Thursday, November 15, 2007

പാപ്പാത്തിയും തത്തമ്മയും

പാപ്പാത്തിയില്‍ നിന്നാണ് അമ്മ കഥ തുടങ്ങാറ്.

‘ഒരു ദിവസം മുറ്റത്ത് ഒരു പൂവിലിരുന്ന് ഒരു പാപ്പാത്തിയിങ്ങനെ തേന്‍ കുടിക്കുകയായിരുന്നു’.

കഥ പറച്ചലില്‍ ഞങ്ങള്‍ക്കും ഇടം തരാന്‍ അമ്മ മടിച്ചിരുന്നില്ല. ഓരോ നേരത്തെയും ഞങ്ങളുടെ തോന്നലനുസരിച്ച് അരിപ്പൂവിലോ, തെച്ചിയിലോ ഇരുന്ന് പല നിറങ്ങളോടെ പാപ്പാത്തി തേന്‍ കുടിച്ചു.

‘അപ്പോഴുണ്ട് വരുന്നു’.

നൂറു വട്ടം കേട്ട കഥയാണെങ്കിലും ചോദിക്കാതിരിക്കാനവില്ല, ‘ആര്?’

‘ഒരു തത്തമ്മ. ചുവന്ന കൊക്കും, മിനുസമുള്ള തൂവലുകളുമുള്ള തത്തമ്മ. എന്നിട്ട് തത്തമ്മ പാപ്പാത്തിയുടെ അടുത്ത് ചെന്ന് ചോദിക്കും, “പാപ്പാത്തീ, പാപ്പാത്തീ, കുറച്ച് തേന്‍ തരുമോ?”. പാപ്പാത്തി പറയും “തരൂല”. “പ്ലീസ് പാപ്പാത്തീ, കുറച്ച് മതി”. “ഇല്ലയില്ല” പാപ്പാത്തി തലയാട്ടും.’

ഭംഗിയുണ്ടായിട്ടെന്താ? ചീത്ത പാപ്പാത്തി.

എന്റെ മുടി അമര്‍ത്തി ചീകികൊണ്ട് അമ്മ തുടര്‍ന്നു, ‘ അപ്പോള്‍ തത്തമ്മ നിറഞ്ഞ കണ്ണോടെ പറയും “ ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞ് ഞാന്‍ വരുന്നതും കാത്തിരിക്കുകയാ. എന്റെ തത്തമ്മകുട്ടിക്ക് കൊടുക്കാനാണ്. ഇത്തിരി മതി”. പാപ്പാത്തിയുടെ മനസ്സലിയും, “ഈ തേനൊന്നും എന്റേതല്ല തത്തമ്മേ. ദാ ഈ വീട്ടില്‍ രണ്ട് കുട്ടികളുണ്ട് വിനിയും, സുമിയും. അവരുടേതാ. അവരോട് ചോദിച്ച് നോക്കൂ.” ’

കണ്ടോ, ഞങ്ങളിപ്പോള്‍ കഥയ്ക്കുള്ളിലായി. ഇനിയാണ് രസം.

‘അങ്ങനെ തത്തമ്മ വീട്ടിലേക്ക് നടന്നു’. ചൂണ്ടു വിരലും, പെരുവിരലും തറയിലൂന്നി ഞങ്ങള്‍ക്കിടയിലൂടെ അമ്മ തത്തമ്മയെ നടത്തിച്ചു, ‘ഡിങ് ഡിങ് ഡിങ്. എന്നിട്ട് ബെല്ലടിച്ചു. അമ്മ വാതില്‍ തുറന്നു ‘അല്ലാ, ആരിത് തത്തമ്മയോ, വാ വാ’. തത്തമ്മ അകത്ത് കയറിചെന്ന് മുറിയുടെ വാതിലില്‍ കൊക്ക് കൊണ്ട് മുട്ടി “ഡും ഡുംഡും”. സുമി വന്നു വാതില്‍ തുറന്നപ്പോള്‍ ഒരു തത്തമ്മ! അപ്പോ നിങ്ങളെന്താ പറയാ?’ പാതി ചിരിയോടെ അമ്മ ചോദിച്ചു.

‘കളിക്കാന്‍ വാ തത്തമ്മേന്ന്’ ഞങ്ങളൊരുമിച്ച് പറഞ്ഞു.

‘അപ്പോ തത്തമ്മ പറയും “ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞെന്നെ കാത്തിരിക്കുകയാ. സുമിയും വിനിയും ഒന്ന് പാപ്പാത്തിയോട് പറയോ കുറച്ച് തേന്‍ തരാന്‍?”.“ഓ പറയാലോ”. എന്നിട്ട് തത്തമ്മയുടെ ചിറകും പിടിച്ച് സുമിയും വിനിയും നടന്ന് നടന്ന് മുറ്റത്തെത്തും’.

ഇതാണെനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗം, തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടക്കുന്നത്.നിങ്ങളിലാരെങ്കിലും തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടന്നിട്ടുണ്ടോ? വിരലുകള്‍ക്കിടയില്‍ തത്തമ്മയുടെ ചിറകിനെ കോറ്‌ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

‘എന്നിട്ട് സുമിയും വിനിയും കൂടെ പാപ്പാത്തിയോട് പറയും “പാപ്പാത്തീ, പാപ്പാത്തീ, തത്തമ്മക്കൊരു ഗ്ലാസ്സ് നിറച്ചും തേന്‍ കൊടുക്കൂ” .“ഓ അതിനെന്താ?” പാപ്പാത്തി തേന്‍ കൊടുക്കും. “ സന്തോഷായി കുട്ടികളേ. എന്റെ കുഞ്ഞ് വിശന്നിരിക്കുകയായിരിക്കും, ഈ തേന്‍ വേഗം എന്റെ തത്തമ്മകുട്ടിക്ക് കൊണ്ടുകൊടുക്കട്ടേ” . എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള കുപ്പിഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേയ്ക്ക് പറന്നു പറന്നു പോകും.’

‘തത്തമ്മയുടെ കൂട് ഒരു പാട് ദൂരെയാണോ അമ്മേ’ വിനി ചോദിച്ചു.

‘ദൂരെ, ദൂരെ’ തീരെ പതിഞ്ഞ ശബ്ധത്തില്‍ അമ്മ പറഞ്ഞു.

കഥ വിനിക്ക് കൊടുത്തത് എന്താണെന്ന് എനിക്കറിയില്ല. കഥ തീരുമ്പോഴൊക്കെ ഒരു മൌനം എന്നിലേക്ക് ഇറങ്ങി വരാറുണ്ട്. തീരാസങ്കടത്തിന്റെ വക്കോളമെത്തിച്ച് പിന്നെ അതെന്റെ കൈ കരുണയോടെ പിടിക്കാറുണ്ട്. കണ്ണടച്ചാല്‍ അറിയാം.

‘എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള ഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേക്ക് പറന്നു പോകും’. നാലര വയസ്സുകാരിയെ ഒക്കത്ത് വെച്ച് ചോറൂട്ടുകയാണ് വിനി; ഒരല്പം വളവോടെ നില്‍ക്കുന്ന തണ്ടും, അതില്‍ നിന്ന് വിരിഞ്ഞ് വന്ന പൂവും.

‘തത്തമ്മ ഇനി വരില്ല അല്ലേ അമ്മേ?’ നിറഞ്ഞ സങ്കടത്തോടെ കുഞ്ഞ് ചോദിച്ചു. വിനിയുടെ മറുപടിയറിയാന്‍ ആകാംഷയോടെ ഞാന്‍ സോഫയില്‍ നിവര്‍ന്നിരുന്നു.

‘വരില്ലായിരിക്കും. എന്നാലും മോള്‍ക്ക് ഒന്നും തരാതെ തത്തമ്മ പോവില്ല. പോകുന്നവരൊക്കെയും നമുക്ക് ചേര്‍ത്തു പിടിക്കാന്‍ എന്തെങ്കിലും തരാതെ പോവില്ല.’

കഥ വിനിക്ക് കൊടുത്തതും, വിനി കഥക്ക് കൊടുത്തതും എന്ന് തുടങ്ങുന്ന ഒരു വാചകം കൂടി എഴുതാനുണ്ട്.

Saturday, September 01, 2007

പയങ്കഥ

കിട്ടുന്ന മിട്ടായിയെല്ലാം ബീമ ഒരു പിഞ്ഞാണത്തിലിട്ട് ജനല്‍പ്പടിമേല്‍ വെക്കും. അസര്‍ കഴിഞ്ഞ് നിസ്ക്കാരപ്പടം മടക്കുമ്പോളായിരിക്കും ബീവിയേ, ഇനിക്ക് മധുരണ്ടോന്നും ചോദിച്ച് ഉപ്പാപ്പ കേറി വരുക. വാപ്പക്കിങ്ങനെ ഷുഗറ് കേറ്റലീ ഉമ്മാ, പയേ പോലാണോന്ന് മക്കള്‍ പിരുസം കൊണ്ട് ഒച്ചയിടുമ്പം ഉപ്പാപ്പ ചിരിക്കും. ഒക്കെ പടച്ചോന്റെ കൈക്കലല്ലേ.

