Monday, December 25, 2006

ശാന്തമായി

മുറിയില്‍ കുടുങ്ങിയ ഈച്ച ജനല്‍ചില്ലിന്മേല്‍ തലയിടിച്ചുകൊണ്ടിരുന്നു. മണ്ടനീച്ചേന്റെ മണ്ടക്കിടി കിട്ടി. നേര്‍വരയില്‍ പറന്ന്, ചില്ലില്‍ മുട്ടി തെറിച്ച്, പിന്നേയും തിരിച്ചു വന്നു സര്‍വ്വശക്തിയുമുപയോഗിച്ച് അത് ചില്ലിന്മേല്‍ തലയിടിച്ച് കൊണ്ടിരുന്നു. ഒരു പാട് നേരം.

ഞാന്‍ നോക്കിയിരുന്നു,
ശാന്തമായി.
അതാണെന്നെ പേടിപ്പിക്കുന്നതും.

Friday, December 22, 2006

ഓര്‍കുട്ടിനാവുന്നത്

ചെത്തി മിനുക്കിയ ഒരു പെന്‍സില്‍ ഓര്‍കുട്ട് കയ്യില്‍ വെച്ച് തരുമ്പോള്‍ അത് വാങ്ങി പഴയ പോലെ തറയില്‍ മുട്ടും കുത്തിയിരിക്കാതെ പറ്റില്ല, ലഞ്ച് ബ്രേക്കില്‍ ക്ലാസ്സിലെ തറയില്‍ കൂട്ടമായി മുട്ടും കുത്തിയിരുന്ന് മരപ്പലകക്കല്‍ക്കിടയിലെ നേരിയ വിടവുകളില്‍ കാലം കൊണ്ടിട്ട മണ്ണ് ഇളക്കിയിളക്കി മണ്ണിനിടയില്‍ നിന്നും ഒടിഞ്ഞ പെന്‍സില്‍ മുനകളും, കൊട്ടിന് അടികിട്ടിയിരുന്ന തുന്നല്‍ ക്ലാസ്സില്‍ നിന്നും ചാടി രക്ഷപ്പെട്ട തുരുമ്പിച്ച സൂചികളും, ദ്രവിച്ച റബ്ബര്‍ ബാന്‍ഡുകളും പെറുക്കിയെടുക്കാം. ഒരു വിലയുമില്ലാത്ത വസ്തുക്കള്‍, അത് കൊണ്ടു തന്നെ വിലപിടിച്ചവ.

ഓര്‍ക്കാപ്പുറത്തൊരു ബാസ്കറ്റ്ബോള്‍ എറിഞ്ഞു തരും ഓര്‍കുട്ട്. കോര്‍ട്ടിനരികിലെ മാവുകള്‍ ചെറിയ പച്ചമാങ്ങകള്‍ നീട്ടി കൊതിപ്പിക്കുന്ന മാസങ്ങളില്‍ ജഡ്-ജഡ്-ജഡ് കോര്‍ട്ടിലിറങ്ങി ജഡ്-ജഡ്-ജഡ് മാവിലെറിയുന്ന അതേ ബോള്‍; ഇരുണ്ട കോണ്വന്റ് മുറികളില്‍ നിന്നൊരു കന്യാസ്ത്രീ മരവിച്ച മുഖവുമായി വരാന്തയിലേക്കിറങ്ങി നില്‍ക്കുന്ന വരെ ജഡ്-ജഡ്-ജഡ്.

നീല
പിനോഫരുകളുടേയും
വെള്ള
ഷര്‍ട്ടുകളുടേയും
തിളങ്ങുന്ന
ഷൂസുകളുടേയും,
അസ്സംബ്ലി
ബെല്ലിന്
തൊട്ട്
മുന്‍പായി
കൂട്ടുകാരിയുടെ
ഭംഗിയുള്ള
കെട്ടില്‍
നിന്ന്
മുറിച്ചെടുത്ത്
ധൃതിയില്‍
മുടിയില്‍
കെട്ടിയ
റിബ്ബണുകളുടേയും
ഒറ്റ
വരിയായി
വെയിലത്ത്
നീണ്ട
ദിവസത്തിന്റെ
തുടക്കത്തില്‍
നിര്‍ത്താനും
ഓര്‍ക്കുട്ടിനാവും.
ഒരു
കഷ്ണം
രിബ്ബണ്‍.
പ്ലീസുമില്ല
താങ്ക്യൂമില്ല
സൌഹൃദം
ഇന്ന്
കാണാനില്ലാത്ത
രൂപത്തില്‍.

തെറ്റായ ഇംഗ്ലീഷ് വ്യാകരണമുള്ള ഹിന്ദി ടീച്ചറെ ചൂണ്ടികാണിച്ച് ചിരിപ്പിക്കും ഓര്‍കുട്ട്, പുതിയ വാക്കുകള്‍ ബോറ്ഡിലെഴുതാന്‍ ടീച്ചര്‍ തിരിഞ്ഞതും വായ പൊത്തി, ഷൂസുകള്‍ നിലത്തുരച്ച് അന്ന് ക്ലാസ്സ് മുഴുവന്‍ ചിരിച്ച പോലെ. ചുവന്ന മുഖവും, തിളങ്ങുന്ന കണ്ണുകളുമായി തിരിഞ്ഞ് നിന്ന് ടീച്ചര്‍ I turn the board you laugh why, ചോദിച്ചതോര്‍ക്കുമ്പോള്‍ അന്നത്തെ പോലെ പിടിച്ചാല്‍ കിട്ടാത്ത ചിരി തൊണ്ടയിലൂടെ ഇറങ്ങിയോടും. ആ മുഖമന്ന് ചുവന്നത് ദേഷ്യം കൊണ്ടായിരുന്നില്ലെന്ന് അറിഞ്ഞ നിമിഷം തൊണ്ടയില്‍ സാന്‍ഡ് പേപ്പറിട്ട് ഉരക്കുന്നതും ഓര്‍കുട്ട് തരുന്ന ചിരി തന്നെ.

തട്ടിപ്പറിക്കാനുമറിയാം ഓര്‍കുട്ടിന്. നഴ്സറിക്ക് പിന്നിലെ ആ വലിയ ആല്‍മരം, ചുറ്റും കൊച്ച് സിമന്റ് ബെഞ്ചുകളുള്ള ആ വലിയ മരത്തെ പോലും തട്ടിപ്പറിക്കാനാവും ഓര്‍കുട്ടിന്. ഒരു ബെഞ്ചില്‍ നിന്ന് അടുത്തതിലേക്ക്
ചാടി ചാടി
ചുവന്ന കള്ളിയൂണിഫോം ദിവസങ്ങളുടെ മങ്ങിയ ഓര്‍മ്മയില്‍
ചാടി ചാടി
മരത്തിന് ചുറ്റും വട്ടത്തില്‍
ചാടി ചാടി
ഓര്‍കുട്ട് കണ്ടുപിടിച്ച് തന്ന പഴയ കൂട്ടുകാരികളൊന്നും ആ മരം ഓര്‍ക്കുന്നില്ലെന്നറിയുമ്പോള്‍, ഇനി ചാടി പിടിക്കാനുള്ള അടുത്ത ബെഞ്ച് ഓര്‍കുട്ട് തട്ടിപ്പറിച്ചിരിക്കുന്നെന്ന്...

Tuesday, December 05, 2006

യാത്ര

‘82


ഓടി വന്നിട്ടും ജനല്‍ സീറ്റ് കിട്ടാത്തതുകൊണ്ട് മുഖം വീര്‍പ്പിച്ചിരിക്കുകയാണ് അനിയന്‍. അവനെ ദേഷ്യം പിടിപ്പിക്കാനായി ഞാന്‍ ജനലഴികളില്‍ മുഖമമര്‍ത്തിയിരുന്നു.

ഡ്രിങ് ഡ്രിങ്
നിരത്തി വെച്ച കുപ്പികളില്‍ ഓപ്പ്ണര്‍ ഓടിച്ച് കൊണ്ട് വണ്ടിക്കാരന്‍ വന്നു.

“ഉമ്മാ, ഗോള്‍ഡ് സ്പോട്ട്.”
“അടങ്ങിയിരി. വണ്ടീ കേറീല്ല, അപ്പോളെക്കും തൊടങ്ങി.”
“കുട്ടികള്‍ അങ്ങനെയാ. വീട്ടിന്നും ഇറങ്ങിയാ വഴിയില്‍ കാണുന്നതൊക്കെ വേണം.” മുന്നിലെ സീറ്റിലെ നീല സാരിയുടുത്ത ആന്റി പറഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കു പട്ക്കു
വണ്ടി നീങ്ങി തുടങ്ങി.

“ഇങ്ങക്ക് കുട്ട്യോളുണ്ടോ” ഉമ്മ ചോദിച്ചു.
“മൂന്നാളുണ്ട്, വെക്കേഷനു എന്റെ അമ്മേടെ വീട്ടില്‍ താമസിക്കാന്‍ പോയിരിക്കാ, ഞങ്ങള്‍ അവിടേക്കാ.”

ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു
തെങ്ങുകളും വീടുകളും പിറകോട്ട് പാഞ്ഞു കൊണ്ടിരുന്നു.
കമ്പികളുടെ തുരുമ്പ് മണം മടുത്ത് തുടങ്ങിയപ്പോ ഞാന്‍ അനിയനെ നോക്കി. തല കുനിച്ച് നിലം നോക്കിയിരിക്കാണ്.

“മക്കള്‍ക്ക് കടലമിട്ടായി ഇഷ്ടമാണോ?” ആന്റി പ്ലാസ്റ്റിക് കവര്‍ കീറി ഞങ്ങള്‍ക്ക് നേരെ നീട്ടി.
മിട്ടായി വായിലിട്ടപ്പോ അവന്റെ കവിള്‍ പിന്നേം വീര്‍ത്തു.

“കൊറച്ച് വറ്ത്തായാണ്” ഉമ്മ ബാഗില്‍ നിന്ന് പൊതിയെടുത്ത് തിരിച്ചും നീട്ടി.

“ഈരണ്ടു കൊല്ലം കൂടമ്പോഴല്ലെ ഇപ്പോ ഇലക്ഷന്‍” ആന്റിയുടെ അടുത്തിരുന്ന അങ്കിള്‍ പേപ്പര്‍ മടക്കി വെച്ചു.

“ കോഴിക്കോടന്‍ ചിപ്സിനെ പറ്റി അച്ഛന്‍ എപ്പോഴും പറയും.”
ആന്റി പൊതി അങ്കിളിനും കൊടുത്തു. തിരിച്ച് ഉമ്മാക്ക് കൊടുത്തപ്പോ ഉമ്മ വാങ്ങിയില്ല.
“അത് വെച്ചോളീ, അച്ഛന് ഇഷ്ടല്ലേ.” ഇനി ഉപ്പുമ്മാക്ക് കൊടുക്കാന്‍ വറുത്തായി ഇല്ല.

