അന്നും തെരുവ് തുടങ്ങുന്നയിടത്ത് തന്നെ ഓട്ടോ നിര്‍ത്തിച്ച് സുധ ഇറങ്ങിനടന്നു. ഈ തെരുവ് അവള്‍ക്കൊരു ലഹരിയാണെന്നാണ് ഉണ്ണിയേട്ടന് പറയാറ്. ശരിയാണ്. കുഴഞ്ഞ്മറിഞ്ഞ് നില്ക്കുന്ന നിറങ്ങള്‍, ഗന്ധങ്ങള്‍ , ശബ്ദങ്ങള്‍, തലങ്ങും വിലങ്ങും നടക്കുന്ന ജനം, ഇടയിലൂടെ തിരക്കിനെ പ്രാകിപ്രാകി കടന്നു പോകുന്ന വാഹനങ്ങള്‍, പിന്നെയുമെന്തൊക്കെയോ ചേര്‍ന്ന് ഒന്നായി ഒഴുകുന്ന തെരുവ്- ആ ഒഴുക്കില്‍ അലിഞ്ഞ് ചേരുന്നത് ഒരു ലഹരി തന്നെയാണ്.
കുടകളും ബാഗുകളും തൂക്കിയിട്ട സുഹറ ഫൂട്ട് വേര്‍സിനോട് ഒട്ടി കൊണ്ട് കുട്ടിയുടുപ്പുകളുമായി കിഡ്ഡീസ് കോര്‍ണര്‍. അതിനപ്പുറത്തെ മലബാര്‍ സ്വീറ്റ്സിലെ കണ്ണാടിക്കൂടുകളിലെ ഹല്‍വകള്‍ക്കിടയില്‍ മത്ത് പിടിച്ച് വട്ടം കറങ്ങുന്ന ഈച്ച- ഉയര്‍ത്തിവെച്ച കാറ് ഗ്ലാസ്സിനുള്ളിലൂടെ ഈ തെരുവ് കടന്നുപോകുന്നത് നോക്കിയിരുന്ന കാലത്ത് ഇതിന് ഹലുവയുടെ രുചിയായിരിക്കുമെന്നാണ് കരുതിയിരുന്നത്. മടുപ്പിക്കുന്ന കട്ടിമധുരം.മധുരമേയല്ല! അറപ്പ് തോന്നും വിധം വലിയുന്ന പ്ലാസ്റ്റിക് തവളകളെ വില്‍ക്കുന്ന തെരുവ്കച്ചവടക്കാരന്റെ വാചക കസര്‍ത്തില്‍, കൌണ്ടറില്‍ ഷിഫോണ്‍ സാരികള്‍ മയില്‍പ്പീലികളെ പോലെ വിരിച്ചു വെക്കുന്ന സെയിത്സ്മാന്മാരുടെ ചലനങ്ങളില്‍, ഈ തെരുവിലൂടെ നടന്നു പോകുന്നവരുടെ താളത്തിന്- മധുരമേയല്ല. മടുപ്പിക്കാത്ത മറ്റെന്തോ ആണ്.
