Monday, October 19, 2009

ബെല്ല്

ശാദിയന്റെ ഉമ്മാമ്മാക്ക് എഴുത്തും വായനയും ഹറാമായിരുന്നു. ഒത്ത പുതിയാപ്ല വരുന്നത് വരെ ഉമ്മ കോമേഴ്സ് പഠിച്ചു. അവരവളെ മുന്നോട്ട് ഉയരത്തിലേക്ക് തള്ളികൊണ്ടിരുന്നു, പറന്നു പോകാതിരിക്കാന്‍ അവരവളെ തങ്ങളിലേക്ക് വലിച്ചുകൊണ്ടുമിരുന്നു. ശാദിയ വളര്‍ന്നു, കുടുംബത്തിലെ ആദ്യ എഞ്ചിനീയറായി, വിവാഹിതയായി, മറുനാട്ടിലേക്ക് പറന്നു. പിന്നെ കേള്‍ക്കുന്നത് ശാദിയ ജോലി ഉപേക്ഷിച്ചതാണ്, വീടാണത്രേ ഉത്തമം. ഒരിക്കല്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ സംഗീതം പൊഴിക്കുന്ന പഴയ ഡോറ് ബെല്ല് കേട്ടിട്ട് ശാദിയ ചൂടായി "നിങ്ങളൊന്നും ഒരിക്കലും പഠിക്കില്ലേ? വേറെ എത്ര നല്ല ബെല്ലുണ്ട്?".

Monday, October 12, 2009

സ്ത്രീകള്‍ക്കു മാത്രം

'നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്കു നീ തുറന്നുതരേണമേ'യെന്നെ പ്രാര്‍ത്ഥനയോടെ പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ എല്ലാം തെളിഞ്ഞു വരുന്ന ഒരു ചിത്രമുണ്ട്- സുന്ദരമായ വിശാലതയിലേക്ക് ക്ഷണിച്ചു കൊണ്ട് തനിയേ തുറക്കുന്ന കൂറ്റന്‍ വാതിലുകള്‍. മുസ്ലീം പള്ളികളില്‍ പൊതുവെ സ്ത്രീകള്‍ക്കായി അടയാളപ്പെടുത്തിയ ഇടുങ്ങിയ ഇടങ്ങളുടെ മടുപ്പില്ലതാക്കാന്‍ മനസ്സ് ഉണ്ടാക്കിയെടുത്ത ചിത്രമാണതെന്ന് തോന്നിയിട്ടുണ്ട്. അഴകാര്‍ന്ന മിനാരങ്ങളും, വലിയ ജനാലകളും മലര്‍ക്കേ തുറന്നിട്ട വാതിലുകളുമുള്ള 'ആണ്‍പള്ളി'കള്‍ക്കു പിറകില്‍, ഒരു പിന്‍ബുദ്ധിയായി പെട്ടെന്ന് തട്ടിക്കൂട്ടിയെടുത്ത ഇടങ്ങളാണ് കേരളത്തില്‍ ഞാന്‍ കണ്ട പെണ്‍പള്ളികള്‍. ചില പള്ളികളില്‍ ഈ ഇടങ്ങള്‍ പ്രത്യേകം മുറി തന്നെയാണ്. ചിലതില്‍ പ്രധാന മുറിയുടെ പിറകിലെ ഒരു കോണ് സ്ക്രീന്‍ വെച്ച് ഭദ്രമായി മറച്ചുണ്ടാക്കിയതും.പ്രസംഗവും പ്രാര്‍ഥ്തനയും ഈ ഇടങ്ങളിലേക്ക് സ്പീക്കറിലൂടെ ഒഴുകിയെത്തും. സ്പീക്കറുണ്ട്, പക്ഷെ മൈക്കില്ല. ലോകത്തിലേക്ക് മലര്‍ക്കേ തുറന്നിട്ട വലിയ ഗേറ്റ് കടന്ന് നേരെ കേറിച്ചെല്ലാവുന്ന ആണ്‍പള്ളികള്‍. പ്രധാന ഗേറ്റില്‍ നിന്ന് (അതായത് ആണ്‍ഗേറ്റ്) പറ്റാവുന്നത്ര അകലത്തില്‍ പാതി ചാരിയൊരു കൊച്ചു ഗേറ്റ്. അത് കടന്ന്, പലപ്പോഴും ഓടക്കരുകിലൂടെ പോകുന്ന ചെറിയ ഇടവഴിയിലൂടെ ചുറ്റിവളഞ്ഞാണ് ആണ്‍പള്ളിയുടെ പിറകില്‍ ലോകത്തില്‍ നിന്ന് അഭയം കണ്ടെത്തിയ പോലെ പതുങ്ങി നില്‍ക്കുന്ന ഈ പെണ്‍പള്ളികളിലേക്കുള്ള പ്രവേശനം.പാദരക്ഷകള്‍ ഇവിടെ അഴിച്ചു വെക്കുക, സ്ത്രീകള്‍ക്കു മാത്രം തുടങ്ങിയ ബോറ്ഡുകള്‍.