എനിക്ക് ബോറടിച്ച് തുടങ്ങി. ഉപ്പയും അങ്കിളും പേപ്പറിലെ കാര്യങ്ങള്‍ പറയാണ്. അങ്കിളിന്റെ അടുത്തായി ഒരു വയസ്സന്‍ ഉറക്കം തൂങ്ങിയിരിക്കുന്നു. അയാളുടെ പുരികങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് നരച്ച മുടി നീളത്തില്‍ താഴോട്ട്.
എനിക്ക് ചിരി വന്നു.
“നോക്ക് നോക്ക്” ഞാന്‍ അനിയനെ തോണ്ടി.
വാ പൊത്തിപിടിച്ച് അവനും ചിരിക്കാന്‍ തുടങ്ങി.




’92.

നല്ല തിരക്കുണ്ട് ഇന്ന് ട്രെയിനില്‍. ജനല്‍ സീറ്റിന് വേണ്ടി ഓടാതെ ഞാന്‍ അനിയന്റേയും ഉമ്മാന്റേയും ഇടയിലിരുന്നു. എനിക്കായുള്ള അതിരുകള്‍ തിരിച്ചറിയാറായിരിക്കുന്നു. ഞങ്ങളെ എത്തിനോക്കി ഉപ്പയും ഒരറ്റത്തായി ഒതുങ്ങി. ചൂടും വിയര്‍പ്പ് മണവും കട്ടപിടിച്ച ഓരോ ശ്വാസവും മടുപ്പിച്ച്കൊണ്ടിരുന്നു. വണ്ടി ഒന്ന് നീങ്ങിതുടങ്ങിയിരുന്നെങ്കില്‍. മുന്നിലിരുന്ന മധ്യവയസ്ക വായിച്ചുകൊണ്ടിരുന്ന മാസിക താഴെ വെച്ചു. എനിക്ക് സിഗ്നല്‍ മനസ്സിലായി. ഇനി വിസ്താരം തുടങ്ങും. ഉപ്പാന്റെ അടുത്ത് നിന്നും സണ്ഡേ സപ്പ്ലിമന്റ് വാങ്ങി ഞാന്‍ അതിന് പിന്നില്‍ ഒളിച്ചു.

“ഏതു ക്ലാസിലാ മോള്‍ പഠിക്കുന്നത്?”
“പത്തിലേക്കാ.” ഉമ്മ പറഞ്ഞു.
“ആഹാ. ഏതു ഗ്രൂപ്പെടുക്കാനാ മോള്‍ക്കിഷ്ടം.” ഇത്തവണ ചോദ്യം നേരിട്ടാണ്.
“കണക്ക്”
“ഓ ഇഞ്ചിനിയറിങ്ങ് അല്ലേ.”
ഒരു നിമിഷം കഴിഞ്ഞില്ല. “മെഡിസന്‍ അല്ലേ പെണ്‍കുട്ടികള്‍ക്ക് ഒന്നൂടെ നല്ലത്?”

അവര്‍ പറഞ്ഞ് നിര്‍ത്തുന്നതിന് മുന്‍പേ ഉമ്മയും തുടങ്ങി, “അതന്നെ. ഞാനെപ്പോളും പറഞ്ഞു കൊട്ക്കും ഓള്‍ക്ക്, പെണ്ണുങ്ങക്ക് പറ്റിയ പണി ഡോക്ടര്‍ ഭാഗം തന്നാന്ന്.”

പേപ്പറിന് പിറകിലിരുന്നു ഞാന്‍ വെന്തു.

പുറത്തുള്ളവരുമായി സംസാരിക്കുമ്പോഴെങ്കിലും വീട്ടിലെ ഭാഷ മാറ്റികൂടെ ഉമ്മാക്ക്? വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തവരെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണോ? ഒരു പരിചയവുമില്ലാത്ത ആ സ്ത്രീയുടെ മുന്നില്‍ ചെറുതായപോലെ. ഞാന്‍ ബാഗില്‍ നിന്നൊരു ഇംഗ്ലീഷ് നോവല്‍ വലിച്ചെടുത്ത് അവര്‍ക്ക് കാണാവുന്ന തരത്തില്‍ തുറന്ന് പിടിച്ചിരുന്നു.

അനിയന്‍ തട്ടുപൊളിപ്പന്‍ ഹിന്ദിപാട്ട് പാടാന്‍ തുടങ്ങി.
“ഒന്നു മിണ്ടാണ്ടിരുന്നൂടെ.”
“നിനക്കെന്താ ഞാന്‍ പാടിയാല്‍.”
അച്ചടിച്ച് വാക്കുകള്‍ എന്നോടൊന്നും മിണ്ടാതെയിരിക്കുന്നു.

ഉപ്പയും കൂടെയിരിക്കുന്നവരും കാര്യമായ ചര്‍ച്ചയിലാണ്. മന്ദിര്‍-മസ്ജിദ്.
“എല്ലാം ഈ രാഷ്ട്രീയക്കാരുടെ കളികളല്ലെ?”
“ഉം. ഇനിയെങ്ങോട്ടാ നമ്മുടെ രാജ്യം പൊവ്വാ”
“ഇതൊക്കെ അങ്ങ് വടക്കേന്ത്യയിലേ നടക്കൂ. നമ്മുടെ കേരളത്തില്‍ അഴിമതിയും സമരങ്ങളുമൊക്കെ തഴച്ച് വളര്‍ന്നാലും, വര്‍ഗ്ഗീയത ഇവിടെ പിടിക്കില്ല”.

വര്‍ഗ്ഗീയ വികാരം വേര് പിടിക്കാത്ത് മണ്ണ്: രാഷ്ട്രീയ പ്രബുദ്ധതയുടെ നാട്: മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃക: വായിച്ചും , കേട്ടും മനസ്സില്‍ പതിഞ്ഞ ക്ലീഷേകള്‍ പകരുന്ന അഹങ്കാരം രഹസ്യമായി നുകര്‍ന്ന് ഞാനുമിരുന്നു.

വണ്ടി ഒരു സ്റ്റേഷനില്‍ നിന്നു.
“ഉമ്മാ ഞാനൊന്ന് നടന്നിട്ട് വരാം” അനിയന്‍ പുറത്തേക്കിറങ്ങി.
എന്നെ കാത്തുനില്ക്കേണ്ടതില്ല എന്ന് അവനുമറിയാം. ഡോക്ടറായാല്‍ എനിക്ക് വിലക്കപ്പെട്ട ഇടങ്ങളിലും പ്രവേശനം കിട്ടോ? നിര്‍ത്തിയിട്ട വണ്ടിയില്‍ വായു പിന്നേയും കട്ടപിടിച്ചു. വിക്റ്റോറിയന്‍ ഇംഗ്ലണ്ടിന്റെ തണുപ്പ് തേടി ഞാന്‍ കൈയിലിരുന്ന നോവലിലേക്കിറങ്ങി ചെന്നു.




‘02

തൊട്ടുരുമ്മി ഇരിക്കേണ്ടി വരുമ്പോഴും നമുക്കിടയിലെ ദൂരങ്ങള്‍ എത്ര സൂക്ഷ്മമായാണ് നമ്മള്‍ നിലനിര്‍ത്തുന്നത്? വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ ചാരിയിരുന്ന് മുന്നിലെ മുഖങ്ങള്‍ വായിച്ചെടുക്കാന്‍ ശ്രമിച്ചു. മുഖങ്ങള്‍ക്കെല്ലാം ഒരേ ഭാവം. തൊട്ടുതൊട്ടു നില്‍ക്കുന്ന മുഖങ്ങളെ നനഞ്ഞ കൊമ്പില്‍ പറ്റിപിടിച്ചിരിക്കുന്ന ഇതളുകളായി കവിക്ക് തോന്നിയത് ഇങ്ങനെയൊരു വിരസമായ യാത്രയിലായിരിക്കുമോ?


ഉമ്മ പുതിയ വനിത അരച്ചുകലക്കുന്ന തിരക്കിലാണ്. ഉപ്പയിരുന്ന് ഉറക്കം തൂങ്ങുന്നു. കണ്ടു മടുത്ത വഴിയിലൂടെയുള്ള രണ്ടു മണിക്കൂ‍ൂര്‍ യാത്ര അറ്റമില്ലാതെ നീണ്ടു കിടക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും സംസാരിച്ചിരുന്നെങ്കില്‍. അല്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ സംസാരിക്കണമെങ്കില്‍ നമുക്കിപ്പോള്‍ മൊബൈല്‍ വെണമല്ലോ.


ബോറടി മാറ്റാന്‍ ഞാന്‍ പഴയ കളിയിലേക്ക് തിരിഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കുപട്ക്കുചക്കുപക്കു

“ഒരു ചോദ്യണ്ട്’” അനിയന്‍ സ്പോര്‍റ്റ്സ്റ്റാര്‍ മാറ്റിവെച്ചു.
അവനും ബോറടിച്ച് തുടങ്ങിയിട്ടുണ്ടാവും. കേട്ടും പറഞ്ഞും മടുത്ത ആനയും ഉറുമ്പും കഥകള്‍ മത്സരിച്ചിറക്കി ഞങ്ങള്‍. അറിയാവുന്ന ചളിയെല്ലാം വാരിയെറിഞ്ഞിട്ടും ഇനിയും ഒരു പാട് ദൂരം.
അപ്പുറത്ത് നിന്ന് സംഭാഷണശകലങ്ങള്‍ കാറ്റ് കൊണ്ടു വരുന്നുണ്ട്: സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ജനാധിപത്യ രീതികള്‍- വണ്ടിയുടെ ശബ്ദത്തില്‍ പെട്ട് മുങ്ങിയും മുറിഞ്ഞും. എനിക്കവിടെ ചെന്നിരുന്ന് മുഴുവന്‍ കേട്ടാല്‍ കൊള്ളാമെന്നുണ്ട്. ചില ദൂരങ്ങള്‍ കടക്കാന്‍ ഇപ്പോഴും എനിക്കാവില്ലെന്ന തിരിച്ചറിവോടെയിരുന്നു.

“പോയിട്ടും പോയിട്ടും എത്തുന്നില്ലല്ലോ” അനിയന്‍ പറഞ്ഞു.
“ഉം. പോക്ക് കണ്ടാ തോന്നും ഇപ്പോ പാകിസ്ഥാന്‍ ബോര്‍ഡര്‍ എത്തുംന്ന്.”
“ഹ ഹ. സ്റ്റോപ്. പാക്കിസ്ഥാന്‍. ആളിറങ്ങാനുണ്ടേ.” അവനും വളിപ്പടി മൂഡില്‍ തന്നെ.

പെട്ടന്ന് ഉപ്പ തലയുയര്‍ത്തി നോക്കി, അരുതെന്ന് കണ്ണുകള്‍ കൊണ്ട്.

ഓ.
ഓ മാറാട്.

പാക്കിസ്ഥാന്‍ ഇനി മുതല്‍ ഇന്ത്യന്‍ ടീമുമായി പൊരിഞ്ഞ ക്രിക്കറ്റ് കളിക്കുന്ന ഒരു രാജ്യം മാത്രല്ല. ജനലഴികളുടെ തുരുമ്പ് രുചി നാവില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പോലെ. പരസ്പരം കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മുന്നോട്ട് പോകും തോറും ഈ നശിച്ച ദൂരം കൂടി വരാണാല്ലോ.