തൊട്ടു പിറകില്‍ സ്കൂട്ടറിന്റെ ഹോണടി. സുധ ജാള്യതയോടെ ഒതുങ്ങി നിന്നു. ഒരുപക്ഷെ ജ്യോതിക്ക് അറിയാനായേക്കും. ജ്യോതി. ഇരുപതിലേറെ വര്‍ഷങ്ങളായി. എവിടെയായിരിക്കും അവളിപ്പോള്‍? ദേഷ്യം വരുമ്പോള്‍ ഇപ്പോഴും അവളുടെ കണ്ണുകള്‍ ചെറുതാകുമോ? ചെറുതാകുന്ന കണ്ണുകളും, വിറക്കുന്ന മൂക്കും, ഇതൊന്നും കാണാനാവാത്തവര്‍ ജ്യോതിയുടെ സൌമ്യപ്രകൃതത്തെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെയാവണം സ്കൂളിന്റെ സ്വാതന്ത്ര്യദിന റ്റാബ്ലോകളില്‍ മദര്‍ ഇന്‍ഡ്യയാവാന്‍ തുടര്‍ച്ചയായി അവളെ തെരഞ്ഞെടുത്തിരുന്നത്. ചുവന്ന തുണി വിരിച്ച സ്റ്റൂളിന്മേല് വെള്ള പട്ട് സാരിയും, ഗില്‍റ്റ് അരപ്പട്ടയുമൊക്കെയായി വെളിച്ചതില്‍ മുങ്ങി ജ്യോതി. ഒന്‍പതാം ക്ലാസ്സില്‍ വെച്ച് ഇനി മദര്‍ ഇന്‍ഡ്യയാവാന്‍ തനിക്ക് പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ അവള് സുധയോട് മാത്രമായി പറഞ്ഞ കാരണം സ്റ്റൂളില്‍ നിന്നിറങ്ങിയാലും ആളുകളുടെ കണ്ണുകള്‍ തന്നെ കെട്ടിയിടുന്നു എന്നായിരുന്നു. റ്റാബ്ലോയിലെ മരവും പാറയും അനങ്ങിയാലും കാണികള്‍ പൊറുത്തേക്കും, സുധ ഓര്‍ത്തു.
അനാര്‍ക്കലി ഫാന്‍സി. ഇതായിരിക്കും ജയ പറഞ്ഞ പുതിയ കട. “എന്താ വേണ്ടത് ചേച്ചി?”, പയ്യന് ഓടി വന്നു. “ഞാനൊന്നു നടന്നു നോക്കട്ടെ”. വളകള്‍, മാലകള്‍, കമ്മലുകള്‍. “ഈ രണ്ടു ഷേഡിനും ഇടയിലുള്ള പച്ച തന്നെ വേണം” രണ്ടു കൈകളിലും പച്ച കുപ്പിവളകള്‍ ഉയര്‍ത്തി കാണിച്ച് ഒരു കൌമാരക്കാരി. അവളുടെ കണ്ണുകളിലുണ്ട്, ശബ്ദത്തിലുണ്ട്, ഇടിയാത്ത ചുമലുകളിലുണ്ട്, തനിക്കെന്താണ് വേണ്ടതെന്ന ബോധം, അത് നേടുമെന്ന ഉറപ്പ്. സുധ കടയില്‍ നിന്നിറങ്ങി നടന്നു. മോളൂന്റെ ചുമ മാറിയിട്ടുണ്ടാവുമോ? ഈ വീക്കെന്‍ഡ് ഒന്ന് വന്നു പോകാന്‍ പറയണം. മോളൂന് മനസ്സിലാവില്ല ഈ തെരുവിന്റെ ലഹരി. തിക്കും തിരക്കും ബഹളവുമാണ് അവളിവിടെ കാണാറ്. തങ്ങള്‍ തമ്മിലുള്ള അന്തരം തുടങ്ങുന്നത് അവിടെ നിന്നാണോ? നുഴഞ്ഞ് പോകുന്ന ഓട്ടോയുടെ പിറകില്‍ കിച്ചു & മിച്ചു. അയാളുടെ കുട്ടികളായിരിക്കും. സുധക്ക് പെട്ടെന്ന് ജയയെ കാണണമെന്ന് തോന്നി. ഒരിക്കല്‍ കൂടി പാലൊലിപ്പിച്ചിരിക്കുന്ന അവളെ വാരിയെടുത്ത് പിന് കഴുത്തില്‍ അവളുടെ തുപ്പല് തരുന്ന നനഞ്ഞ ചൂടറിയണമെന്നും.
