോടിയ ആ പഴയ തറയില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. പേരറിയാ കിളികളും, ആകാശ കഷ്ണവും , പച്ചയും, ചാരി വെച്ച സൈക്കിളുകളും ഞങ്ങളും മാത്രം. ഇതായിരുന്നു ഞങ്ങളുടെ സീക്രറ്റ് ഗാര്‍ഡന്‍.

കൈകള്‍ വേദനിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ഹാന്‍ഡലില്‍ വല്ലാതെ മുറുക്കി പിടിച്ചിരിക്കുകയാണ് എന്നറിഞ്ഞത്.
‘ഇവിടെയെങ്ങും ആള്‍ താമസമില്ലല്ലോ’ ഇടവഴിയിലേക്ക് തിരിയുമ്പോള്‍ അയാള്‍ പറഞ്ഞു.
എനിക്ക് തല വേദനിച്ച് തുടങ്ങിയിരുന്നു.
‘റീനി, മതി. നമുക്ക് പോകാം’ ഞാന്‍ പറഞ്ഞു.
‘ഇത്ര നേരത്തേയോ?’
അയാള്‍ തൊട്ടു പിറകെ തന്നെയുണ്ട്. എനിക്ക് പെട്ടെന്ന് വല്ലാത്ത അരിശം തോന്നി.
‘ഞാനില്ല ഇനി’. ഞാന്‍ വഴിയരുകില്‍ സൈക്കിള്‍ നിര്‍ത്തി.

തിരിഞ്ഞു നോക്കാതെ റീനിയുടെ ലേഡി ബേഡ് പറന്നു. ഇനി അവളോട് കൂട്ട് വേണ്ട എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. എന്നേയും കടന്ന് അയാള്‍ പോയി. അയാ‍ളുടെ സൈക്കിള്‍ പുതിയതാണെന്ന് ഞാന്‍ കണ്ടു. ആ ഒതുങ്ങിയ ഇടവഴിയില്‍ ആ വലിയ സൈക്കിള്‍ ചേരുന്നില്ലെന്നും. വേറേയും എന്തോ പൊരുത്തക്കേട് ഉണ്ട് ചിത്രത്തില്‍. റീനി. മുന്നോട്ടാഞ്ഞ് സൈക്കിള്‍ ഓടിക്കുകയാണ് അവള്‍-ഇടയ്ക്കൊന്ന് കൈകള്‍ വിടര്‍ത്താതെ, വഴിയിലെ കരിങ്കല്ലിലൂടെ എടുത്ത് വിറപ്പിക്കാതെ, നേര്‍വരയില്‍, വേഗത്തില്‍. തനിയെ മടങ്ങാന്‍ എനിക്കാവില്ല എന്നും ഞാനറിഞ്ഞു. എന്റെ കാലുകള്‍ പതിവിലും ശക്തമായി തോന്നി. തിളങ്ങുന്ന മെറൂണ്‍ മഡ് ഗാഡിനു നേരെ കാലുയര്‍ത്തുമ്പോള്‍ അയാള്‍ മണ്ണില്‍ വീണ് കിടക്കുന്നത് എനിക്ക് മനസ്സില്‍ കാണാമായിരുന്നു.

‘റീനീ പേടിക്കേണ്ട, ഞാനയാളെ ചവിട്ടിയിട്ടു’ വിളിച്ചു പറഞ്ഞത് അവള്‍ കേട്ടിരുന്നോ എന്നറിയില്ല. റീനിയുടെ വീട്ടിനു മുന്നിലെ അശോക മരം കണ്ടപ്പോഴാണ് ഞങ്ങള്‍ ശ്വാസം വിട്ടത്.

‘സൈക്കിള്‍ റാണിമാര്‍ ഇന്ന് നേരത്തേ വന്നല്ലോ’ എന്ന് അവളുടെ അമ്മ പറഞ്ഞപ്പോഴും എന്ത് പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ചിരിച്ചു. ആ അശോകമരം കാണുന്നത് വരെ ഒരു ചുഴലിക്കാറ്റ് പോലെ എന്തോ ഒന്ന് ഞങ്ങളെ വിഴുങ്ങാനാഞ്ഞ് കൊണ്ട് തൊട്ടുപിറകിലായി വരുന്നുണ്ടായിരുന്നു എന്ന് ഞങ്ങള്‍ ഒരിക്കലും ആരോടും പറയുകയില്ല. അതിനു ശേഷവും പഴയതും പുതിയതുമായ വഴികളിലൂടെ ഞങ്ങള്‍ സൈക്കിളോടിച്ചിരുന്നു. അതിന് ശേഷം കാറ്റിനേയും വെയിലിനേയും കാത്തു കിടക്കുന്ന ലോകത്തേയും സ്വാഗതം ചെയ്തു കൊണ്ട് വേഗത്തില്‍ ഓടിച്ചു ചെല്ലാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രം.

Tuesday, February 05, 2008

നടത്തം

(ഇഷ്ടം തോന്നുന്നവര്‍ നടന്ന വഴിയേ നടന്നു നോക്കുക എന്നത് മനുഷ്യസഹജമായവാസനയാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടാവണം. സിദ്ധാര്‍ത്ഥന്‍ നടന്നു. ഡാലിയും നടന്നു. ഞാനും നടന്നു നോക്കി.)