Friday, December 01, 2006

കാരുണ്യവതിയായ അപരിചിത

(സന്തോഷിന്റെ കാരുണ്യവാനായ അപരിചിതന്‍ ഉണര്‍ത്തിയ ഒരോര്‍മ്മ)

സെപ്റ്റംബര്‍ 11 കഴിഞ്ഞ് ഒരാഴ്ചയേ ആയുള്ളൂ. ഞങ്ങള്‍ യു. എസില്‍ കാല് കുത്തിയിട്ട് ഒരു മാസവും. ട്വിന്‍ ടവേര്‍സ് തകര്‍ന്നു വീണപ്പോള്‍ പുതിയ ആശങ്കകള്‍ ഞങ്ങളുടെ മനസ്സില്‍ ഉയരുകയായിരുന്നു. കുറച്ച് ദിവസത്തേക്കെങ്കിലും പൊതുസ്ഥലങ്ങളില്‍ നിന്നും കഴിയുന്നത്ര വിട്ട് നില്‍ക്കണമെന്നും, ആന്റി-മുസ്ലിം ക്രൈം തരംഗം സൂക്ഷിക്കണമെന്നും പള്ളിയില്‍ നിന്നും നോട്ടീസ്. മുസ്ലിം പള്ളികളുടേയും, ഭവനങ്ങളുടേയും നേരെ നടക്കുന്ന അക്രമങ്ങളുടെ കഥകള്‍. എല്ലാം അടങ്ങുന്നത് വരേക്കെങ്കിലും എന്റെ വേഷം മാറ്റാന്‍ വീട്ടില്‍ നിന്നുള്ള വിളികള്‍. സംശയത്തോടേയും, ഭയത്തോടേയുമല്ലാതെ ലോകത്തെ നോക്കാനാവാത്ത മാനസികാവസ്ഥ.

നാല്പത് മിനിറ്റ് ദൂരേയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍, തിരക്കേറിയ റോഡില്‍ വെച്ച് ഞങ്ങളുടെ കാറിന് ഫ്ലാറ്റ് ടയര്‍. പതിയെ തിരക്കു കുറഞ്ഞ ഇടവഴിയിലേക്ക് കാറൊതുക്കി വെച്ച് ഇനിയെന്തെന്ന് ഞങ്ങള്‍. ഒക്കുന്ന വിലക്ക് വാങ്ങിയ പഴഞ്ചന്‍ കാറില്‍ സ്പേര്‍ ടയര്‍ ഇല്ല, മെക്കാനിക് എവിടെയെന്നറിയില്ല, എന്തിന് കൈയില്‍ ഒരു സെല്‍ഫോണ്‍ പോലുമില്ല. ആ വഴി പോകുന്നവരില്‍ ചിലര്‍ ഞങ്ങളെ എത്തിനോക്കുന്നുണ്ട്. ആര്‍ക്കും ആരേയും തിരിഞ്ഞു നോക്കാന്‍ നേരമില്ലാത്ത നാട്.

എവിടെ നിന്നെന്നില്ലാതെ ഒരു സ്ത്രീ ഞങ്ങള്‍ക്കരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള മെക്കാനിക്കിന്റെ നമ്പര്‍ തന്ന് പോയി. ആശ്വാസത്തോടെ ഫോണ്‍ ബൂത്ത് കണ്ട് പിടിക്കാനൊരുങ്ങുമ്പോള്‍ അവര്‍ യൂ റ്റേണ്‍ എടുത്ത് വീണ്ടും വന്ന് ഞങ്ങളുടെ കൈയില്‍ ഫോണ്‍ ഉണ്ടോയെന്ന് അന്വേഷിച്ചു. (ഇവിടെ ഒരഞ്ച് ! ചിഹ്നം അധികാവില്ലല്ലോ?) മെക്കാനിക്കിനെയും, ഞങ്ങളുടെ സുഹൃത്തിനെയും വിളിച്ച് വിവരമറിയിക്കാന്‍ ഫോണ്‍ തന്നിട്ട് ആ സ്ത്രീ പോയി, ഏതോ അക്രമത്തിന് ഇരയാകാനെന്ന പോലെ ഒരുങ്ങി നിന്ന എന്റെ മനസ്സിന് ഒരു കുത്തും തന്നിട്ട്. അന്ന് മുതല്‍ അമേരിക്കക്കാരെ സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ എന്ന ലേബലൊട്ടിക്കുന്നിടത്തെല്ലാം ഞങ്ങള്‍ ആ സ്ത്രീക്ക് വേണ്ടി വാദിക്കാനും തുടങ്ങി.

Wednesday, November 15, 2006

കണ്ണാടിപ്പുരയിലെ പെണ്‍കുട്ടി

കണ്ണാടിപ്പുരയിലെ പെണ്‍കുട്ടി കിണറ്റില്‍ ചാടി മരിച്ചെന്ന് കേട്ടപ്പോള്‍ എനിക്ക് അല്‍ഭുതമാണ് തോന്നിയത്; മുതിര്‍‍ന്നവര്‍ മാത്രം ചെയ്യുന്ന പ്രവൃത്തിയിലൂടെ അവളും വലുതായല്ലോയെന്ന അല്‍ഭുതം.

മറ്റുമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന വല്ല്യുമ്മന്റെ വീട്ടിന്റെ തൊട്ടുപിറകില്‍ തന്നെ ആണ് വലിയ ജനാലകളുള്ള കണ്ണാടിപ്പുര. പൂപ്പലോടിയ പുറംചുമരുകളുള്ള ഓടിട്ട വീട്. വൃത്തിയുള്ള ചെറിയ മുറ്റം. തൊട്ട് തൊട്ടായി ഒരു പോലെ പഴകിയ വീടുകള്‍. അവക്കിടയിലെ അതിരുകള്‍ അറിയിച്ചുകൊണ്ട് ചെമ്പരത്തിവേലികളും. ആ ചെമ്പരത്തിചെടികള്‍ക്കു മുന്‍പില്‍ മറ്റുമ്മാന്റെ വീട്ടിലെ മതിലിന് വല്ലാത്ത ഉയരം തോന്നുമായിരുന്നു. അപ്പുറവും ഇപ്പുറവുമായി രണ്ടു ലോകങ്ങളായി മുറിക്കാന്‍ പോന്ന ഉയരം.

ഒരേപ്രായമായിട്ടും ഞാനവളെ ഒരിക്കല്‍ മാത്രമാണ് കണ്ടത്. ഒന്നാം നിലയിലെ പൊടിപിടിച്ച ഏതോ ജനലിലൂടെ ഒരു കാഴ്ച. സിമന്റ്പടിയില്‍ ഇരുന്നു വായിക്കുകയായിരുന്നു അവള്‍. നരച്ച കമ്മീസും, കുളിച്ചാന്‍ മുടിയും. എന്നിട്ടും എന്റെ കുട്ടിക്കളികളില്‍ കൂട്ടായി അവളും വന്നിരുന്നു. മരിച്ചെന്നറിഞ്ഞതിന് ശേഷവും. ഈയടുത്ത് മറ്റുമ്മാന്റെ വീട്ടുപറമ്പില്‍‍ ചുറ്റിക്കറങ്ങുന്നതിനിടെ അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അപ്പോളാ ഓടിയത് എനിക്കവളുടെ പേര് പോലും അറിയില്ലായിരുന്നെന്ന്.

Thursday, November 09, 2006

നീല സോഫ

നീണ്ട മഞ്ഞുകാലമുള്ള ആ നഗരത്തെ കുറിച്ചുളള അവരുടെ ഓര്‍മകളില്‍ തെളിഞ്ഞു നിന്നിരുന്നത് ആ നീല സോഫയായിരുന്നു. അവരുടെ യൂനിവേഴ്സിറ്റി വര്‍‍ഷം തോറും നടത്തി വന്നിരുന്ന സേലില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങിയതായിരുന്നു അത്. നിറച്ചും മങ്ങിയ
കറകളുമായി, അങ്ങിങ്ങായി പരുത്തി കവര്‍ കീറിയുമാണ് അതവരുടെ അടുത്തെത്തിയത്. ഓരോ കറയും ഒരു കഥയെ അടക്കിപ്പിടിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞ് അവര്‍ ഒരു വാരാന്ത്യത്തില്‍ സ്റ്റെയിന്‍ റിമൂവര്‍ ഉപയോഗിച്ച് കഥകളെ മായ്ച്ചുകളയാന്‍ ശ്രമിച്ചിരുന്നു. പകരമായി തെളിച്ചമുള്ള പുതിയ കറകള്‍ നല്‍കികൊണ്ടിരുന്നു. എന്തെങ്കിലും വെച്ചുണ്ടാക്കുന്ന ദിവസങ്ങളില്‍ ആ കൊച്ചു അപാര്‍ട്ട്മെന്റില്‍ കറങ്ങിനടന്നിരുന്ന മസാല മണം സോഫ വന്നതിന് ശേഷം അതില്‍ അള്ളിപ്പിടിച്ചിരുന്നു, ഇനി പിരിയാനാവില്ലെന്ന പോലെ. വൈകുന്നേരങ്ങളില്‍ വെയില്‍ വന്ന് വീണ് തല ഭാഗം നരച്ചു തുടങ്ങിയപ്പോള്‍ അതിന് ജ്ഞാനിയുടെ പരിവേഷവും വന്നു ചേര്‍ന്നു. മുഷിഞ്ഞ, നരച്ച ഒരു പഴഞ്ചന്‍ സോഫയായിരുന്നു അത്.

എടുത്തു മാറ്റാവുന്ന സീറ്റ് കുഷ്യനുകള്‍ക്കുള്ളില്‍ അത് അവരുടെ ചരിത്രത്തെ ശേഖരിച്ചു കൊണ്ടിരുന്നു: ചതഞ്ഞമര്‍ന്ന ഒരു പോപ്കോണ്‍, പഴയ പേന, ഹെയര്‍ പിന്‍, ഫ്രീ പിറ്റ്സാ കൂപ്പണ്‍. തണുപ്പുള്ള സന്ധ്യകളില്‍ അവന്‍ അതിന്മേല്‍ ചുരുണ്ട് കൂടി കിടന്ന് അന്ന് PBSകാണിച്ച വിദൂരരാജ്യങ്ങളിലേക്ക് പറന്നുപോകുമായിരുന്നു. അപ്പോഴെല്ലാം കുഷ്യന്റെ ഇടുക്കുകളില്‍ നിന്നും ഇളം ചൂട് വന്ന് തന്നെ പുണരുന്നതായി അവന് അനുഭവപ്പെട്ടു. വെറും തോന്നലായിരിക്കും എന്ന് പറഞ്ഞ് അവളത് തള്ളിക്കളഞ്ഞു. എത്ര വന്നാലും അത് ഒരു സോഫ മാത്രല്ലേ. അതില്‍ ഇരുന്ന് ഇടക്ക് തുണിയുടെ പരുപരുപ്പിലൂടെ വിരലോടിച്ച് എഴുതുന്നതെല്ലാം പ്രഫസറ്ക്കിഷ്ടമാകുമെന്ന് അവള്‍ വിശ്വസിച്ചു. അന്ധവിശ്വാസം മാത്രമെന്ന് അവന്‍. എത്ര വന്നാലും അത് ഒരു സോഫ മാത്രല്ലേ. അതും കറകള്‍ നിറഞ്ഞ, നരച്ച, അസുഖകരമായ മസാല മണം തങ്ങി നില്‍ക്കുന്ന ഒരു പഴഞ്ചന്‍ സോഫയും.