തെരുവിലെ തിരക്ക് കൂടുന്നുണ്ട്. ഈ പി. കെ ബ്രദേര്‍സ് ബുക് സ്റ്റാളില്‍ നിന്നാണ് ചെട്ടന്റെ കൈ പിടിച്ച് എല്ലാ വര്‍ഷവും നോട്ട് ബുക്കുകള്‍ വാങ്ങിയിരുന്നത്. ആദ്യത്തെ ഡിക്ഷണറിയും. അന്ന് ഈ കടക്കുള്ളിലെ ഇരുട്ടിന് പ്രൌഡഭാവമായിരുന്നു. ഇന്നതിന് മുഷിപ്പ് മാത്രം. പഴകിയ ഫോട്ടോയിലെന്ന പോലെ ഈ സ്റ്റോറിന് മേലെയും സെപിയ നിറം ഒരു പാടയായി വന്നു തുടങ്ങിയിരിക്കുന്നു. സുധക്ക് സാരിത്തലപ്പ് കൊണ്ട് ആ പാടയൊന്നു തുടച്ച് മാറ്റാന്‍ തോന്നി.“കോട്ടണ്‍ മാക്സി, ചുരിദാര്‍, കേറി നോക്കീന്, കേറി നോക്കിന്” അടുപ്പിച്ചുള്ള കൊച്ചുകൊച്ചു തുണിക്കടകളില്‍ നിന്നും മല്‍സരിച്ചുള്ള വിളികള്‍. മുഖം കൊടുക്കാതെ നടന്നുപോകണം. “മന്മദ രാസാ, മന്മദ രാസാ” തിരക്കിനിടയില്‍ നിന്നൊരു പരുക്കന്‍ ശബ്ദം. പാത്തുവാണ്. ഒരു നിമിഷം സ്തംഭിച്ചു നിന്ന ആള്‍ക്കുട്ടത്തിനിടയിലൂടെ പാത്തുവിന്റെ സീക്വിന്‍സ് പിടിപ്പിച്ച മജന്താ പാവാട ഉയര്‍ന്ന് താഴുന്നത് കണ്ടു. ഈ തെരുവിന്റെ പതിവ് കാഴ്ചയാണ് പാത്തുവും, പാത്തുവിന്റെ പാവാടയും. ചെറുതായി വെട്ടിയിട്ട മുടി, മുഷിഞ്ഞ ബ്ലൌസ്, തിളങ്ങുന്ന പാവാട. എന്നും ഒരേ വേഷമാണ് പാത്തുവിന്, എന്നും പുതിയ ചുവടുകളും. ഉയര്‍ന്ന് താഴുന്ന മജന്താ പാവാടയുടെ ചുറ്റുമായി തോളില്‍ കൈയിട്ട് പരസ്പരം ചാരിനില്ക്കുന്ന ചെക്കന്മാരുടെ മുഖത്തെ ചിരി- സുധ നടന്നു നീങ്ങി.
ബാറ്റ കണ്ടപ്പോഴാണ് ഉണ്ണിയേട്ടന്റെ ബ്രൌണ്‍ സോക്സില്‍ തുള വീണതോര്‍മ്മ വന്നത്. “മെന്‍സ് സോക്സ്, ബ്രൌണ്‍”. കവറും പിടിച്ചിറങ്ങുമ്പോള് അവളോര്‍ത്തു പുതിയ സോക്സ്, എണ്ണയില്ലാതെ ചുട്ടെടുത്ത ചപ്പാത്തി, ഒരു മുഴം മുല്ല- ഇതാണോ താന്‍? പാറികളിക്കുന്ന മുടിയിഴയെ ഒതുക്കുന്ന വേഗതയില്‍ ആ ചിന്തയെ ഒതുക്കി വെച്ച് എതിര്‍വശത്തുള്ള കാപ്പികടയില്‍ നിന്നും വരുന്ന മണം ആവോളം വലിച്ചെടുത്ത് സുധ നടന്നു. എന്നും പുതിയ ചുവടുകളുമായി പൊട്ടിമുളക്കുന്ന പാത്തുവില്ലാതെ ആ തെരുവ് പൂര്‍ണ്ണമാവുകയില്ലെന്ന് തോന്നി സുധക്ക്. പാത്തുവിന് തന്റേതായ നൃത്തം ചെയ്യാന്‍ ആ തെരുവ് വേണ്ടെന്നും. കൊടുംകാട്ടിലും, കടലിലും മരുഭൂമിയിലുമൊക്കെ ഭ്രാന്തമായ ചുവടുകള്‍ക്കൊത്ത് പാവാട വീശി നൃത്തം ചെയ്യുന്ന പാത്തുവിനെ സുധ കണ്ടു.