സ്ത്രീകള്‍ക്കു മാത്രമായി ഒരിടം. പുരുഷസാന്നിധ്യം ഉണ്ടാക്കിയേക്കാവുന്ന സങ്കീറ്ണ്ണതകള്‍ ഇല്ലാതെ പ്രാര്‍ത്ഥിക്കാന്‍, സ്വസ്ഥമായിരിക്കാനൊരിടം. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള ഇടപഴകലില്‍ നിയന്ത്രണം പാലിച്ചു, സിന( zina) യില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള മുന്‍‌കരുതല്‍. തോളോടു തോള്‍ ചേറ്‌ത്തു വെച്ച് റബ്ബിനെ സ്തുതിച്ചു പിരിയുമ്പോഴേക്കും ആംഗ്യങ്ങളും വാക്കുകളും ആവശ്യമില്ലാത്ത ഒരു സ്നേഹം ഈ പെണ്ണിടങ്ങളില്‍ നിറയാറുമുണ്ട്. സ്ത്രീകള്‍ക്കു മാത്രമായ ഇടങ്ങളെ എന്തുകൊണ്ടാണ് നമ്മള്‍ ആശ്വാസത്തോടെ സ്വീകരിക്കുന്നത്? ഈയടുത്തൊരു രാത്രിയില്‍ കോഴിക്കോട് ബീച്ചില്‍ കാറ്റുകൊള്ളാന്‍ പോയിരുന്നു. ആളുകളും കുറച്ച് എരുമകളും ഹാജരുണ്ട്. എത്ര വ്യത്യസ്ഥമാണ് അവരുടെയൊക്കെ ശരീരഭാഷകള്‍! ആള്‍ക്കൂട്ടത്തില്‍ നിന്ന്കന്ന് സ്വൈര്യമായി വിശ്രമിക്കുന്ന എരുമക്കൂട്ടം, തിരകളെ തോല്പ്പിച്ചു ഇളകിമറിഞ്ഞോടുന്ന കുട്ടികള്‍, ഭാരങ്ങളെല്ലാം തല്‍ക്കാലത്തേക്ക് കാറ്റിനെ ഏല്പ്പിച്ചെന്ന മട്ടില്‍ ചാഞ്ഞും ചെരിഞ്ഞും മലര്‍ന്നും മണലില്‍ കിടക്കുന്ന പുരുഷന്മാര്‍, ഇരുണ്ട വെളിച്ചം മാത്രമുള്ള ആ പൊതുസ്ഥലത്തു പോലും ഒന്നയയാനാവാതെ മുറുകിവലിഞ്ഞിരിക്കുന്ന സ്ത്രീകള്‍. ഒരു നിമിഷം തോന്നി ബീച്ചിലും സ്ത്രീകള്‍ക്കു മാത്രമായി ഒരിടം ഉണ്ടെങ്കില്‍ ഈ സ്ത്രീകളെല്ലാം മുടിഴിയകളെ കാറ്റില്‍ പറക്കാന്‍ വിട്ട് കൊണ്ട് നക്ഷത്രങ്ങളെ വായിച്ചുകിടപ്പുണ്ടാവുമെന്ന്. ഒരു നിമിഷത്തേക്ക് മാത്രം.