അതിഥികള്‍ വരുന്നെന്നറിയുമ്പോള്‍ അവര്‍‍ ഡോളര്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ റൂം സ്പ്രേ എടുത്ത് സോഫയിലാകമാനം അടിക്കുമായിരുന്നു. ചീഞ്ഞുതുടങ്ങിയ പഴത്തിന്റേയും, പുളിച്ച പാലിന്റേയും ഗന്ധം സോഫയിലിരുന്ന് അതിഥികളില്‍ ചിലര്‍ മണത്തെടുത്തു. ആ സോഫയെ കുറിച്ചുള്ള കഥകള്‍- രാത്രിയില്‍ കാറിന്റെ മേലെ കെട്ടി വെച്ച് അത് കൊണ്ടു വന്നതും, അതിന്മേല്‍ വെച്ച ഒറ്റ കുഷ്യനു സോഫയേക്കാള്‍ വില കൊടുക്കേണ്ടി വന്നതും- പറഞ്ഞ് അവര്‍ സുഹൃത്തുക്കളെ രസിപ്പിച്ചു. അതിലെ കറകളെ മായ്ച്ചുകളയാനും, കീറലുകള്‍ തുന്നി കൂട്ടാനുമുള്ള അവരുടെ ശ്രമങ്ങളെ കുറിച്ച് കൂട്ടുകാര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. മുഷിഞ്ഞ്, നരച്ച്, അസഹ്യമായ ഗന്ധം തങ്ങി നിന്നിരുന്ന ഒരു പഴഞ്ചന്‍ സോഫയായിരുന്നു അത്. അത്ര നല്ല സോഫ പിന്നെയവര്‍ക്ക് കിട്ടിയുമില്ല.

Thursday, November 02, 2006

ബ്ലോക്ക് നീക്കല്‍

വീട്ടില്‍ നിന്നിറങ്ങുമ്പോഴെല്ലാം ചുരുട്ടി പിടിച്ച ഒരു മുഷ്ടിയാവാന്‍ ശീലിച്ച ശരീരത്തിന് മണലിന്റെ ചൂടറിഞ്ഞ് തെളിഞ്ഞ ആകാശം നോക്കി നീണ്ടു നിവര്‍ന്നു കിടക്കുന്നതാവണം സ്വാതന്ത്ര്യം; ആ അറിവിലേക്ക് കുറ്റബോധം കലരാതെ സൂക്ഷിക്കുന്നത് മനസ്സിന്റേയും.

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ക്കായുള്ള നൊമ്പരത്തെ എന്ത് വിളിക്കണം?

Wednesday, June 14, 2006

ഐസ് മിായി

പകലിന്റെ ചൂട് തങ്ങി നില്‍ക്കുന്ന ഇഷ്ടിക പടികളില്‍ ഒരു ഐസ് മിായിക്കപ്പുറവും ഇപ്പുറവുമായി നമ്മള്‍. വൈകുന്നേരത്തെ കാറ്റില്‍ പാറിനടക്കുന്ന പേപ്പര്‍കഷ്ണം. പുല്‍കൊടികളില്‍ തത്തികളിക്കുന്ന ഇളംവെയില്‍ നിന്റെ വാക്കുകള്‍ക്കിടയിലെ മൌനത്തിലും.
പൊട്ടിച്ചിതറുന്ന ഐസ് കണങ്ങളായി നിന്റെ ചിരിയും.

ഈ ഒരു നിമിഷം, അലിഞ്ഞുതീരുന്നതിനു മുന്‍പ്...

Thursday, June 08, 2006

പൂച്ചക്കും കായട

സുഹൃത്തുക്കളെ, സഹോദരീസഹോദരന്മാരേ, റിസ്പക്റ്റഡ് വണ്‍ ആന്റ് ഒന്‍ലി അങ്കിള്‍,

മലയാളത്തില്‍ വായിച്ചിരിക്കേണ്ട നോവല്‍, കഥ, ചെറുകഥ ഏതൊക്കെയാണെന്ന അന്വേഷണത്തിലാണ് പൂച്ച. classics , contemporary, പെണ്ണെഴുത്ത്, ആണെഴുത്ത് , കുട്ടി എഴുത്ത് പൂച്ചക്ക് എല്ലാം തൊട്ട് നോക്കാന്‍ മോഹം. എവിടെ തുടങ്ങണം, ആരെയൊക്കെ അറിയണം? നിങ്ങളുടെ അഭിപ്രായങ്ങള്‍/ലിസ്റ്റ് ആക്രാന്തത്തോടെ കാത്തിരിക്കുന്നു.

Monday, May 29, 2006

തിരുത്തലുകള്‍ കാത്ത്

ശവപ്പെട്ടിയെ ഓര്‍മ്മിപ്പിക്കാറുള്ള ചാര നിറത്തിലുള്ള ക്യുബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.

ഇങ്ങനെയൊന്നും സംഭവിക്കരുതായിരുന്നു. ഒരു പക്ഷെ ഒരഞ്ചു മിനിറ്റ് മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍. ഇനി എഴുതപ്പെട്ടതായിരുന്നെങ്കില്‍ തന്നെ ഇങ്ങനെയല്ലായിരുന്നു നടക്കേണ്ടിയിരുന്നത്. സ്വന്തത്തെ പറ്റിയുള്ള ധാരണകള്‍ ഇളക്കാതെ കഴിഞ്ഞുപോകുന്ന മറ്റൊരു കൂട്ടം സംഭവങ്ങള്‍.
*താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടതു് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്? പാട്ടിന്റെ വരികള്‍ പോലെ, സ്വപ്നങ്ങള്‍ പോലെ എവിടെ നിന്നെന്നോ മനസ്സിലേക്കൊഴുകി വന്ന വാക്കുകള്‍.

എട്ട് മണിക്കാണ് ക്ലാസ്സ്. വൈകി. ട്രാഫിക് സിഗ്നലുകള്‍ നിറഞ്ഞ മെയിന്‍ റോഡുപേക്ഷിച്ച് അവള്‍ കുറുക്ക് വഴികള്‍ തേടുകയായിരുന്നു. ട്രാഫിക് തീരേയില്ല. അവള്‍ക്കെന്തന്നില്ലാത്ത ആഹ്ലാദം തോന്നി. കാര്‍ നിരത്തിലൂടെ ഒഴുകുന്നതാസ്വദിച്ച് ഒറ്റക്ക് യാത്ര ചെയ്യുമ്പോളെല്ലാം തോന്നുന്ന ആവേശം.

ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ നിറഞ്ഞ ഈ റോഡ് ചെന്നവസാനിക്കുന്നത് യൂനിവേയ്സിറ്റിയിലേക്കുള്ള മെയിന്‍ റോഡില്‍. ഗതി മുട്ടിയാലല്ലാതെ അവള്‍ ഈ വഴി പോകാറില്ല. ആരും തന്നെ. പെയിന്റടര്‍ന്ന് വികൃതമായ മതിലുകളും ഇരുട്ടിലേക്കുള്ള ക്ഷണവുമായി തൂങ്ങിയാടുന്ന വാതിലുകളും ഉള്ള ഈ കെട്ടിടങ്ങള്‍ക്ക് ഒരേ ഭാവമാണ്; പൊരുതി തോറ്റ ഭാവം. മേല്‍ക്കൂരകള്‍ തള്ളിനില്‍ക്കുന്ന ഈ കെട്ടിടങ്ങളെ അനുകരിച്ച് ഇവിടങ്ങളിലെ മനുഷ്യര്‍ തല താഴ്ത്തി, ചുമലുകള്‍ മുന്നോട്ടാഞ്ഞ് നടക്കുന്നത് ഏറ്റവും ലോലമായിടം സംരക്ഷിക്കാനാണോ?

ചുവപ്പ് ലൈറ്റിനായി നിര്‍ ത്തുമ്പോള്‍ ജങ്ങ്ഷനില്‍ കൂട്ടം കൂടി നിന്നവരെ അവള്‍ കണ്ടിരുന്നു. ഒരു പക്ഷെ മറുഭാഗത്തെ കെട്ടിടത്തിന്മേല്‍ കണ്ട ഗ്രാഫിറ്റി ഒപ്പിയെടുക്കാന്‍ ശ്രമിക്കാതെ കരുതലോടെ ഇരുന്നിരുന്നെങ്കില്‍…

A graffiti artist is out there to prove something to the world. The apparently meaningless images say I was here and I am ******* alive. എന്നോ വായിച്ച് തള്ളിയ വാക്കുകള്‍.

അയാളുടെ തടിച്ച വിരലുകളാണ് അവള്‍‌ ആദ്യം കണ്ടത്. നഖങ്ങള്‍ക്കുള്ളിലെ കറുത്ത ചളിയും. മുഷിഞ്ഞ തുണി കൊണ്ട് അവളുടെ കാറിന്റെ വിന്ഡ്ഷീല്‍ഡ് തുടക്കുകയാണയാള്‍. തുണിയില്‍ നിന്നുള്ള എണ്ണക്കറ ഗ്ലാസ്സില്‍. അനുവാദം ചോദിക്കാതെ, മുഖത്ത് നോക്കാതെ.
എന്തതിക്രമമാണിത്!
Hey hey stop it! പാസഞ്ചര്‍ ‌ സൈഡിലെ വിന്‍ഡോ താഴ്ത്തി അവള്‍ വാക്കുകള്‍ എറിഞ്ഞു.
കേള്‍ക്കാത്ത ഭാവത്തില്‍ അയാള്‍ തുടച്ച്കൊണ്ടിരുന്നു.
ആ കറുത്ത കൈകള്‍!വൃത്തികെട്ട ആ തുണി!തികഞ്ഞ ധാറ്ഷ്ട്യം!
I said stop it! I’ll get the police. Stop. I’m not going to pay you anything! സിമന്റ് തറയിലേക്കെറിഞ്ഞ കരിങ്കല്ലുകള്.അയാള്‍ മുഖമുയര്‍ത്തി . അവളെ നോക്കി വികൃതമായി പല്ലിളിച്ച് പിന്നെ പിറകോട്ടൊന്നാഞ്ഞ് കാര്‍ക്കിച്ച് തുപ്പി. വിന്‍ഡ്ഷീല്‍ഡില്‍.