ഇനിയങ്ങോട്ട് തിരക്ക് കുറയും. റ്റോപ് ഫോം ഹോട്ടലിലെ പൊറോട്ടയടി ബഹളം കൂടികഴിഞ്ഞാല്‍ പിന്നെ അനക്കമില്ലാതെ കിടക്കുന്ന തെരുവ് കെ. ശങ്കരന് ബേക്കറിയില്‍ നിരത്തിവെച്ച ഹല്വകള്ക്ക് മുന്പില് പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ രണ്ടു വഴിക്ക് പിരിഞ്ഞു പോകും. മധുരമേയല്ലയിതിന്! സുധയ്ക്ക് കൈ നീട്ടി ആരെയെങ്കിലും സ്പര്‍ശിക്കണമെന്ന് തോന്നി- ഇപ്പോള്‍, ഈ തെരുവില്‍ തങ്ങള്‍ പങ്കിട്ടതിനെ തൊട്ടറിയാനായി.
22 comments:
നല്ല രസമായിരിക്കുന്നു. :)
ഓട്ടോയ്ക്കു പിന്നിലെ കിച്ചു & മിച്ചു, സ്കൂട്ടറിന്റെ പിന്നിലെ ഹോണടി, സെയിത്സ്മാന്മാരുടെ വിളി, പാത്തുവിന്റെ നൃത്തം... എല്ലാം ഞാനു കണ്ടതുപോലെ...
ഓഫ്: സീക്വിന്‍സ് പിടിപ്പിച്ച മജന്താ പാവാട ഉയര്‍ന്ന് തായുന്നത് കണ്ടു. -'തായുന്നത്’, തെറ്റിയതോ അതോ അങ്ങിനെയവിടങ്ങളില് പ്രയോഗമുണ്ടോ!
--
അയ്! ഇവിടങ്ങളിലെ പ്രയോഗല്ല ഹരിയേ, എന്റെ നാവിന്റെ അയയകൊയയ പ്രശ്നാ;)അങ്രേസി ഫൊണറ്റിക്സ് പഠിച്ചിട്ടാ ഞാന്‍ ഴ പറയാന്‍ തുടങ്ങീത് തന്നെ:). തിരുത്തുന്നു, നന്ദി:)
നന്നായെഴുതിയിരിക്കുന്നു. തെരുവും, ഓര്മ്മകളില്ഊടെ കടന്നു പോകുന്ന ഫ്ളാഷു് ബാക്കുകളും. ഒരു ചെറു നൊമ്പരത്തില്ഊടെയുള്ള ദൃശ്യങ്ങള്‍.
സാരിത്തലപ്പ് കൊണ്ട്തുടച്ച് മാറ്റാന്‍ സാധിക്കാത്ത പാടകള്‍ തന്നെ.:)
good
ഈ തെരുവിലൂടെ ഞാനും നടന്നിട്ടുണ്ട്,
ബാല്യത്തില്‍ പിതാവിന്റെ കൈപിടിച്ചും,
കൗമാരത്തില്‍ കോളേജുകൂട്ടുകാരുടെ കൂട്ടു കൂടി കോര്‍ണേഷനും രാധയും അപ്സരയും, സംഗവും, ക്രൗണും കറങ്ങിയിറങ്ങുന്നതിനിടയിലും,
പിന്നെ പില്ക്കാലത്തു പ്രവാസത്തിന്റെ പരോളിനിടക്കു ഫാമിലിയുമൊത്തു പര്ച്ചേസിംഗിനിടയിലും....
