Monday, July 21, 2008

ജീവനുണ്ട്

മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം വായിച്ച കേരളത്തിലെ ഒരു യാഥാസ്ഥിക കുടുംബത്തിലെ ഏഴാംക്ലാസ്സുകാരിയുടെ ഉത്തരങ്ങള്‍.

1.വിവിധമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള കലഹങ്ങളും ഒരേ മതത്തില്‍ പെട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങളും ഇല്ലാതാക്കാന്‍ ന്നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
a.. Do not discriminate people because of their religion and advise your friends also to stop discriminating people.
b.Learn about other religions and cultures.
c. Treat everyone equally.


2.താഴെ പറയുന്ന വിവിധപ്രശ്നങ്ങള്‍ എതു മതത്തില്‍പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
വിലകയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം.
Tribal people and others living in forests are most affected by these problems. (രോഗങ്ങളെ കുറിച്ച് അവറ്‌ക്ക് അറിവുണ്ടാവില്ല, ഭൂകമ്പമോ മറ്റോ വന്നാല്‍ അവരെ രക്ഷിക്കാന്‍ പ്രയാസമാണ് എന്നാണ് വിശദീകരണം)

പുസ്തകത്തിലെ ആദ്യഭാഗങ്ങള്‍ ഇപ്പോള്‍ പഠിക്കേണ്ട എന്ന് പറഞ്ഞ് ക്ലാസ്സില്‍ അധ്യാപിക അവസാനപാഠങ്ങള്‍ പഠിപ്പിക്കുകയാണ്. ഈ പാഠത്തെ ചൊല്ലി ഇത്ര സമരങ്ങള്‍ എന്തിനാണെന്ന് അവള്‍ക്ക് മനസ്സിലാ‍യിട്ടില്ല. പാഠഭാഗം കുറച്ച് ബോറിങ്ങ് ആയെന്നും പറഞ്ഞ് അവള്‍ കര്‍‌ഷകതൊഴിലാളികള്‍ക്ക് എച്ചില്‍ ഇലകളില്‍ ഭക്ഷണം വിളമ്പികൊടുക്കുന്നത് വിവരിക്കുന്ന ഭാഗം താല്‍പ്പര്യത്തോടെ വായിച്ചുകേള്‍പ്പിച്ചു.

Wednesday, July 16, 2008

ഇന്നാളൊരു ദിവസം

ഇന്നാളൊരു ദിവസം ഹോട്ടലിലെ കുളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു സ്ത്രീയെ ഉറ്റുനോക്കി നില്‍ക്കുന്ന രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടു, കണ്ണും പൂട്ടി ഉയര്‍ന്നും താണും പറക്കുന്ന പാട്ടിനെ കാണുന്നതു പോലെയായിരുന്നു അത്.

ചുണ്ടിലേക്കുള്ള വഴിമധ്യേ ഉറഞ്ഞുപോയ കപ്പും പിടിച്ചു നാലാം നിലയിലെ ജനാലക്കരികില്‍ നിന്നവള്‍ നോക്കുമ്പോള്‍ താഴെ കുളത്തില്‍ ജലത്തിലേക്ക് ഒഴിക്കപ്പെട്ടതു പോലെ നീന്തുന്നവള്‍. ഏഴാം നിലയിലെ ജനാലയില്‍ നിന്നാഞ്ഞു നോക്കിയവള്‍ കണ്ടതു ജീവിതം മുഴുവന്‍ ഒരു നിമിഷത്തിലേക്ക് ആവാഹിക്കാനെന്നവണ്ണം നീന്തുന്നവളെയായിരുന്നു. ശ്വാസം കിട്ടാതെ പിടയുന്ന ഏതെങ്കിലും നേരം ഞങ്ങള്‍ മൂവരും ഈ കാഴ്ച തപ്പിയെടുത്ത് ആ ദിവസത്തെയെങ്ങ് നീന്തികടക്കും, അതു കൊണ്ടു എന്റെ ജനാലയില്‍ നിന്നും നീന്തുന്നവളെയോ നോക്കിനിന്നവരേയോ കാണാന്‍ ഒരു സാധ്യതയുമില്ലെന്നു പറഞ്ഞിട്ടു കാര്യമില്ല എന്റെ ചങ്ങായി.

Sunday, June 08, 2008

Black Week

Joining hands with injipennu
Image credits: FreeFoto.com

Friday, May 30, 2008

Content theft by Kerals.com

Kerals.com runs a Malayalam literature section with most posts copied from Malayalam blogs, without any consent from or attribution to the bloggers. To top it all, when contacted by bloggers about this matter Kerals.com replies arrogantly and has even stooped to abusing and threatening some bloggers. Disgusting.