പള്ളികളിലെ ഈ വേര്‍തിരിവ് എവിടെയാണ് മുസ്ലീം സ്ത്രീകളെ കൊണ്ടെത്തിക്കുന്നത്?ഒരേ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി വേറ്തിരിക്കപ്പെട്ട ഇടങ്ങളുടെ, അതിലെ സഔകര്യങ്ങളുടെ അസമത്വം പള്ളിയില്‍ വരുന്ന സ്ത്രീ-പുരുഷന്മാരുടെ എണ്ണത്തിലെ വ്യത്യാസം മാത്രമാണോ കാണിക്കുന്നത്? ഇത്ര ശക്തമായ വേര്‍തിരിവ് ഉണ്ടായിരിക്കേ എങ്ങെനെയാണ്‍ സ്ത്രീകള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍, എതിര്‍പ്പ് പ്രകടിപ്പിക്കാന്‍, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍, കൂട്ടായ്മയുടെ ഭാഗമാകാന്‍ കഴിയുക? എത്ര പള്ളികമ്മിറ്റികളില്‍ സ്ത്രീകള്‍ അധികാരം കൈയ്യാളുന്നുണ്ട്? അല്ലെങ്കില്‍ എത്ര സ്ത്രീകള്‍ അതിനു പ്രാപ്തരാണ്?പൊതുസമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനാവാതെ അരികിലൂടെ ജീവിച്ചുപോകുന്ന കൂട്ടങ്ങളായി മലയാളി മുസ്ലീം സ്ത്രീകള്‍ ഒതുങ്ങാന്‍ പള്ളികളിലെ ഈ വേര്‍തിരിവിനും പങ്കുണ്ട്. കാന്തപുരത്തെ പോലുള്ളവരുടെ തൊലിപൊളിക്കുന്ന പ്രസ്താവനകള്‍, വിചിത്ര ഫത്വകള്‍ കേട്ടില്ല, നമ്മെ ബാധിക്കുന്നില്ല എന്ന് നടിക്കാന്‍ പഠിക്കുന്നത് ഈ ഇടങ്ങളില്‍ നിന്നാണോ?ഖലീഫാ ഉമറിന്റെ കാലത്ത്, പള്ളിയിലെ കൂടിയാലോചനയില്‍ സ്ത്രീകള്‍ക്കായുള്ള വിവാഹമൂല്യത്തെ കുറയ്ക്കാനുള്ള ഖലീഫയുടെ തീരുമാനത്തെ എതിര്‍ത്ത ആ സ്ത്രീ ഒരു വശത്തേക്ക് മാത്രം ശബ്ധം സഞ്ചരിക്കുന്ന മറയിലായിരുന്നൊ?

സിനയില്‍നിന്ന് വിട്ടു നില്‍ക്കാനുള്ള ഖുറ്‌ആനിക നിര്‍ദ്ദേശം പാലിക്കാനായാണ് ഈ വേറ്‌തിരിവെങ്കില്‍ അത് വിവേചനം ആവാതിരിക്കണമെങ്കില്‍ അറിവിലേക്കും, അധികാരത്തിലേക്കുമുള്ള വഴികള്‍ ഇരുഭാഗത്തിനും ഒരു പോലെ എളുപ്പമാവണം.കേരളത്തിലെ പെണ്‍പള്ളികള്‍ മിമ്പറയില്‍ നിന്ന് വരുന്നതെല്ലാം ചോദ്യം കൂടാതെ വിഴുങ്ങാനുള്ള ഇടങ്ങളാണ്,കാഴ്ചക്കും കേള്‍‌വിക്കുമപ്പുറമുള്ളഇടങ്ങള്‍. മതവിജ്ഞാനവും വ്യാഖ്യാനവുമെല്ലാം ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായി നിലനിര്‍ത്തി പോരാന്‍ സഹായിക്കുന്ന വേറ്തിരിവാണ് ഇന്നുള്ളത്. മൂന്നാലു മാസങ്ങള്‍ക്കു മുന്‍പ് മുസ്ലീം വ്യക്തി നിയമബോറ്ഡ് കോഴിക്കോട് യോഗം കൂടിയതിന്റെ പത്രവാര്‍ത്ത വായിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത സമുദായികനേതാക്കളുടെ നീണ്ട ലിസ്റ്റില്‍ സ്ത്രീ സാന്നിധ്യമായി പേരിനൊരു ഖമറുന്നിസാ അന്‍‌വര്‍ പോലുമില്ലായിരുന്നു. ആ പഴേ വിറ്റടിക്കാന്‍ തോന്നുന്നു, ഹൊവ് മെനി കിലോമീറ്റേഴ്സ് ഫ്രം മയാമി ബീച്ച് റ്റു വാഷിങ്ങ്ട്ടണ്‍ ഡിസി? പള്ളികളുടെ ഘടനയോ നിയമങ്ങളോ മാറിയിട്ടും ഒരു കാര്യവുമില്ല, ഒന്നാണ് തുല്യരാണ് എന്ന് മനസ്സുകള്‍ക്ക് ബോധ്യമാകാത്തിടത്തോളം.