കുട്ടിക്കാലത്ത് കൂട്ടുകാരെ കാണിക്കാനായി മരക്കൊമ്പുകളില്‍ നിന്ന് ചാടി താഴെ പതിക്കുമ്പോള്‍ കാല്പാദങ്ങളില്‍ നിന്ന് മുകളിലേക്ക് കുതിക്കുന്ന ഷോക്ക്, നിമിഷ നേരത്തേക്ക് ബോധം ഇല്ലാതാക്കുന്ന അലകള്‍.കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നതും, റെഡ് ലൈറ്റ് വകവെക്കാതെ ചെവി തുളക്കുന്ന കരച്ചിലോടെ കാര്‍ ചീറിപാഞ്ഞതും , വൈപ്പറും വിന്‍ഡ്ഷീല്‍‌ഡ് സോപ്പും വാശിയില്‍ തിരിച്ച് കട്ടിയില്‍ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍ മായ്ച്ചതും സ്വപ്നത്തില്‍ എന്ന പോലെ.

എന്റെ വിന്ഡ്ഷീല്‍ഡ്. എന്റെ കാര്‍. എന്റെ ലോകം. മേലെ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍.
എന്തൊരതിക്രമമാണിത്!

താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടത് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്?

ശവപ്പെട്ടിയെ ഓര്‍‌മ്മിപ്പിക്കാറുള്ള ചതുര ക്യൂബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.
---
* ബെന്നിയുടെ പോസ്റ്റില്‍ നളന്റെ കമന്റ്.

വാമിങ്ങ് അപ്പ്

ഒരു മണിക്കൂര്‍ നടന്നിട്ട് തന്നെ കാര്യം.
വില്ല് പവര്‍. അതാണ് വേണ്ടത്.
കണ്ണടച്ച് പാട്ടിന്റെ താളത്തില്‍
15 മിനിറ്റ്
ഇനി കുറച്ചൂടെ വേഗത്തില്‍
വിയര്‍ത്തു തുടങ്ങി. മതിയിനി
ഇനിയും മുപ്പത് മിനിറ്റ് ബാക്കി
ഈ പാട്ടും കൂടെ. ദാ ഇങ്ങനെ കണ്ണും പൂട്ടി
ഒഴിഞ്ഞ കടപ്പുറമാണെന്ന് ആലോചിച്ചോ
ആകാശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് താഴ്ന്ന് തുടങ്ങുന്ന സൂര്യന്‍
അലകള്‍ക്കു മീതെ പാഞ്ഞു നടക്കുന്ന സ്വര്‍ണ്ണ വെളിച്ചം
മതി ഇനി നിര്‍ത്താ‍ാം
ഇതും കൂടെ. തിരകളുടെ സംഗീതം കേട്ട് ഓടുന്നത്…
10 മിനിറ്റ് മാത്രം
ഇനി വയ്യ. കാലുകള്‍ നീങ്ങുന്നില്ല
ബിസ്മിയും ചൊല്ലി. ഇതും കൂടെ
പറ്റൂല
ഒരു അഞ്ച് മിനിറ്റ് മാത്രം.പതുക്കെ, ഒന്ന് തണുക്കാന്‍
കടല്‍കാറ്റേറ്റ്
നിര്‍ത്തി. മതിയായി.
ഞാന്‍ ചത്ത്.

ഇത്ര ജീവനോടെ ഞാനുണ്ടായിട്ടില്ല.

Tuesday, March 28, 2006

വായന

മുന്തിരിയെ നീ വര്‍ണ്ണിച്ചത് വായിച്ച് ഞാന്‍‌ ആ വാക്കുകളിലെ മുന്തിരിനീര് രുചിച്ചിട്ടുണ്ട്. ചെറി പൂക്കള്‍ കൊഴിയുന്നതെങ്ങെനെയെന്ന് നീ കാണിച്ചതിനു ശേഷമാണ് ഞാനവയുടെ സംഗീതം കേള്‍ക്കുന്നത്.
എന്നാല്‍ ‍പെണ്‍മനസ്സിന് നീ ചാര്‍ത്തികൊടുക്കുന്ന നിഗൂഡതക്ക് മുന്‍പില്‍ ഞാനൊന്ന് മടിച്ച് നില്‍ക്കും. പിന്നെ, യുട്ടോപ്പിയന്‍ തെരുവുകളില്‍ പറക്കുന്ന പച്ച ആനകളെ കുറിച്ച് വായിക്കുന്ന കൌതുകത്തോടെ വായന തുടരും.

Thursday, March 23, 2006

ഞാനും

ഇന്നലെ രാത്രിയും, ടിവിയിലെ പതിവ് ദൃശ്യങ്ങള്‍ കണ്ടിരിക്കുമ്പോള്‍, ചോരയൊലിച്ച് കിടക്കുന്ന ഇറാഖി യുവാവിനെ ചുമന്ന് കൊണ്ടോടുന്നവരുടെ അരോചകമായ നിലവിളികള്‍‍ക്കു മീതെ, മതിലിനപ്പുറത്ത് നിന്ന് ആക്രോശങ്ങളും ആരൊക്കെയോ എന്തൊക്കെയോ തള്ളിയിടുന്ന ശബ്ദവും. അയല്‍ക്കാരാണ്. പരസ്പരം കുത്തിമുറിവേല്‍പ്പിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത വാക്കുകള്‍ കേട്ട് സ്തബ്ദരായി ഇപ്പുറം ഞങ്ങള്‍, മിണ്ടാതെ അനങ്ങാതെ, ആരുടെയോ സ്വകാര്യതയിലേക്ക് എത്തിനോക്കിയ പരിഭ്രമത്തോടെ. ഒടുവില്‍ അകത്തെ മുറിയിലേക്ക് പിന്‍‌വലിയുമ്പോള്‍ അപ്പുറത്ത് നിന്ന് നേര്‍ത്ത തേങ്ങല്‍ മാത്രമായിരുന്നു. അവളുടേത്.

ഇന്ന് വസന്തമറിയിച്ച് വിരിഞ്ഞ് കൊഴിഞ്ഞ പൂക്കള്‍ക്ക് വേണ്ടി മനസ്സിനെ വേദനിക്കാന്‍ വിട്ട്കൊണ്ട് ഞാന്‍ നടക്കുമ്പോള്‍ എതിരെ അവന്‍. കയ്യുയര്‍ത്തി കൊണ്ടവന്‍ ചിരിച്ചു.

Wednesday, March 01, 2006

പഠനം

ഞങ്ങള്‍ മീരാന്റിയെ കാണാന്‍ വന്നതാണ്. കവിളില്‍ നുള്ളിയിട്ട് ‘ചബ്ബി ചീക്ക്സ്’ എന്ന് വിളിക്കാത്തത് കൊണ്ട് എനിക്ക് മീരാന്റിയെ ഇഷ്ടമാണ്.മമ്മക്കും. മമ്മയും മീരാന്റിയും കുഷ്യന്‍ വലിച്ചിട്ട് നിലത്ത് കിടക്കുകയാണ്.
‘ശനിയാഴ്ചകള്‍ എത്ര സുന്ദരം. ശാന്തം. തിങ്കള്‍ ഒരു യുഗം അകലേയും’ മമ്മ വെറുതെ പുഞ്ചിരിച്ചു.

മീരാന്റി മമ്മയുടെ ആത്മമിത്രമാണെന്നാ മമ്മ പണ്ടൊരിക്കല്‍ പറഞ്ഞത്. ആത്മമിത്രം എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്ത്. ആത്മമിത്രത്തിന്റെ മുന്‍പില്‍ നമ്മുക്ക് നാമായി തന്നെ നില്‍ക്കാമത്രെ. ഒരാള്‍ക്ക് മറ്റൊരാളാകാന്‍ പറ്റുന്നതെങ്ങെനെയെന്ന് എനിക്ക് മനസ്സിലായില്ല. ‘നീ പഠിച്ചോളും’ മമ്മ പറഞ്ഞു.

കണ്ണുകള്‍ വിടര്‍ത്തി മീരാന്റി പറഞ്ഞു “ എന്നിട്ട് അവര്‍ പറയാ ‘മീരാ, യുവര്‍ ഹൌസ് ഡസന്റ് സ്മെല്ല് ഓഫ് സ്പൈസസ്’'. സ്റ്റീരിയോറ്റൈപ്പ്സിനും അപ്പുറം ലോകമുണ്ടെന്ന് ഈ മനുഷ്യര്‍ എന്നാ മനസ്സിലാക്കുക?”

“ഉം. അവര്‍ നമ്മെ നോക്കുമ്പോള്‍ കാണുന്നത് കറികളും, ആനകളും, പാമ്പുകളും അര്‍ദ്ധനഗ്നരായ ഫക്കീരുകളും’. മമ്മ ചിരിച്ചു. ചിരിക്കുമ്പോള്‍ മമ്മ സുന്ദരിയാണ്.

‘ഞാന്‍ കളിക്കാന്‍ പോട്ടെ?” ആകാശ് ചോദിച്ചു.
‘ഇന്ന് വേണ്ട മോനെ , നീതയേയും കൂട്ടി കാറ്ട്ടൂണ്‍ കണ്ടോളൂ’

ആകാശ് വലുതാണ്, അവന് ഒമ്പത് വയസ്സായി. കാര്‍ട്ടൂണ്‍ കാണുമ്പോഴും മമ്മയുടെ ചിരി എനിക്ക് കേള്‍ക്കാമായിരുന്നു. ആകാശിനോട് പറയണമെന്നുണ്ടായിരുന്നു, അവന്റെ മമ്മി എന്റെ മമ്മയുടെ ആത്മമിത്രമാണെന്നും, പിന്നെ ഒരാള്‍ക്ക് തന്നെ മറ്റൊരാളാകാന്‍ പറ്റുമെന്നും.പറഞ്ഞില്ല. പെണ്‍ക്കുട്ടികള്‍ ഇള്ളക്കുട്ടികള്‍ ആണെന്നാ അവന്‍ പറയാറുള്ളത്. മാത്രല്ല, അവന്‍ ഒമ്പത് വയസ്സായി.

ഞാന്‍ കളറിംഗ് ബുക്കെടുത്ത് മമ്മയെ ചാരിയിരുന്നു. ‘നിനക്ക് കാറ്ട്ടൂണ്‍ കാണണ്ടേ?” മമ്മ ചോദിച്ചു. തലയിളക്കി കൊണ്ട് ഞാന്‍ ചിത്രങ്ങളില്‍ ശ്രദ്ധിച്ച് നിറങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി. വരക്കുമ്പോള്‍ അവര്‍ പറയുന്നത് എനിക്ക് കേള്‍ക്കാനാവില്ലെന്നാ വലിയവര്‍ വിചാരിക്കുന്നത്. അവരറിയാതെ അവരുടെ ലോകത്തെത്തുന്നത് എനിക്കും ഇഷ്ടമാണ് .