Though none of my posts have been copied, I join the bloggers in their protest against content theft by kerals.com

More on content theft:
Link 1
Link 2
Link 3
Link 4
Link 5
and their terror tactics.

Monday, February 18, 2008

ചില്ലറ നഷ്ടങ്ങള്‍

പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗേറ്റിന് മുന്‍പില്‍ തന്നെയായി ചെറിയ എട്ടുകള്‍ വരച്ചു കൊണ്ടു അവളുടെ ലേഡി ബേഡില്‍ റീനിയുണ്ടായിരുന്നു.
‘ഇന്നെവിടേക്കാ?‘
‘സീക്രറ്റ് ഗാറ്ഡന്‍’
ആ വേനലവധിക്കാലത്ത് ഞങ്ങളുടെ സൈക്കിളുകള്‍ ഞങ്ങളുടെ ശരീരത്തോട് കൂട്ടിചേറ്‌ത്തത് പോലെയായിരുന്നു. തളരുന്നത് വരെ പെഡല്‍ തള്ളാന്‍ കൊതിക്കുന്ന കാലുകളും, തണുത്ത കാറ്റേറ്റ് നീറാന്‍ വെമ്പുന്ന കണ്ണുകളുമായി നീണ്ട സൈക്കിള്‍ യാത്രകള്‍ നിറഞ്ഞ ഉറക്കം വിട്ട് ഞങ്ങള്‍ ഉണര്‍ന്നു. വീട്ടുകാരുടെ അറിവോടെ പരിചയമുള്ള വഴികളിലൂടെയും, അവരുടെ കണ്ണുകള്‍ വെട്ടിക്കാനാകുമ്പോള്‍ പുതിയ വഴികള്‍ തേടിയും ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി, ആഞ്ഞു വരുന്ന കാറ്റിനെ മുഖത്തടിക്കാന്‍ സമ്മതിച്ചു കൊണ്ട്, ഓരോ കുലുക്കത്തിലും നട്ടെല്ലിലൂടെ കയറുന്ന മുരള്‍ച്ച അറിഞ്ഞു കൊണ്ട്, ഞങ്ങളെ കാത്ത് കിടക്കുന്ന പുതിയ ലോകത്തിലേക്ക് ആവുന്നത്ര വേഗത്തില്‍ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി. സൈക്കിളില്‍ നിന്ന് ഇറങ്ങുമ്പോഴെല്ലാം ശരീരത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോവുന്നതായി തോന്നുന്നത് വരെ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി.

കോളനിയുടെ ഗേറ്റും കടന്ന് ചില കുറുക്കുവഴികള്‍ എടുത്ത് ഞങ്ങള്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു റോഡിലെത്തി. വല്ലപ്പോഴും മാത്രം വണ്ടികള്‍ വരുന്ന വീതിയുള്ള റോഡ്. ഇളം കാറ്റും ഇളം വെയിലും. സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരിക്കാറില്ല, അല്ലെങ്കില്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരം നിര്‍ത്താറില്ല. ചാഞ്ഞ് കൊണ്ട് വലിയ എട്ടുകള്‍ തീര്‍ത്ത്, നെഞ്ച് ചൂടായി പൊള്ളുന്നത് വരെ വേഗത്തില്‍ ഓടിച്ച്, പിന്നെ കൈകള്‍ വിട്ട് പറക്കുന്നതായി ഭാവിച്ചും ഞങ്ങള്‍. എപ്പോഴാണ് അയാള്‍ ഞങ്ങള്‍ക്കൊപ്പം എത്തിയതെന്ന് ഓര്‍മ്മയില്ല. റോഡിന്റെ നടുവിലൂടെ അലസമായി സൈക്കിള്‍ ചവിട്ടുന്ന മഷി നിറമുള്ള റ്റീ ഷര്‍ട്ടുകാരന്‍. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്നുപോകുന്നതിലും വേഗത്തില്‍ എത്താനുള്ള വാഹനമായി മാത്രം സൈക്കിള്‍ ഉപയോഗിക്കുന്നവരായേ മുതിര്‍ന്ന പുരുഷന്മാരെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ.