സുഹ്റ ഫൂട്ട്വേര്‍, കിഡ്ഡീസ് കോര്‍ണ്ണര്‍, മലബാര്‍ സ്വീറ്റ്സ്, അനര്‍ക്കലി ഫാന്‍സി, പികെ ബ്രദേര്‍സ് ബുക്സ്റ്റാള്‍, ബാറ്റാ ഷോറൂം, ടോപ്പ്ഫോം ഹോട്ടല്‍, കെ.ശങ്കരന് ബേക്കറി എന്നി പേരു പറഞ്ഞ കടകള്‍ക്കു മുന്നിലൂടെയും അനേകം പേരു പറയാത്ത കടകള്‍ക്കു മുന്നിലൂടെയും തിക്കിതിരക്കി കടന്നു പോയപ്പോള്‍ ഞാന്‍ ഒരു സുധേച്ചിയേയും പാത്തുവിനേയും കാണാത്തതെന്തേ!, ആ മന്മദ രാസാ നൃത്തങ്ങള്‍ ഞാന്‍ കാണാത്തതെന്തേ!,
അതോ കണ്ടിട്ടും കണ്ണില്‍ കയറാതിരുന്നതെന്തേ!
ആ പൗരാണിക തെരുവു മോശമാണെന്നു പറഞ്ഞവരോടു ഞാന്‍ കയര്‍ത്തതെന്തേ?
ആ തെരുവിലേ മോശത്തരങ്ങള്‍ എനിക്കജ്ഞാതമായതിനാലോ?
അതോ അപ്രാപ്യമായതിനാലോ?
എനിക്കു തിട്ടമില്ല.
കൊച്ചിലേ കൈവിരല്‍ പിതാവിന്റെ മുഷ്ടിക്കകത്തായിരുന്നതിനാലോ?
അതോ കൗമാരം ശുദ്ധപ്രണയത്തിനാല് കളങ്കങ്ങളെ കഴുകി വെടുപ്പാക്കിയിരുന്നതിനാലോ?
ചുരിദാറു വാങ്ങിത്തരണമെന്നു പറഞ്ഞു ഇരുതോളിനു ഇടക്കാക്കി സമ്മര്‍ദ്ദമായി കൂടെ നടന്ന പെങ്ങന്മാരോ,
അതോ "പപ്പാന്റെ "so called & glorified" കോഴിക്കോട്ടെ മുട്ടായിത്തെരുവിതാണോ എന്നു ചോദിച്ചു കൈവിരലില്‍ തൂങ്ങി നടന്ന മക്കളു കാരണമാണോ എന്നറിയില്ല.
തെരക്കു പിടിച്ച തെരുവ്, ശങ്കരന് ബേക്കറിക്കു മുന്നില്‍ വെച്ചു വഴി പിരിയുമ്പോള്‍ ഞാന്‍ മാധുര്യമുള്ള ഹലുവകള്‍ കിട്ടുന്നയിടത്തൂടെ വഴിമാറുകയാണ്.ആ മധുരമുള്ള ഹലുവകളുടെ ഏംബക്കമാണിന്നു ഞാന്‍ ഇറാന് ബീജം ഇന്ത്യന്‍ ഗര്‍ഭപാത്രത്തില്‍ മോള്‍ഡു ചെയ്തെടുത്ത "മൂസാ റസാ ഫാറൂഖിയുടെ" പഴങ്കഥകളില്‍ നിന്നു അനുഭവിക്കുന്നതും.
