Friday, August 21, 2009

മകള്‍

അവളെ ഉറക്കം മണക്കുമായിരുന്നു. ഉറക്കവും, മുത്താറിയും, പ്രൂണും, എണ്ണതേച്ച് കുളിയും, തേനും, മൂലകളില്‍ അടിഞ്ഞുകൂടിയ പൊടിയും, കുഞ്ഞിവിരലുകള്‍ പറിച്ചെടുക്കുന്ന പൊതിനയും, മണ്ണില്‍ കിടന്നുരുളലും, മില്‍ക്കി ബാറും, പിച്ചിചതച്ച മുല്ലപ്പൂവും, കൈകളില്‍ കോരിയെടുത്ത കടലും, ഒളിച്ചു പുരട്ടുന്ന വാസ്‌ലീനും, തോളെല്ലുകള്‍ കുലുക്കിയുള്ള ചിരിയും അവളില്‍ നിന്ന് മണത്തെടുക്കാമായിരുന്നു.

മതി വരാത്ത കളിച്ചു മദിക്കലും, ഒട്ടിപ്പോയ കൂട്ടുകാരേയും, ചിപ്സും, പുസ്തകങ്ങളും, പ്രണയവും, മുള പൊട്ടുന്ന ചിന്തകളും, ബബ്ബിള്‍ ഗമ്മും, ശാഠ്യങ്ങളും, ലിപ് ഗ്ലോസ്സും, ഞാന്‍ നടന്നിട്ടില്ലാത്ത വഴികളും, ഞാന്‍ അറിഞ്ഞിട്ടില്ലാത്ത ആളുകളെയും അവളില്‍ നിന്ന് ഇനി മണത്തെടുക്കാനിരിക്കുന്നു. എന്നാലും, ആദ്യം അവള്‍ക്കെന്റെ മണമായിരുന്നു.