‘രണ്ടാളും അസ്സലായി ഓടിക്കുന്നുണ്ടല്ലോ. എന്നും ഈ വഴി വരാറുണ്ടോ?’
‘ചെലപ്പോ’റീനി പറഞ്ഞു.
‘എന്ന് വെച്ചാല്‍ അച്ഛന്റേയും അമ്മയുടേയും കണ്ണ് വെട്ടിക്കാനായാല്‍ അല്ലേ?’ കണ്ണുകള്‍ ചെറുതാക്കി കൊണ്ട് അയാള്‍ ചിരിച്ചു.
ഞങ്ങളുടെ അല്‍ഭുതം ഇരട്ടിച്ചു. മറ്റു പുരുഷന്മാരെ പോലെ ഞങ്ങള്‍ നിസ്സാരറാണെന്ന് ഓര്‍മ്മിപ്പിക്കുന്നത് പോലെയല്ല ഈ മനുഷ്യന്‍ സംസാരിക്കുന്നത്.
‘എന്താ നിങ്ങളുടെ പേര്?’
‘ഞാന്‍ അനു, ഇത് റീനി’ പേര് പറയുമ്പോള്‍ എന്റെ മുടി വല്ലാതെ പാറിപ്പറന്നിട്ടുണ്ടാവുമോ എന്ന് ഞാനോര്‍ത്തു. ഞങ്ങള്‍ക്കൊപ്പമായി തന്നെ അയാളുടെ വലിയ മെറൂണ്‍ നിറത്തിലെ സൈക്കിള്‍.
‘വൃന്ദാവന്‍ കോളണിയില്‍ അല്ലേ?’
‘അതെ’
‘ഏതു ക്ലാസ്സിലാ?’
‘ആറില്‍’
‘ആഹാ. അപ്പോ വലിയ കുട്ടികളാണല്ലോ’

ഞങ്ങള്‍ ചിരിച്ചു. ആ പറഞ്ഞത് കള്ളമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇപ്പോഴും അമ്മയാണ് എന്റെ മുടി കെട്ടിവെച്ച് തരാറ്. റീനിയെ അവളുടെ വീട്ടില്‍ വാവ എന്നാണ് വിളിക്കാറ്. കള്ളമായിരുന്നിട്ടും ഞങ്ങള്‍ക്ക് സന്തോഷം തോന്നി.
‘സമ്മര്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണല്ലേ? ഈ റോഡിന്റെ അറ്റം വരെ പോകുമോ നിങ്ങള്‍?’ ‘ചിലപ്പോ’
‘ആഹാ. രണ്ടു പേരേയും കണ്ടാല്‍ അറിയാനുണ്ട് അത്. വ്യായാമം അത്യാവശ്യമായ പ്രായമാണിത്. സൈക്ക്ലിങ്ങ് നിര്‍ത്തരുത് കേട്ടോ’. കണ്ണുകള്‍ ഇറുക്കി ചിരിച്ചു കൊണ്ട് തന്നെ അയാള്‍ തുടര്‍ന്നു ‘പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം.’
എന്തു പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ഉറക്കെ ചിരിച്ചു. അത്ര വേഗത്തില്‍ ഒന്നുമല്ലായിരുന്നു ഞങ്ങള്‍ പോയിരുന്നത്, എന്നിട്ടും എന്റെ നെഞ്ചിടിപ്പ് കൂടിയത് എന്തിനാണെന്ന് അറിയില്ല.
‘നിങ്ങളും സമ്മര്‍ വെക്കേഷന്‍ അടിച്ചു പൊളിക്കുകയാണോ?’ റീനി ഉറക്കെ ചോദിച്ചു.
അയാള്‍ ആര്‍ത്തു ചിരിച്ചു.ഇയാള്‍ ശരിക്കും വ്യത്യസ്ഥനാണ്.
‘ഇന്നേതായാലും നിങ്ങളുടെ കൂടെ അടിച്ചുപൊളിക്കാന്‍ ഞാനും കൂടാം.’
‘ഇന്ന് ഞങ്ങള്‍ റോഡിന്റെ അറ്റം വരെ പോണില്ല. ആ ഇടവഴിയിലേക്കിറങ്ങാണ്’. പറഞ്ഞ് നാവെടുത്തപ്പോള്‍ ആ വഴിയെ കുറിച്ച് അയാളോട് പറയേണ്ടായിരുന്നു എന്നെനിക്ക് തോന്നി.
‘ഞാനും ഉണ്ടെന്നെ. ഇടവഴിയെങ്കില്‍ ഇടവഴി’ .