ഞാന്‍ ഒരു കൈ നീട്ടി പിടിക്കുന്നു. മറ്റേ കയ്യില്‍ എന്റെ മകള്‍ പിടിച്ചിരിക്കുന്നു. നോട്ടുബുക്കുകള്‍ വാങ്ങാന്‍ ബുക്സ്റ്റാളില്‍ കയറിയപ്പോള്‍ പിടിച്ച ആ ചേട്ടന്റെ കൈയില്‍ അര്‍പ്പിച്ച വിശ്വാസവും അഭിമാനവും ഉണ്ടെങ്കില്‍ സ്പര്ശിക്കാം.തൊട്ടറിയാന്‍ മാത്രം.സംരക്ഷണം ഉറപ്പു തരുന്നില്ല . അതു സ്വയം ആര്‍ജ്ജിക്കുക. അതിനു ഞാനാളല്ല. വാരിയെല്ലിലെ ഒന്നു കുറവുള്ളൂ. നട്ടെല്ലില്ചേര്ത്തു വെച്ച കശേരുകകളുടെ എണ്ണം xx ക്രോമസോമുകള്‍ക്കും xy ക്രോമസോമുകള്‍ക്കും തുല്യം.
ഒരുമിനിട്ടു കാത്തു നില്ക്കൂ. എനിക്കു കെ.ശങ്കരന് ബേക്കറിയില്‍ നിന്നു ഒരു ഹലുവായുടെ "കാത്തിലാകെട്ടു" വാങ്ങണം.
ഞങ്ങളുടെ സ്ലൂളിലെ സ്വാതന്ത്യദിന പരേഡില്‍ ഭാരതാംബയായി ത്രിവര്‍ണ്ണപതാകയേന്തി നടന്ന ആമിനുവിന്നു കൊടുക്കാനാണ്. മേലാസകലം പൊള്ളിയകൊല്ലം അവളെ മാറ്റി വേറൊരു പെണ്‍കുട്ടിയെ അതിനു നിയോഗിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ അവളെ ഞാനിതു പോലെ ഒരു കോഴിക്കോടന്‍ ഹലുവയില്‍ ആശ്വസിപ്പിച്ചിരുന്നു. ഇനി ഒരു കേവലം ഹലുവ കൊണ്ടതു സാധ്യമാകുമെന്നെനിക്കു തോന്നുന്നില്ലങ്കിലും..... ഒരു വൃഥാ ശ്രമം.
ഒ.ടൊ.. വിഷയത്തില്‍ നിന്നു ഒരു പാടു മാറിയ കമണ്ടാണെന്നറിയാം.. പക്ഷെ തെരുവിനെ പറാമര്ശിച്ചപ്പോള് ഉള്ളു നൊന്തു. എഴുതാതെ പറ്റില്ലന്നായി. ക്ഷമിക്കുക.
ക്ഷമിക്കാന്‍ പറ്റിയില്ലങ്കില്‍ ഡിലിറ്റു ചെയ്യുക..സദയം.
തെരുവിനെ നന്നായി ത്തന്നെ വിവരിച്ചിരിക്കുന്നു.
നന്നായി വിവരിച്ചിരിക്കുന്നു.
കോഴിക്കോട് തെരുവിനെകുറിച്ച് കുറേ വായിച്ചിട്ടുണ്ട്, ഇത് എന്നെ ആ തെരുവിലൂടെ കൂടെകൊണ്ടു നടന്നതുപോലെ.
കരിം മാഷിന്റെ കമന്റുകൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ആ തെരുവിലൂടെയൊന്നു നടന്നുവന്നതുപോലെ.
പോസ്റ്റ് നന്നായിട്ടുണ്ട്.
ഒരു ജോഡി സോക്സും, ഒരു മുഴം മുല്ലപ്പൂവും, എണ്ണ തൊടാതെ ചുട്ടെടുത്ത ചപ്പാത്തിയും -- പിന്നെ ഒരു തെരുവും, പാത്തുവിന്റെ പാവാടയാടലും.