ഒരു കുട്ടി വന്ന്. കൈയ്യില്‍ ബാസ്കറ്റ്ബോള്‍.
‘മിസ്സിസ് സുരേഷ്, കാന്‍ ആകാശ് പ്ലേ വിത്ത് മീ?”
“നോ ഡിയര്‍. വീ ആര്‍ ഹാവിങ്ങ് കമ്പനി റ്റുഡേ. താങ്ക്സ് ഫോ ആസ്ക്കിങ്ങ്”
‘ഐ വോണ്ട് റ്റു പ്ലേ വിത്ത് ബെന്നി’ ആകാശ് ഓടി വന്നു.
“ലിസന്‍ റ്റ് മീ ആകാശ്, ഇറ്റ്സ് റൂഡ് റ്റു ലീവ് വെന്‍ യൂ ഹാവ് ഗസ്റ്റ്സ്’. മീരാന്റിയുടെ ശബ്ദത്തിന് അപ്പോള്‍ പര്‍പ്പിള്‍ നിറമായിരുന്നു.
ബെന്നി ആകാശിനെ നോക്കി, പിന്നെ പുറത്തേക്ക് പോയി.

‘അടുത്ത വീട്ടിലേ കൊച്ചാ’ മീരാന്റി പറഞ്ഞു. ‘ആകാശിനെ ഞാന്‍ കഴിയുന്നത്ര അവിടേക്ക് വിടാറില്ല. കറുമ്പന്മാരല്ലേ, കുട്ടി എന്തോക്കെയാ അവിടെന്നും കാണാ‍ന്ന്’ മീരാന്റിയുടെ ശബ്ദം ഇളം വയലറ്റ് നിറമായി.
“ഉം. കുട്ടികള്‍ അല്ലേ. വേണ്ടാത്തത് എന്തെന്ന് അറിയില്ലല്ലോ?” മമ്മ പറഞ്ഞു.

മീരാന്റി ആകാശിനെ കളിക്കാന്‍ വിട്ടാല്‍ മതിയെന്നായി എനിക്ക്. ഇനിയവന്‍ പെണ്‍കുട്ടികള്‍ ഇള്ളകുട്ടികളും മണ്ടികളുമാണെന്ന് പറയോ?

Tuesday, February 21, 2006

നോ തലേക്കെട്ട്

പറഞ്ഞുപഴകിയ പ്രയോഗങ്ങൾ നിരത്തി വെച്ച ഒരു കഥ പോലെ പുതുതായി ഒന്നും നൽ‍കാതെ കടന്നു പോകുന്ന ദിവസങ്ങളെ കുപ്പിക്കഷ്ണം പോലെ കൂർത്ത രണ്ടുവരി കവിതയായി കാച്ചിക്കുറുക്കിയെടുക്കണമെന്ന മോഹത്തിന്റെ ഫലമായി ഈ കരിഞ്ഞ പാത്രം.

Tuesday, February 14, 2006

അപ്പം


ബുക്കും വായിച്ചിട്ടപ്പം ചുട്ടപ്പം
ബുക്കാണെൻകിൽ തീർന്നും പോയി
അപ്പാണെൻകിൽ കരിഞ്ഞും പോയി
ഇനിയിപ്പോ തിന്നാൻ വരുന്നവന് എന്ത് കൊടുക്കും?

Monday, February 06, 2006

ഓർമ്മകൾ പലതരം

ചിലത് പതിവായി തുടച്ച് സൂക്ഷിച്ച് വെക്കുന്ന വെള്ളിപാത്രങ്ങളെ പോലെ. വിരസമായ പകലിന്റെ അന്ത്യത്തിലോ മറ്റോ നിങ്ങളവയെ പുറത്തെടുത്ത് ഭംഗിനോക്കിയിരിക്കും. അടുത്തുള്ളവർക്കും വിളമ്പാം, ആദ്യമായിട്ടെന്ന പോലെ…”പണ്ട് സ്കൂൾ പൂട്ടിയാൽ…ഓള് ഭയൻകര പോക്കിരിയായിരുന്നു…’ തിരിച്ചും മറിച്ചും നോക്കി രസിച്ചതിനു ശേഷം തിരികെ വെക്കാം, വിരസമായ മറ്റൊരു ദിവസത്തിനേക്കായി.

വേറേ ചിലത് വിലപ്പെട്ട സ്വപ്നങ്ങൾ വീണുടഞ്ഞുണ്ടായ മൂർച്ചയേറിയ കുപ്പിച്ചില്ലുകളായി വഴിയിൽ ചിതറികിടപ്പാണ്. ചവിട്ടിപ്പോയാൽ…മുറിവ് കഴുകി ഡെറ്റോൾ‍ തേച്ച് കെട്ടുമ്പോൾ വേദന അസഹ്യമാകുമെൻകിലും നിങ്ങൾക്കറിയാം, ഇതും ഉണങ്ങുമെന്ന്. ആദ്യമായിട്ടല്ലല്ലോ.

ഇനിയും ചിലതുണ്ട്, ബോധമനസ്സിനു തൊട്ടുകീഴെയായി പതിയിരിക്കുന്ന ഒരു കൂട്ടം. നിസ്സാരമായ എന്തെൻകിലും- ഒരു വീട്ടുമുറ്റത്ത് അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട രണ്ടു സൈക്കിളുകൾ‍, ചീഞ്ഞ മഴയത്ത് ഇടക്ക് എത്തിനോക്കി പോകുന്ന വെയിൽ-ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത കാര്യങ്ങൾ ചിലനേരത്ത് ആ ആഴങ്ങളിലേക്കിറങ്ങി ചെന്ന്, മാഞ്ഞു തുടങ്ങിയ ഒരു ചിത്രത്തെ പെട്ടെന്ന് മനസ്സിലേക്കെടുത്തെറിയും. ഒരു കനൽകട്ട ജ്വലിക്കുന്ന വർണ്ണങ്ങളായി ആളിക്കത്തി പിന്നെ അടുത്ത നിമിഷം കെട്ടൊടുങ്ങുന്നത് കണ്ട്, ആരോടും പറയാനാവാതെ , കൈയ്യിൽ ഒരു പിടി ചാരവും പിടിച്ച് നിങ്ങളുടെ മനസ്സിന്റെ കോണിൽ ഒരാൾ പകച്ചു നിൽക്കും.

Tuesday, January 31, 2006

കണക്കെടുപ്പ്

നാലു വർഷങ്ങൾ ഈ രാജ്യത്ത്, എന്നിട്ടും ഒരു ടൂറിസ്റ്റിനെ പോലെയേ തോന്നുന്നുള്ളൂ; ഒരു ടൂറിസ്റ്റിന്റെ വിസ്മയത്തോടെ പുത്തൻ അനുഭവങ്ങൾ ഒപ്പിയെടുത്ത്, നഗരങ്ങളുടെ ആഘോഷങ്ങളെ ഇത്തിരി അകലെ നിന്ന് നോക്കി കണ്ട്, ഒരു ടൂറിസ്റ്റിന്റെ ലാഘവത്തോടെ ഈ നാടിന്റെ ദുഖങ്ങളെ അറിയാതെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങി, ലൈബ്രറികളും മ്യൂസിയങ്ങളും കയറിയിറങ്ങി നാല് വർഷങ്ങൾ.

വിറങ്ങലിച്ച് നിന്ന ഭൂമിയിൽ നിന്ന് പച്ചപ്പായി പൊട്ടിമുളച്ച്, പിന്നെ മത്ത് പിടിപ്പിക്കുന്ന നിറങ്ങളായി , ഒടുവിൽ എല്ലാ നിറങ്ങളേയും അടക്കിപിടിക്കുന്ന വെള്ളയായി കടന്നു പോകുന്ന നാലു ഋതുക്കളുടേയും വശ്യത ഞാനറിയുന്നു. അറിയാത്തത് , ലൈബ്രരികളും മ്യൂസിയങ്ങളും പറഞ്ഞ് തരാത്തതും, എന്നെ കാണുമ്പോൾ ‘നല്ല ദിവസം’ നേർന്ന് കൊണ്ടെന്റെ അയൽ‍വാസി നടത്തത്തിന്റെ വേഗത കുട്ടുന്നത് എന്തിനെന്നും, സൂപ്പർമാർക്കറ്റിൽ കൌണ്ടറിനു പിറകിലെ പെൺകുട്ടിയുടെ മസ്കാര പുരട്ടിയ കണ്ണുകളിലെന്തേ ഇത്ര്യയും ദു:ഖമെന്നും.

ഒരു ടൂറിസ്റ്റിനെ പോലെ കാഴ്ചകൾ ഒപ്പിയെടുത്ത്, അറിയാതെ, അറിയപ്പെടാതെ നാലു വർഷങ്ങൾ.എന്നിട്ടതിനെ പറ്റി സ്വന്തം ഭാഷയിൽ എഴുതാനിരുന്നപ്പോ വാക്കുകൾ മറുഭാഷയുടെ ഇടയിലെവിടെയോ മറഞ്ഞും കിടക്കുന്നു.ഇതെന്തോരു കഷ്ടാണിഷ്ടാ!

Wednesday, January 25, 2006

ഫ്രോസൻ കേരളം

...ഇതൊന്നും കൊണ്ടായില്ല... ഫ്രോസൻ ഇലയട, നെല്ലിക്ക, വെള്ളാപ്പം, തട്ട് ദോശ...

You've got 9 new messages എന്ന് കണ്ട് ഓടിച്ചെന്ന് മെയിൽ തുറന്ന് ലൈബ്രരിയിൽ നിന്നുള്ള ഓവർഡ്യൂ നോട്ടീസ് ഒന്നും, മിസ്സിസ്.മിരിയം അബാച്ചയുടേയും കുടുംബക്കാരുടേയും വക എട്ടും കാണുമ്പോ തോന്നുന്ന അതേ കുളിർമ്മ തന്നെയാ ഇതിലേതെൻകിലും വാങ്ങി, ചൂടാക്കി കഴിക്കാൻ നിന്നാൽ തോന്നുക.
എന്നാലും മരവിച്ചു തുടങ്ങിയ ഓർ‍മ്മകളെ ചൂടാക്കിയെടുക്കാൻ ഈ ഫ്രോസൻ സംഭവങ്ങൾ മതി.

Tuesday, January 24, 2006

ഹാഡൂഡൂഡൂ

വഴിയിൽ വെച്ച് കണ്ടുമുട്ടിയാൽ ചുണ്ടുകൾ വശങ്ങളിൽ മേലോട്ട് വലിച്ച് ഞങ്ങൾ മെസ്സേജ് പ്ലേ ചെയ്യും
HiHowdoyoudo
Goodthankshowareyou
പിന്നെ ധൃതിയിൽ സ്വന്തം മാളങ്ങളിലേക്ക് കയറി വാതിൽ‍ വലിച്ചടക്കും.
ഞങ്ങൾ അയൽവാസികൾ‍, പേരുകൾ streetno.123, 456, 789...