തെങ്ങിന്‍ തോപ്പുകള്‍ക്ക് നടുവിലൂടെ പോകുന്ന ഒരു കൊച്ച് വഴിയാണ് അത്. പണി തുടങ്ങുമ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വീടിന്റെ തറ വഴിയരുകില്‍ ഉണ്ട്. ചുറ്റും എത്തിനോക്കുന്ന തെങ്ങിന്‍ തലകള്‍ക്കിടയിലൂടെ കാണുന്ന ആകാശം നോക്കി പൂപ്പലോടിയ ആ പഴയ തറയില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. പേരറിയാ കിളികളും, ആകാശ കഷ്ണവും , പച്ചയും, ചാരി വെച്ച സൈക്കിളുകളും ഞങ്ങളും മാത്രം. ഇതായിരുന്നു ഞങ്ങളുടെ സീക്രറ്റ് ഗാര്‍ഡന്‍.

കൈകള്‍ വേദനിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ഹാന്‍ഡലില്‍ വല്ലാതെ മുറുക്കി പിടിച്ചിരിക്കുകയാണ് എന്നറിഞ്ഞത്.
‘ഇവിടെയെങ്ങും ആള്‍ താമസമില്ലല്ലോ’ ഇടവഴിയിലേക്ക് തിരിയുമ്പോള്‍ അയാള്‍ പറഞ്ഞു.
എനിക്ക് തല വേദനിച്ച് തുടങ്ങിയിരുന്നു.
‘റീനി, മതി. നമുക്ക് പോകാം’ ഞാന്‍ പറഞ്ഞു.
‘ഇത്ര നേരത്തേയോ?’
അയാള്‍ തൊട്ടു പിറകെ തന്നെയുണ്ട്. എനിക്ക് പെട്ടെന്ന് വല്ലാത്ത അരിശം തോന്നി.
‘ഞാനില്ല ഇനി’. ഞാന്‍ വഴിയരുകില്‍ സൈക്കിള്‍ നിര്‍ത്തി.

തിരിഞ്ഞു നോക്കാതെ റീനിയുടെ ലേഡി ബേഡ് പറന്നു. ഇനി അവളോട് കൂട്ട് വേണ്ട എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. എന്നേയും കടന്ന് അയാള്‍ പോയി. അയാ‍ളുടെ സൈക്കിള്‍ പുതിയതാണെന്ന് ഞാന്‍ കണ്ടു. ആ ഒതുങ്ങിയ ഇടവഴിയില്‍ ആ വലിയ സൈക്കിള്‍ ചേരുന്നില്ലെന്നും. വേറേയും എന്തോ പൊരുത്തക്കേട് ഉണ്ട് ചിത്രത്തില്‍. റീനി. മുന്നോട്ടാഞ്ഞ് സൈക്കിള്‍ ഓടിക്കുകയാണ് അവള്‍-ഇടയ്ക്കൊന്ന് കൈകള്‍ വിടര്‍ത്താതെ, വഴിയിലെ കരിങ്കല്ലിലൂടെ എടുത്ത് വിറപ്പിക്കാതെ, നേര്‍വരയില്‍, വേഗത്തില്‍. തനിയെ മടങ്ങാന്‍ എനിക്കാവില്ല എന്നും ഞാനറിഞ്ഞു. എന്റെ കാലുകള്‍ പതിവിലും ശക്തമായി തോന്നി. തിളങ്ങുന്ന മെറൂണ്‍ മഡ് ഗാഡിനു നേരെ കാലുയര്‍ത്തുമ്പോള്‍ അയാള്‍ മണ്ണില്‍ വീണ് കിടക്കുന്നത് എനിക്ക് മനസ്സില്‍ കാണാമായിരുന്നു.

‘റീനീ പേടിക്കേണ്ട, ഞാനയാളെ ചവിട്ടിയിട്ടു’ വിളിച്ചു പറഞ്ഞത് അവള്‍ കേട്ടിരുന്നോ എന്നറിയില്ല. റീനിയുടെ വീട്ടിനു മുന്നിലെ അശോക മരം കണ്ടപ്പോഴാണ് ഞങ്ങള്‍ ശ്വാസം വിട്ടത്.