ഉണ്ണ്യേട്ടന്റെ പ്രാന്ത് എന്തൊക്കെയാണെന്ന് ചോദിക്കാന്‍ മെനക്കെട്ടിട്ടുണ്ടോ ആവോ സുധ?
രേഷ്, കലക്കി. :-)
രേഷ്
നന്നായിരിക്കുന്നു. ആ തെരുവെനിക്കും സുപരിചിതം.
-സുല്‍
തെരുവിന്റെ കഥ് മനോഹരമയിട്ട് എഴുതിയിരിക്കുനു.
നേരിറ്റ് കാണുമ്പോലെ. :)
വല്യമ്മായി... വരികളിലൂടെയുള്ള തെരുവോരക്കാഴ്ചകള്‍ നന്നായിരിക്കുന്നു.
രേഷ്മ നന്നായിരിയ്കുന്നു.
നന്നായിരിക്കുന്നു.
ഇഷ്ടപ്പെട്ടു
ഈ തെരുവിലൂടെ നടക്കാന്‍ വന്നവര്‍കൊക്കെ നന്ദി. ബോറടിപ്പിച്ചില്ലെന്ന് തന്നെ വിശ്വസിക്കുന്നു:)
രേഷ് :)
എനിക്ക് രേഷ്മ തെരുവിനെ വരച്ചിട്ടത് ഒത്തിരി ഇഷ്ടായി. തെരുവിലൂടെ പോകുമ്പോള്‍ സുധ പലതും ഓര്‍ക്കുന്നു, ജ്യോതിയെ, പണ്ട് അതിലൂടെ കടന്ന് പോയത് അങ്ങനെ. പിന്നെ പലരേയും പലതിനേയും കാണുന്നു പ്രധാനമായും പാത്തുനെ. അങ്ങനെ തെരുവിനെ ചെറുതല്ലാത്ത ക്യാന്‍വാസില്‍ തന്നെ വരച്ചിട്ടിരിക്കുന്നു. നല്ലത്
പക്ഷേ തെരുവ് വരച്ചിട്ടാല്‍ മാത്രം പോരാ എന്നാണ് എനിക്ക് അതില്‍ കൂടെ ഒരു കഥ പറയണം. ചെറുതല്ലാതെ വരച്ചീട്ടിരിക്കുന്ന ക്യാന്‍വാസിലൂടെ സുധയുടേ ചിന്തളെ അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ അത് പൂര്‍ണ്ണമായ ഒരു കഥ എനിക്ക് തന്നില്ല. തെരുവീനെ തൊടണം എന്ന സുധയുടെ ഫീലിങ്ങ് ഓട്ടോയില്‍ വന്ന് ഇറങ്ങിയപ്പോ തൊട്ട് കിട്ടിയിരുന്നു.
തെരുവിന്റെ ഉയര്‍ന്ന ക്യാന്‍വാസില്‍ സുധയ്ക്ക് ഒരു കഥ പറയാമായിരുന്നു.
തെരുവാണ് നായിക എന്ന് മനസ്സിലാക്കാതെ അല്ലാട്ടോ ഇത്. എനിക്കെപ്പൊഴും പൂര്‍ത്തിയായ ഒരു കഥ കേള്‍ക്കാനാ ഇഷ്ടം. നിന്റെ തീരുത്തലുകള്‍ കാത്ത് എന്ന കഥ പോലെ ഒന്ന്.
രസിച്ചു വായിച്ചു എന്നു പറയുന്നതിലും കൂടുതല്‍ കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് ഞാന്‍ ഈ തെരുവിലൂടെ നടന്നു എന്നു പറയുകയാണ്. നന്നായിരിക്കുന്നു രേഷ്മം
ആശംസകളോടെ.........
നല്ല കഥ.......അവതരണത്തില്‍ പുതുമ തോന്നുന്നു....ഇത്തരം കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു........
ഒരുപാട് എഴുതുന്നില്ല ഒരു ആശംസയില്‍ നിര്‍ത്തുന്നു
Post a Comment