Tuesday, January 17, 2006

പ്ലാസ്റ്റിക് പൂക്കൾ: ഒരു കഥയില്ലാ കഥ

തുടച്ച് മിനുക്കിയ ജനൽചില്ലിലൂടെ സൂര്യപ്രകാശം കോഫി ടേബിളിലെ പ്ലാസ്റ്റിക് പൂക്കളിൽ
പ്ലാസ്റ്റിക് പൂക്കൾ-ഒരിക്കൽ ഞാനവയെ വെറുത്തിരുന്നു
മഞ്ഞുതുള്ളിയുടെ തലോടൽ അറിയാതെ, വിരിയാതെ, കൊഴിയാനാവാതെ വിറങ്ങലിച്ച് നിൽക്കുന്ന,

ജീവിതം എന്തെന്നറിയാതെ തന്നെ മരിച്ച മരവിപ്പിന്റെ
പൂക്കളിൽ ചെരിഞ്ഞു വീണ്, എന്റെ കൈകൾക്ക് പകരുന്ന താളത്തിനൊത്ത് സൂചി തുണിയുടെ നെയ്ത്തിലൂടെ
നെയ്തിരിക്കുക്കയാണ്- ആരൊക്കെയോ ചേർന്ന് എന്നേയും
ഭാര്യ-മകൾ- അമ്മ-ഭാര്യ-സഹോദരി
അഴിച്ചെടുക്കാനാവാത്ത വിധം
തുണിയുടെ നെയ്ത്തിൽ പറന്നിറങ്ങുമ്പോൾ ഇളം തവിട്ട് തുണിയിൽ ചുവന്ന പൂക്കൾ കൊണ്ടൊരു ബാനർ തെളിയുന്നു, ‘Home Sweet Home’ . ഫ്രെയിം ചെയ്ത് തൂക്കാൻ. ഈ പൂക്കളുടെ ചോരചുവപ്പും, കുഷ്യന്റേയും, പ്ലാസ്റ്റിക് പൂക്കളുടേയും ചുവപ്പും എല്ലാം ഈ മുറിയുടെ തവിട്ട് ബാക്ഗ്രൌണ്ടിൽ ഭംഗിയായിരിക്കും. ഇതെത്രയും പെട്ടെന്ന് തീർത്തിട്ട് വേണം ആ തക്കാളികൾ കൊണ്ട് സോസുണ്ടാക്കി വെക്കാൻ- ക്ലാസ്സ് കഴിഞ്ഞ് കുട്ടികൾ മടങ്ങിയെത്തുന്നതിനും മുൻപേ. എന്നും രാവിലെ നനച്ച് വളർത്തിയ ചുവന്ന്, തുടുത്ത തക്കാളികൾ
വീഴ്ച കൂടാതെ എല്ലാ ദിവസവും എല്ലാ വർഷവും
മഞ്ഞു കാലം കഴിഞ്ഞ് മണ്ണിനെ കിളച്ച് വിത്തുകൾ പാകി, നനച്ച്, പരിപാലിച്ച്
ആ കൊച്ചുവട്ടത്തിൽ നിറുത്താതെ
അല്ലെൻകിൽ
വെള്ളത്തിനായുള്ള നിലവിളികൾ എന്നോ നിലച്ച
വിറങ്ങലിച്ച ഉള്ളിനെ കിളക്കാനാവാതെ
ചുവന്ന് തുടുത്ത തക്കാളികൾ.തൊലി കളഞ്ഞ്, ഉടച്ച് സോസുണ്ടാക്കി വെക്കണം. കുട്ടികൾ വരുന്നതിനു മുൻപേ-തലങ്ങും, വിലങ്ങും ഷൂവും, ബാഗും എറിഞ്ഞവരെത്തിയാൽ പിന്നെ വെറേ ഒന്നും ചെയ്യാനാവില്ല. ഇന്നാണെൻകിൽ വലിയ കുട്ടിക്ക് ഇത്തിരി മധുരം വേണ്ടി വരും, രാവിലത്തെ ആ കയ്പ്പ് മറക്കാൻ-
“പാന്റ്സ് തേക്കാൻ നീ ഒരിക്കലും പഠിക്കില്ലേ?”
ശബ്ദ്ധത്തിലെ കയ്പ്പ്- സമയമില്ല
ചീഞ്ഞളിഞ്ഞ മുറിവിനെ ഉണക്കാൻ സമയമില്ല
എന്നും വലുതാകുന്ന വെട്ടിനെ തുന്നിചേർക്കാന്ന് സമയമില്ല

ഓരോ കാലിനും നീളത്തിൽ ഒറ്റ വര, അളന്ന് വരച്ച ഒറ്റ വര.അങ്ങനെയാണ് തേക്കേണ്ടിയിരുന്നത്. ഇന്നത് രണ്ടായി. ചില ദിവസങ്ങളിൽ ഇങ്ങനെയാ- വാച്ചിലെ സൂചികൾ എനിക്കോടി എത്താവുന്നതിലും വേഗത്തിൽ കറങ്ങുന്ന ദിവസങ്ങൾ. കുട്ടികളെ എണീപ്പിച്ച്, പല്ല് തേപ്പിച്ച്, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്- സ്ക്കുൾ ബസ്സ് മിസ്സായാൽ പിന്നെ പുകിലാവും. ഇതിനിടയിൽ പാന്റ്സ് തേച്ചതും, ചായ കാച്ചിയതും ഇഷ്ടം പോലെയായില്ല
അദ്ദേഹത്തിന്റെ ഇഷ്ടം പോലെ’ പരസ്യത്തിലെ സുന്ദരി മൊഴിയുന്നു
‘എന്റെ ഇഷ്ടം നോക്കുന്ന ഭാര്യ’യെന്ന മുദ്ര കുത്തപ്പെട്ട നാൾ മുതൽ ഇഷ്ടങ്ങൾ നോക്കി

ചായ അദ്ദേഹത്തിന്റെ ഇഷ്ടം പോലെയായില്ല. ജാക്കറ്റുമെടുത്ത് വാതിൽ വലിച്ചടച്ച് ഒന്നും പറയാതെ ഇറങ്ങിപ്പോയി. തൊടാത്ത ഉപ്പുമാവും, തൊട്ടറിയാവുന്ന ദേഷ്യവും, കുട്ടികളുടെ പിറകേ ഓടുന്ന എനിക്ക് ബാക്കിവെച്ചിട്ട്. എന്തായാലും ഇന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗുലാബ് ജാമുൻ ഉണ്ടാക്കണം. ബാത്ത് റൂം വൃത്തിയാക്കാനുമുണ്ട്.പൊടി പിടിച്ച ഒരിത്തിരി സ്ഥലം പാടില്ല എന്റെയീ വീട്ടിൽ .പാടില്ല.എല്ലാം അതിന്റെ സ്ഥലത്ത് വൃത്തിയായി, വെടിപ്പായി -ചുറ്റുമുള്ളതെല്ലാം തിളങ്ങി
എനിക്കുള്ളിലുളളതെല്ലാം ഭ്രാന്തമായ വേഗതയിൽ കലങ്ങി മറിഞ്ഞ് ഇരുണ്ട്
എല്ലാം വലിച്ചെടുക്കുന്ന ഇരുട്ടിൽ നിന്ന് കണ്ണുകൾ പറിച്ചെടുത്ത്
കാർപെറ്റിൽ നിന്നാ നൂൽകഷ്ണം പെറുക്കിയെടുക്കാം. അദ്ദേഹത്തിന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും വരുമ്പോൾ ചുറ്റും നോക്കി അഭിമാനത്തോടെ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങാനായി എല്ലാം മിനുക്കി- ചൂടു സമൂസയും, ചായയും, പുഞ്ചിരിയും വിളമ്പി ഞാനും.‘എന്തു തണുപ്പാ ഈ പ്രാവശ്യം…കഴിഞ്ഞ കൊല്ലത്തേക്കാൾ…അറിഞ്ഞില്ലേ കാലഫോൺ പാത്രങ്ങൾ സേലിൽ…’ പുതിയ കാർപെറ്റിൽ കണ്ണോടിച്ച് അവളും, അവളുടെ പേൾ മോതിരത്തിൽ നോക്കി ഞാനും ഇടമുറിയാതെ
ഒരിക്കൽ-ഒരിക്കൽ മാത്രം ചോദിക്കാനാഞ്ഞതാ
എന്നെ പോലെ തന്നെയാണോ നീയും
പുറത്തൊരു ജീവിതവും അകത്ത് വേറെയൊന്നുമായി
എന്നെ പോലെ തന്നെയാണോ നീയും
അല്ലെൻകിൽ എനിക്കെന്തോ…ആണെൻകിൽ ഞങ്ങൾക്കെന്തൊ…
ഉത്തരം കേൾക്കാനാവില്ലെന്നറിഞ്ഞ നിമിഷം വീണ്ടും

‘ലീനയുടെ അമ്മായി ഒത്തിരി കടുപ്പാ…നാട്ടിലിപ്പോൾ സ്വർണ്ണത്തിന്…’
ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല. ഈ സോസ് ഉണ്ടാക്കിയിട്ട് വേണം-
പതുക്കെ തിളക്കുന്ന കൊഴുത്ത ചുവന്ന നിറം
അതിലലിഞ്ഞു തീരാനായുള്ള ക്ഷണവുമായി
ഇത് കഴിഞ്ഞ് വേണം ഗുലാബ് ജാമുൻ - കുട്ടികൾ വരുന്നതിനു മുൻപേ.ഫോൺ. അദ്ദേഹമാണ്’ വരുന്ന വഴി എന്തെൻകിലും വാങ്ങണോ?ഇല്ല. ഒന്നുമില്ല.ഒകെ. നീ പറഞ്ഞ ചന്ദനത്തിരി കൊണ്ട്വരാ’
മേശപ്പുറത്ത് വെച്ച പ്ലാസ്റ്റിക് പൂക്കളിൽ ഒന്നായി ഞാൻ തല ഉയർത്തി നിന്നാൽ
നിങ്ങൾ എന്നെ തിരിച്ചറിയുമോ?

ഉം. ഗുലാബ് ജാമുനും, ചന്ദനത്തിരിയും-നന്നായി. Home, Sweet Home ബാനറ് തൂക്കി കോണ്ട് ഞാൻ.
ഒരിക്കൽ നിന്റെ ജീവിതത്തിലേക്ക് ആർത്തുവന്ന സൂര്യപ്രകാശം ഇന്ന്
ജനൽചില്ലിനു മേലെ തന്നെ പറ്റിപിടിക്കുന്ന,
ചൂട് നഷ്ടപ്പെട്ട, നേർത്ത രശ്മിയായി തീരുന്നത് കാണുന്നുണ്ടോ നീ?

Thursday, January 12, 2006

കൊല്ലാത്ത ഭക്ഷണം - ചില ചോദ്യങ്ങൾ

പുഴു പോലും തിരിഞ്ഞ് നോക്കാത്ത പച്ചക്കറികളും ധാന്യങ്ങളും( ആദ്യമൊക്കെ യാന്കീനാട്ടിലെ
പുഴുക്കുത്തേല്ക്കാത്ത തക്കാളിയും ആപ്പിളും രോമാഞ്ചമായിരുന്നു, പിന്നയല്ലേ പുഴൂനെ ന്യൂക് അടിച്ച സാധനാന്ന് മനസ്സിലായേ) എന്നോ അറുത്ത് ഐസാക്കിയ ഇറച്ചിയും- മനുഷ്യത്തിക്ക് മനസ്സമാധാനത്തോടെ തിന്നാൻ പറ്റാണ്ടായി. കീടനാശിനികളുടെ ദോഷങ്ങൾ, ജൈവകൃഷി (organic farming അല്ലേ ഇത്?) എന്നിവയെ പറ്റിയൊക്കെ പ്രാഥമിക അറിവിനായി ഗൂഗിൾ ചെയ്തപ്പോ Information explosion എന്താന്ന് മനസ്സിലായി. (വിക്കീപ്പിഡിയ ലേഖനങ്ങൾ ഉപയോഗപ്രദം :ജൈവ കൃഷി, GM food) അവിടെ നിന്നു തന്നെ ജൈവകൃഷിക്കെതിരായ വാദവും കേൾക്കാനായി. ജൈവകൃഷിയിലൂടെ ആവശ്യത്തിന് ഭക്ഷണം ഉല്പാദിപ്പിക്കാമോ?