‘സൈക്കിള്‍ റാണിമാര്‍ ഇന്ന് നേരത്തേ വന്നല്ലോ’ എന്ന് അവളുടെ അമ്മ പറഞ്ഞപ്പോഴും എന്ത് പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ചിരിച്ചു. ആ അശോകമരം കാണുന്നത് വരെ ഒരു ചുഴലിക്കാറ്റ് പോലെ എന്തോ ഒന്ന് ഞങ്ങളെ വിഴുങ്ങാനാഞ്ഞ് കൊണ്ട് തൊട്ടുപിറകിലായി വരുന്നുണ്ടായിരുന്നു എന്ന് ഞങ്ങള്‍ ഒരിക്കലും ആരോടും പറയുകയില്ല. അതിനു ശേഷവും പഴയതും പുതിയതുമായ വഴികളിലൂടെ ഞങ്ങള്‍ സൈക്കിളോടിച്ചിരുന്നു. അതിന് ശേഷം കാറ്റിനേയും വെയിലിനേയും കാത്തു കിടക്കുന്ന ലോകത്തേയും സ്വാഗതം ചെയ്തു കൊണ്ട് വേഗത്തില്‍ ഓടിച്ചു ചെല്ലാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രം.

Tuesday, February 05, 2008

നടത്തം

(ഇഷ്ടം തോന്നുന്നവര്‍ നടന്ന വഴിയേ നടന്നു നോക്കുക എന്നത് മനുഷ്യസഹജമായവാസനയാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടാവണം. സിദ്ധാര്‍ത്ഥന്‍ നടന്നു. ഡാലിയും നടന്നു. ഞാനും നടന്നു നോക്കി.)



ഇന്ന് സുമേഷിന്റെ ബ്ലോഗില്‍ ഇത് മാത്രമായിരുന്നു.
--------------------------------------
Tuesday, February 05, 2008
സൈകോജിയോഗ്രഫി
തിരിഞ്ഞു നോക്കാതെ എത്ര ദൂരം നടക്കാനാവും?
---------------------------------------

ഞാന്‍ രണ്ടു വര്‍ഷത്തിലെറേയായി പതിവായി വായിക്കുന്ന ബ്ലോഗാണ് സുമേഷിന്റേത്. അമേരിക്കയിലെവിടെയോ ഉള്ള വിദ്യാര്‍ത്ഥി. എന്താ കാര്യമെന്നോര്‍ത്ത് ഞാന്‍ കഴിഞ്ഞ പോസ്റ്റ് ഒരിക്കല്‍ കൂടെ വായിച്ചു.
-----------------------------------------
Sunday, February 03, 2008
ഒരുപാടു നാളുകള്‍ക്ക് ശേഷം റിസേര്‍ച്ചിന്റെ തിരക്കൊഴിഞ്ഞ ഞായറാഴ്ച വീണ് കിട്ടി. പതിവ് വഴി വിട്ടൊന്ന് നടക്കാന്‍ തോന്നി . അപ്പാര്‍ട്ട്മെന്റ് ഗേറ്റിന് മുന്‍പില്‍ വെച്ച് പതിവ് പോലെ വലത്തോട്ട് നടക്കാനൊരുങ്ങുകയായിരുന്നു. വെറുതെ മറുവശത്തോട്ട് നോക്കിയപ്പോള്‍ റോഡിന്‍ ഇരുഭാഗത്തുമായി പൈന്മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ ജനുവരി തണുപ്പിലും ഇത്ര പച്ച . ദൂരെ വെയിലടിച്ചിട്ട് മരങ്ങളുടെ പച്ചക്ക് നല്ല തെളിച്ചം. തെളിഞ്ഞ പച്ചയല്ല, green ochre അനിയത്തി കണ്ടിരുന്നെങ്കില്‍ പറയുമായിരുന്നു. ഏതായലും ഗ്രീന്‍ ഓകര്‍ വിളിച്ചിടത്തേക്ക് ഞാന്‍ നടന്നു. മരങ്ങള്‍ക്കിടയിലൂടെ നീലപ്പൊട്ടുകള്‍ കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. അത്യാവശ്യം വലിയൊരു കുളം . അപാര്‍ട്ട്മെന്റിന് ഇത്ര അടുത്തായിട്ടും ഈ കുളം ഇതു വരെ ഞങ്ങളാരും കണ്ടിട്ടില്ല. മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ എന്റെ വരവ് കണ്ടിട്ട് ഒരു മുയല്‍ ഭയന്നോടുന്നത് മിന്നായം പോലെ കണ്ടു. തുറസ്സായ സ്ഥലം. ഈ നാട്ടിലെ സംസ്കാരത്തിന്റെ വിശാലത ഇവിടത്തെ ഭൂമിയിലുമുണ്ട്. ഷൂസും സോക്സും അഴിച്ച് തണുത്ത വെള്ളത്തില്‍ കാല്‍ മുക്കിയപ്പോള്‍ പിറകില്‍ ആരെങ്കിലും ഇരിപ്പുണ്ടോ എന്ന് തിരിഞ്ഞ് നോക്കാന്‍ പെട്ടെന്ന് തോന്നി.
-------------------------------------------------------
എന്റെ മന‍സ്സില്‍ എന്തോ ക്ലിക്കി. ആര്‍കൈവ്സ് തിരഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ എന്ന ലേബലില്‍ കിട്ടി.
-------------------------------------------------------
Thursday, June 22, 2006
ഇന്ന് ക്ലാസ് കഴിഞ്ഞ് പരാഗിന്റെ വണ്ടിയില്‍ ലിഫ്റ്റ് കിട്ടി. പിങ്ക് ഫ്ലോയിഡ് കേട്ടു വരുമ്പോള്‍ സതീഷേട്ടനെ ഓര്‍മ്മ വന്നു. പഴയ ഞായറാഴ്ച വൈകുന്നേരങ്ങളും. ഞായറാഴ്ചകളില്‍ ഞങ്ങള്‍ ബീച്ചില്‍ പോകുമായിരുന്നു. വെള്ളത്തിന്റെ തണുപ്പ് മുഴുവന്‍ അറിയാനായി ഞാന്‍ കാല്‍ വളരെ പതുക്കെയേ വെള്ളത്തില്‍ വെക്കുമായിരുന്നുള്ളൂ. പിന്നെ കുറച്ച് മുന്നോട്ട് ചെന്ന് നിന്ന് കടലിന്റെ അറ്റം ആകാശത്തെ തൊടുന്നത് എവിടെയാണെന്ന് നോക്കിനില്‍ക്കും. പിന്നേയും മുന്നോട്ട്. മുട്ടിന് താഴെ വരെ വെള്ളമായാല്‍ കരയിലെക്ക് തിരിഞ്ഞ് നോക്കും. അച്ഛനും അമ്മയും രണ്ട് പൊട്ടായി കരയിലിരുപ്പുണ്ട്. കുറച്ച് കൂടെ മുന്നോട്ട് പോകും, എന്നിട്ട് സതീഷേട്ടനെ അനുകരിച്ച് കൈകള്‍ വിടര്‍ത്തിനിന്ന് കൊണ്ട് ‘റണ്‍ രാബിറ്റ് റണ്‍‘ എന്നുറക്കെ പാടുമായിരുന്നു. ഉപ്പുവെള്ളം മുഖത്ത് തെറിക്കുമ്പോള്‍ തിരിഞ്ഞ് നോക്കും. ദൂരെയുണ്ട് രണ്ട് പൊട്ടുകള്‍. അതിലൊന്ന് നില്‍ക്കുന്നത് കണ്ടാല്‍ ഞാന്‍ കരയിലേക്ക് തിരിഞ്ഞ് നടക്കും.