ഇന്ന് സുമേഷിന്റെ ബ്ലോഗില്‍ ഇത് മാത്രമായിരുന്നു.
--------------------------------------
Tuesday, February 05, 2008
സൈകോജിയോഗ്രഫി
തിരിഞ്ഞു നോക്കാതെ എത്ര ദൂരം നടക്കാനാവും?
---------------------------------------

ഞാന്‍ രണ്ടു വര്‍ഷത്തിലെറേയായി പതിവായി വായിക്കുന്ന ബ്ലോഗാണ് സുമേഷിന്റേത്. അമേരിക്കയിലെവിടെയോ ഉള്ള വിദ്യാര്‍ത്ഥി. എന്താ കാര്യമെന്നോര്‍ത്ത് ഞാന്‍ കഴിഞ്ഞ പോസ്റ്റ് ഒരിക്കല്‍ കൂടെ വായിച്ചു.
-----------------------------------------
Sunday, February 03, 2008
ഒരുപാടു നാളുകള്‍ക്ക് ശേഷം റിസേര്‍ച്ചിന്റെ തിരക്കൊഴിഞ്ഞ ഞായറാഴ്ച വീണ് കിട്ടി. പതിവ് വഴി വിട്ടൊന്ന് നടക്കാന്‍ തോന്നി . അപ്പാര്‍ട്ട്മെന്റ് ഗേറ്റിന് മുന്‍പില്‍ വെച്ച് പതിവ് പോലെ വലത്തോട്ട് നടക്കാനൊരുങ്ങുകയായിരുന്നു. വെറുതെ മറുവശത്തോട്ട് നോക്കിയപ്പോള്‍ റോഡിന്‍ ഇരുഭാഗത്തുമായി പൈന്മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ ജനുവരി തണുപ്പിലും ഇത്ര പച്ച . ദൂരെ വെയിലടിച്ചിട്ട് മരങ്ങളുടെ പച്ചക്ക് നല്ല തെളിച്ചം. തെളിഞ്ഞ പച്ചയല്ല, green ochre അനിയത്തി കണ്ടിരുന്നെങ്കില്‍ പറയുമായിരുന്നു. ഏതായലും ഗ്രീന്‍ ഓകര്‍ വിളിച്ചിടത്തേക്ക് ഞാന്‍ നടന്നു. മരങ്ങള്‍ക്കിടയിലൂടെ നീലപ്പൊട്ടുകള്‍ കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. അത്യാവശ്യം വലിയൊരു കുളം . അപാര്‍ട്ട്മെന്റിന് ഇത്ര അടുത്തായിട്ടും ഈ കുളം ഇതു വരെ ഞങ്ങളാരും കണ്ടിട്ടില്ല. മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ എന്റെ വരവ് കണ്ടിട്ട് ഒരു മുയല്‍ ഭയന്നോടുന്നത് മിന്നായം പോലെ കണ്ടു. തുറസ്സായ സ്ഥലം. ഈ നാട്ടിലെ സംസ്കാരത്തിന്റെ വിശാലത ഇവിടത്തെ ഭൂമിയിലുമുണ്ട്. ഷൂസും സോക്സും അഴിച്ച് തണുത്ത വെള്ളത്തില്‍ കാല്‍ മുക്കിയപ്പോള്‍ പിറകില്‍ ആരെങ്കിലും ഇരിപ്പുണ്ടോ എന്ന് തിരിഞ്ഞ് നോക്കാന്‍ പെട്ടെന്ന് തോന്നി.
-------------------------------------------------------
എന്റെ മന‍സ്സില്‍ എന്തോ ക്ലിക്കി. ആര്‍കൈവ്സ് തിരഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ എന്ന ലേബലില്‍ കിട്ടി.
-------------------------------------------------------
Thursday, June 22, 2006
ഇന്ന് ക്ലാസ് കഴിഞ്ഞ് പരാഗിന്റെ വണ്ടിയില്‍ ലിഫ്റ്റ് കിട്ടി. പിങ്ക് ഫ്ലോയിഡ് കേട്ടു വരുമ്പോള്‍ സതീഷേട്ടനെ ഓര്‍മ്മ വന്നു. പഴയ ഞായറാഴ്ച വൈകുന്നേരങ്ങളും. ഞായറാഴ്ചകളില്‍ ഞങ്ങള്‍ ബീച്ചില്‍ പോകുമായിരുന്നു. വെള്ളത്തിന്റെ തണുപ്പ് മുഴുവന്‍ അറിയാനായി ഞാന്‍ കാല്‍ വളരെ പതുക്കെയേ വെള്ളത്തില്‍ വെക്കുമായിരുന്നുള്ളൂ. പിന്നെ കുറച്ച് മുന്നോട്ട് ചെന്ന് നിന്ന് കടലിന്റെ അറ്റം ആകാശത്തെ തൊടുന്നത് എവിടെയാണെന്ന് നോക്കിനില്‍ക്കും. പിന്നേയും മുന്നോട്ട്. മുട്ടിന് താഴെ വരെ വെള്ളമായാല്‍ കരയിലെക്ക് തിരിഞ്ഞ് നോക്കും. അച്ഛനും അമ്മയും രണ്ട് പൊട്ടായി കരയിലിരുപ്പുണ്ട്. കുറച്ച് കൂടെ മുന്നോട്ട് പോകും, എന്നിട്ട് സതീഷേട്ടനെ അനുകരിച്ച് കൈകള്‍ വിടര്‍ത്തിനിന്ന് കൊണ്ട് ‘റണ്‍ രാബിറ്റ് റണ്‍‘ എന്നുറക്കെ പാടുമായിരുന്നു. ഉപ്പുവെള്ളം മുഖത്ത് തെറിക്കുമ്പോള്‍ തിരിഞ്ഞ് നോക്കും. ദൂരെയുണ്ട് രണ്ട് പൊട്ടുകള്‍. അതിലൊന്ന് നില്‍ക്കുന്നത് കണ്ടാല്‍ ഞാന്‍ കരയിലേക്ക് തിരിഞ്ഞ് നടക്കും.

------------------------------------------------------