വിഷം തളിക്കാതെയും ഹോറ്മോൺ കയറ്റാതേയും ഉണ്ടാക്കിയ ഭക്ഷണം ഇവിടെ കിട്ടില്ല, പാൽ അല്ലാതെ. അപ്പോ വേറെ വഴി നോക്കണാല്ലോ. തമ്മിൽ ഭേദന്മാരെ നോക്കി.
കീടനാശിനിയുടെ അളവ് കുറഞ്ഞ പഴങ്ങൾ:(source :http://www.healingdaily.com/detoxification-diet/pesticides.htm)
1.കൈതചക്ക 2.നേന്ത്രപ്പഴം 3. മാങ്ങ 4.പഴം 5.തണ്ണിമത്തൻ/വത്തക്ക 6.പ്ലം 7.കിവി 8 ബ്ലൂ ബെരീസ് 9. പപ്പായ 10.ഗ്രേപ്പ് ഫ്രൂട്ട്

പച്ചക്കറികൾ:
1.അവകാഡോ/ബട്ടർ ഫ്രൂട്ട് 2. കോളിഫ്ലവർ 3. ബ്രസ്സൽ സ്പ്പൌട്ട്സ് 4. ആസ്പരാഗസ് 5.മുള്ളൻകി 6.ബ്രോക്കൊലി 7.ഉള്ളി 8.വെണ്ടക്ക 9.കാബേജ് 10. വഴുതിനിങ്ങ.

ഇത്തരം ലിസ്റ്റുകൾ എത്രത്തോളം വിശ്വസനീയം എന്നത് പടച്ചവനറിയാം. പഴവും, ഏത്തക്കായും ഒഴിവാക്കേണ്ടതാണെന്ന് ചന്ദ്രേട്ടൻ പറഞ്ഞു.ബട്ടർ ഫ്രൂട്ടിൽ കൊഴുപ്പും, വഴുതിനിങ്ങായിൽ നിക്കോട്ടിനും.കതിരും പതിരും വേർതിരിച്ചെടുക്കാൻ പറ്റാതായി.
വിഷവസ്തുക്കൾ ഒരു പരിധിവരെ കുറക്കാൻ പച്ചക്കറികളും പഴങ്ങളും തണുത്ത വെള്ളത്തിൽ ഒരു മണിക്കൂർ വരെ കുതിർത്ത ശേഷം നന്നായി കഴുകി ഉപയോഗിക്കാൻ ഉമ്മ പറയുന്നു. അറിയാവുന്നവർ ഇത്തരം പൊടികൈകൾ പന്കിടുമല്ലോ? വീട്ടിനുള്ളിൽ വളർത്താവുന്ന പച്ചക്കറികളെ പറ്റിയും വിവരം കിട്ടിയാൽ ഉപകാരമായിരുന്നു.

വായനക്കിടയിൽ കിട്ടിയ തുണ്ട് : നോർത്ത് അമേരിക്കയിൽ 32 മില്ല്യൺ ഏക്കറുകളിലായി $ 775 മില്ല്യൺ ചെലവിൽ പുല്ല് വളർത്തുന്നു. വെറും പുല്ലെന്ന് തള്ളിക്കളയാൻ വരട്ടേ, മാനിക്യൂർ ചെയ്ത് മനോഹരമാക്കിയ അതിരുകൾ ഇല്ലാത്ത പച്ചതുണ്ടിൽ ജനാധിപത്യവും, കുലീനത്വവും വാഴുന്നുണ്ടത്രേ.

Wednesday, January 11, 2006

മായുന്ന മൈലാഞ്ചിയും മായാത്ത ഓർമ്മകളും

രണ്ടു ദിവസം കഴിഞ്ഞാൽ‍ ഇതും മാഞ്ഞുപോകും, അതു വരെ കണ്ണുകളെ ഇടക്കിടക്ക് ഈ ചുവപ്പ് പിടിച്ച് നിർത്തും. നൊടിയിടയിൽ‍, നേർത്ത തുണിയിലൂടെ മൈലാഞ്ചി അരിച്ച് നീരെടുക്കുന്ന ഉമ്മാന്റെ അടുത്ത് ഒരു പലക വലിച്ചിട്ടിരുന്ന് രണ്ടു കൈയും നീട്ടികാണിക്കാം. കൂർപ്പിച്ച ഈർക്കിൽ‍ കൊണ്ട് ഉമ്മ കൈനിറയെ കുഞ്ഞിപ്പൂക്കളും വള്ളികളും വരക്കുമ്പോൾ അടക്കിപിടിക്കുന്ന ഇക്കിളിയും, സന്തോഷവും പിറ്റേന്ന് രാവിലെ ചുവപ്പായി വിരിഞ്ഞിരിക്കും.‘എന്റേതോ നിന്റേതോ നല്ല ചോപ്പെന്ന്’ കൂട്ടുകാരികളുടെ കൈകളുമായി ചേർത്തുപിടിച്ച് നോക്കി… തരം കിട്ടിയാൽ ഇന്നലെകളെ നോക്കിയിരിക്കുന്ന മനസ്സിനെ പിടിച്ച് വലിച്ച് നാളെക്കുള്ള ഒരുക്കങ്ങളിലേക്ക് കൊണ്ടുവരാൻ പ്രയാസാ, ഈ ചുവപ്പ് മായുന്നത് വരെ.

ഞാൻ കാണാതെ കാണുന്ന, കേൾക്കാതെ കേൾക്കുന്ന ബ്ലോഗ് സഹോദരീസഹോദരന്മാർക്ക് ഞങ്ങളുടെ പെരുന്നാൾ ആശംസകൾ.

Tuesday, January 03, 2006

മൈ ചട്ടി ഓഫ് ചിട്ട

എല്ലാ കാര്യവും അതിന്റേതായ സമയത്ത്, ചിട്ടയിലും വൃത്തിയിലും വേണമെന്ന് എനിക്കു കൊച്ചുന്നാൾ മുതൽ നിർ‍ബന് ധമുണ്ട്. അതുകോണ്ട് പരീക്ഷകളും, പേപ്പർ ചത്തവരകളും അടുത്താൽ അന്നേ വരെ തിരിഞ്ഞു നോക്കാത്ത സ്റ്റോറേജ് പൊടിതട്ടി തുടച്ച് മിനുക്കി വെച്ചിട്ട് അയലത്തേത് കൊതിയോടെ നോക്കും. പരീക്ഷ കഴിഞ്ഞാൽ, വായിക്കനുണ്ടായിരുന്നത് രാത്രി ഉറക്കമിളച്ചിരുന്ന് വായിക്കും, എന്നും രാവിലെ ചായ തിളച്ചു വീണുണ്ടായ സ്റ്റൌവ്റ്റോപ്പിലെ ഡിസൈൻ ആസ്വദിക്കും, തീന്മേശയിൽ തല വെച്ചുറങ്ങും, കട്ടിലിൽ കിടന്നു തിന്നും.

പതിവായി പാലിക്കുന്ന ഈ ചിട്ടകൾക്ക് എനിക്കു ചുറ്റുമുള്ളവർ പൊട്ടിയ ചട്ടിയുടെ വില കൊടുക്കാറില്ല.ഇറാക്കിൽ പോണതിനു മുൻപ് wmd , democracy, axis of evil എന്നൊക്കെ ഉരുവിട്ട് നടന്ന ബുഷിനെ പോലെ , systematic planning, efficiency, order എന്നൊക്കെ ഞാൻ കെട്ടിയവൻ, കെട്ടപ്പെട്ട നാൾ മുതൽ ഉരുവിടാറുണ്ട്. പുതുവർഷമൊക്കെയല്ലേ, ചേയ്ഞ്ചിനോരു മാറ്റം വേണമല്ലൊ, ഒന്നു നന്നായി കളയാം എന്ന് തീരുമാനിച്ചു.

പതച്ച് മറയുന്നതിനു മുൻപു ചായയെ രക്ഷിച്ച്, കുന്നു കൂടിയ അഴുക്കു വസ്ത്രങ്ങൾ അലക്കാനിട്ട്, ഫ്രിഡ്ജിൽ വരിയൊത്ത് നിന്ന ഡബ്ബകളിൽ നിന്നു വർണ്ണശബളിമയാർന്ന ജീവികൾക്ക് ചവറ്റ്കുട്ടയിലേക്ക് പ്രൊമോഷൻ കൊടുത്ത് – രണ്ട് ദിവസം ഇവിടെ മാറ്റത്തിന്റെ കൊടുൻകാറ്റ് ആഞ്ഞുവീശി. അടുക്കും ചിട്ടയും ആണ് സൌന്ദര്യം: എന്റെ ജീവിതം സുന്ദരം. രാത്രി രണ്ട് സിനിമ കൈയിൽ കിട്ടിയപ്പോൾ ഈ പുതിയ ഫിലോസഫിക്ക് ഒരു ഇളക്കം... അല്ല, സൌന്ദര്യം ഒരു റ്റൈം റ്റേബിളിൽ ആണെന്ന് പറയുന്നത് മണ്ടത്തരമല്ലേ? ഒരു ചിട്ടയുമില്ലെന്ന് തോന്നിപ്പിക്കുന്നതിലും ചിട്ടയുണ്ടെന്നല്ലേ? അല്ലെൻകിൽ (മറ്റേ ഇൻക എവിടെപ്പോയി?) ചിട്ടയില്ലാഴ്മയിൽ ചിട്ട കണ്ടെത്തുന്നതല്ലേ മിടുക്ക്? തന്നെ തന്നെ! മനസ്സാ പുറത്ത് ഭേഷ് ഭേഷ് അടിച്ച് ചായ 1/3 സ്റ്റൌവിനും, 1/3എനിക്കും, 1/3 കാർപെറ്റിനും എന്ന കണക്കിൽ തട്ടികൂട്ടി, നട്ടപ്പാതിര വരെ സിനിമ കണ്ട്. ഇനി ബ്ലോഗ് വായനയും, ലൂഡോ കളിയും കഴിഞ്ഞ് നേരം പുലർന്നിട്ട് സുഖമായി ഉറങ്ങാം. ന്യൂ യേർ രെസെല്യൂഷൻ ആദ്യ ആഴ്ചയിൽ തന്നെ തെറ്റിക്കുന്ന പതിവും തെറ്റിച്ചില്ല!
ജൈ പിച്ചചട്ടി, അല്ല ജൈ ചിട്ടപട്ടി.