------------------------------------------------------

Thursday, January 31, 2008

അമ്മയ്ക്കൊരുമ്മ

സുഖപ്രസവം കഴിഞ്ഞ് കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ചു ഈറനണിഞ്ഞ കണ്ണുകളുമായി പുഞ്ചിരിക്കുന്ന അമ്മ-നമ്മുടെയൊക്കെ മനസ്സുകളില്‍ പതിഞ്ഞുപോയ ഈ സുന്ദര ദൃശ്യം മറച്ചു വെക്കുന്ന സത്യങ്ങളുണ്ട്, പറയാതെ പോവുന്ന അനുഭവങ്ങളുണ്ട്. പ്രസവവേദനയുടെ മഹത്തായ സംതൃപ്തിയൊന്നും അറിയാതെ ഒന്നു ചത്തു കിട്ടിയാല്‍ മതിയേന്ന് കൂവിപ്പോകുന്ന അനുഭവങ്ങളാണ് ലേബര്‍ റൂമില്‍ വെച്ച് മിക്ക സ്ത്രീകള്‍ക്കും. ശരീരത്തിന്റെ മാത്രമെന്ന് നിസ്സാരമാക്കി കളയാനാവാത്ത വേദനയോടൊപ്പം,വൈകാരികമായ ഒറ്റപ്പെടലും,അരക്ഷിതത്വവുമാണ് അവള്‍ക്കവിടെ കൂട്ട്. അമ്മയാവുന്നതിനെ പറ്റിയുള്ള പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ലേബര്‍ റൂമില്‍ തുടങ്ങുന്നതേയുള്ളൂ.

എല്ലാം കഴിഞ്ഞ് കാത്തിരുന്ന കണ്മണിയെ കൈയില്‍ കിട്ടുമ്പോള്‍ മാതൃത്വത്തിന്റെ നിര്‍വൃതി പ്രതീക്ഷിച്ചിരിക്കുന്ന അമ്മകുട്ടിയില്‍(ഒരു കുഞ്ഞിനൊപ്പം തന്നെയാണല്ലോ അമ്മയും അച്ഛനും ജന്മം എടുക്കുന്നത്) പേടിയും, കുഞ്ഞിനെ ശരിയായി നോക്കി വളര്‍ത്താനാവില്ല എന്ന പരാജയബോധവും നിറയുന്നു. ലേബര്‍ റൂമിലെ അനുഭവങ്ങളേ പോലെ അമ്മയാവുക എന്നതിലെ പ്രയാസങ്ങളെ പറ്റി തീരെ പതിഞ്ഞ ശബ്ധത്തിലല്ലാതെ നാം പറയാറില്ലല്ലോ. 80% അമ്മമാരിലും പ്രസവത്തിനു മൂന്നു നാലു ദിവസങ്ങള്‍ക്ക് ശേഷം ബേബി ബ്ലൂസ് എന്ന ഓമനപേരിട്ടു വിളിക്കുന്ന ചെറിയ തോതിലുള്ള വിഷാദരോഗം കാണാറുണ്ട്. (കുടുതല്‍ ഗൌരവമര്‍ഹിക്കുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനു ആണെന്ന് സംശയം തോന്നിയാല്‍ ദയവായി ഉടനടി പ്രഫഷനല്‍ സഹായം തേടുക).ഗര്‍ഭരക്ഷക്കായുള്ള ഹോര്‍മോണുകളുടെ അളവ് കുത്തനെ താഴുകയും, മുലയൂട്ടലിനും മറ്റുമായുള്ള ഹോര്‍മോണുകള്‍ കൂടുകയും ചെയ്യുന്നതാണ് ഇതിന്റെ ബയോളജിക്കല്‍ കാരണമായി പറയുന്നത്. ക്ലേശകരമായ പ്രസവത്തിനു ശേഷമുള്ള അതിയായ ക്ഷീണം (labour എന്ന വാക്ക് വെറുതെയല്ല എന്നൊരു കൂട്ടുകാരി), സ്റ്റിച്ചുകള്‍, വിണ്ടു കീറിയ മുലകണ്ണുകള്‍- അമ്മയുടെ ശരീരം‍ ഏറ്റവും മോശമായ അവസ്ഥയില്‍ ഇരിക്കുമ്പോഴാണ് കുഞ്ഞിനെ അമ്മ ഏറ്റെടുക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും സംതൃപ്തി തരുന്നതാവുമെന്ന് നിനച്ചിരിക്കുന്ന അമ്മക്കും അച്ഛനും നല്ലൊരു ഷോക്കാണ് പൊന്നോമന കൊടുക്കുന്നത്. കുഞ്ഞിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുക എന്നത് പലപ്പോഴും വിരസമാണ്, അങ്ങേയറ്റത്തെ ക്ഷമയും ആവശ്യമാണ്- നനഞ്ഞ ഡയപ്പറോ തുണിയോ മാറ്റി, തുടച്ച് വൃത്തിയാക്കി, ഉടുപ്പിട്ട്, പാലൂട്ടീ , കുഞ്ഞിനെ ഉറക്കി, നടുനിവര്‍ത്തുമ്പോഴേക്കും നനഞ്ഞ് കരയുന്ന കുഞ്ഞ്. വീണ്ടും അതേ വട്ടം. രാവും പകലുമെന്നില്ലാതെ ഓരോ മണിക്കൂര്‍ കൂടുമ്പോഴെങ്കിലും വിശന്നുകരയുന്ന കുഞ്ഞ്. മുലയൂട്ടലും എല്ലാ അമ്മമാര്‍ക്കും സ്വാഭാവികമായി വരുന്ന വിദ്യയൊന്നുമല്ല. ശരിയായി പാല്‍ കുടിച്ച് തുടങ്ങാന്‍ അമ്മ കുഞ്ഞിനെ പഠിപ്പിക്കുകയും വേണം.

അനുഭവസ്ഥരുടെ സഹായമില്ലെങ്കില്‍ തളര്‍ന്നു പോകുന്ന ദിവസങ്ങളാണ് അമ്മയുടേയും അച്ഛന്റെയും ആദ്യത്തെ ആഴ്ചകള്‍. ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവ് പുറത്ത് പോയപ്പോള്‍, മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും വെച്ച് ഭയന്നിരുന്ന ഒരു അമ്മ ആ സമയത്ത് സന്ദര്‍ശിക്കാന്‍ വന്ന കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ഇനിയൊരിക്കലും തന്നെ വിട്ടുപോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് കരഞ്ഞ കഥയറിയാം. ഈ അമ്മയെ എങ്ങെനെയാ ആശ്വസിപ്പിക്കുക? കരയാന്‍ അനുവദിക്കുക. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. പറ്റാവുന്നത്ര വിശ്രമം. ഈ പ്രയാസങ്ങളൊക്കെ സര്‍വ്വസാധാരണമായ അനുഭവങ്ങളാണെന്നും, എത്രെയോ അമ്മമാര്‍ ഇതൊക്കെ തരണം ചെയ്തവരാണെന്നും കേള്‍ക്കുന്നത്, അതും മറ്റൊരു അമ്മയില്‍ നിന്ന് തന്നെ കേള്‍ക്കുന്നത്, പിരിമുറക്കം കുറക്കും. ഓരോ ദിവസവും പുതിയ കഴിവുകള്‍ നേടി വളരുന്ന കുഞ്ഞിനെ നിരീക്ഷിക്കുന്നതും അമ്മയുടെ പരാജയബോധത്തിന് നല്ലൊരു മരുന്നാണ്. ഹാജറാബീവിയുടെ കഥയോര്‍മ്മയില്ലേ? കുഞ്ഞിന് കൊടുക്കാന്‍ വെള്ളത്തിനായി ഏഴു പ്രാവശ്യം ആ അമ്മ സഫാമര്‍വാ കുന്നുകള്‍ക്കിടയില്‍‍ ഓടി. വെള്ളമില്ല. നിരാശയായി വന്ന് നോക്കിയപ്പോള്‍ കുഞ്ഞിന്റെ അരികിലായി ഉറവ പൊട്ടി ഒഴുകി വരുന്ന വെള്ളം. സാന്ത്വനം അമ്മയുടെ കൈകളില്‍ തന്നെയുണ്ട്.

എല്ലാം തികഞ്ഞ അമ്മ എന്നത് സുന്ദരമായ ഒരു മിത്താണെന്ന് മനസ്സിലായാല്‍ അനാവശ്യമായ പിരിമുറുക്കങ്ങള്‍ മാറും. രണ്ടു കുഞ്ഞുങ്ങള്‍ക്കും വീടിനും ജോലിക്കുമിടയില്‍ ഓടിനടക്കുന്ന, ഞാനേറെ ബഹുമാനിക്കുന്ന ഒരമ്മ പറയുകയുണ്ടായി, ചില രാത്രികളില്‍ താനേതു കോപ്പിലെ അമ്മയാണെന്നോര്‍ത്ത് തനിച്ചിരുന്ന് കരയാറുണ്ടെന്ന്. ആരോ നാട്ടിയ പെഡസ്റ്റലില്‍ വലിഞ്ഞ് കേറാന്‍ നോക്കേണ്ട അമ്മേ, നിന്ന് തിരിയാന്‍ പോലും സ്ഥലമുണ്ടാവില്ല അതിന്റെ മേലെ. സ്വന്തം കുറവുകള്‍ അറിഞ്ഞ്, തോല്‍‌വികള്‍ അംഗീകരിച്ച് അവയെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മ കുഞ്ഞിന് പകരുന്ന പാഠം എത്ര ശക്തമായിരിക്കും എന്നാലോചിച്ച് നോക്കിയേ.

Friday, January 11, 2008

സാഗരം പോലെ

കിടക്ക വിരിയിലെ ജ്യോമട്രിക് പാറ്റേണുകളില്‍ വിരലോടിച്ച് ഇരിക്കുന്ന അവളെ നോക്കി നില്‍ക്കേ അവളില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി തിരകള്‍ ഉയറ്ന്ന് വന്ന് തങ്ങള്‍ക്കിടയില്‍ ഒരു സാഗരം തീര്‍ക്കുന്നത് അവന്‍ കണ്ടു. നിഗൂഡം. എങ്ങെനെയാണ് അവളിലേക്കെത്തുക, അവന്‍ കുഴങ്ങി.

നല്ല ബെഡ് ഷീറ്റ്. അതും പാതി വിലക്ക്. അടുത്ത തവണ രണ്ടെണ്ണം വാങ്ങി വെക്കണം, അവളോര്‍ത്തു.

അല്ല പിന്നേ.