ബീവി ഉമ്മേം ഉപ്പാപ്പേം. ബീമേം ഉപ്പാപ്പേം. ബീമേപ്പാപ്പേം. ബീമയും ഉപ്പാപ്പയും മരിക്കുമെങ്കില്‍ ലോകത്തുള്ളതെല്ലാം മരിക്കുമെന്ന് പടാപ്പറത്തെ ഉരുണ്ട തൂണില്‍ ഒരു കൈ ചുറ്റി വട്ടം കറങ്ങിയിരുന്ന ട്രൌസറുകാരന് തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മരുഭൂമിയിലെ ഓയല്‍ റിഫൈനറയില്‍ പൈപ്പുകള്‍ക്കിടയില്‍ ഇരുന്ന് കൊണ്ടവന്‍ തന്നെ കാത്തിരിക്കുന്നവള്‍ക്കെഴുതും, ഉപ്പാപ്പ ബീമയെ നീ എന്ന് പോലും വിളിച്ച് കേട്ടിട്ടില്ല. ഞാനും അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നു.

ചുക്കപ്പത്തിനായി മാവ് കൈകളില്‍ ഉരുട്ടിയുരുട്ടിയെടുക്കുന്ന നേരങ്ങളില്‍ ബീമയുടെ പയങ്കഥകളും അതൃപ്പത്തില്‍ മുറത്തിലേക്ക് വീഴും. മൂപ്പര് പന്ത് കളിക്ക്ണേട്ത്ത് ചെന്നല്ലേ ന്റെ അമ്മോന്‍ കണ്ടുറപ്പിച്ചത്? അന്ന് ഇനിക്ക് ദാ ഇത്ര ഒയരം. മൂപ്പരന്നെ കട്ടിന്മേല്‍ കേറ്റിതരലൈന്നും. ബീമ ചിരിക്കുമ്പോള്‍ കഴുത്തിലെ മടക്കുകള്‍ കൊസറ കളിക്കും. മാപ്ലേം ബീടര്‍ക്കുമിടയില്‍ നിരുമ്പും കള്ളത്തരം പാടില്ലാന്ന് ബീമ ഉരുട്ടിയിട്ടത് അപ്പുറത്ത് ഫസ്റ്റ് ലോ ഓഫ് തെര്‍മോഡൈനാമിക്സിന് മുന്‍പില്‍ വായും പൊളിച്ചിരുന്ന പേരകുട്ടിയുടെ ഉള്ളിലേക്ക് ഉരുണ്ട് വീണ്, അവിടെ അതില്‍ കുറഞ്ഞതൊന്നും നല്‍കാനുമാവില്ല, സ്വീകരിക്കാനുമാവില്ലെന്ന ചിന്തയായി മുളച്ച് വന്നു.

രണ്ടൌസം കിടന്നിട്ട് ബീമ മരിച്ചു. റബ്ബ് സ്വീകരിക്കട്ടെ. വരുന്നവരും പോകുന്നവരും പടാപ്പര്‍ത്ത് കൂ‍നിയിരിക്കുന്ന വയസ്സനെ നോക്കിയുരുകി, പത്തറുപത് കൊല്ലായില്ലേ? അധികം വൈകാതെ ആ വയസ്സന്‍ തകര്‍ന്നടിഞ്ഞു പോകുമെന്ന് അവരുടെ മനസ്സുകള്‍ പിടച്ചു.

ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് ലീവില്‍ വന്ന പഴയ ട്രൌസറുകാരന്‍, കൊച്ചുമക്കളോടൊപ്പം ഹരാവരം കൂട്ടികളിക്കുന്ന ഉപ്പാപ്പനെ നോക്കി മറവി ഒരനുഗ്രഹമാണെന്ന് പറഞ്ഞപ്പോഴും, കടപ്പുറത്ത് ഒരടയാളമായി എന്നെന്നും ഉണ്ടാകുമെന്ന് കരുതിയിരുന്ന കടല്‍പ്പാലത്തിന്റെ ജീര്‍ണ്ണിച്ച തൂണുകള്‍ കണ്ടപ്പോഴുണ്ടായ തളര്‍ച്ചയാണവന് തോന്നിയത്. സലാം പറഞ്ഞിറങ്ങുമ്പോള്‍ അവന്റെ കൈ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉപ്പാപ്പ പറഞ്ഞു എല്ലാ ഓത്തിനും ബീമക്ക് വേണ്ടി ദുആര്ക്കണേ.

Tuesday, July 03, 2007

ഒരു തെരുവ്

അന്നും തെരുവ് തുടങ്ങുന്നയിടത്ത് തന്നെ ഓട്ടോ നിര്‍ത്തിച്ച് സുധ ഇറങ്ങിനടന്നു. ഈ തെരുവ് അവള്‍ക്കൊരു ലഹരിയാണെന്നാണ് ഉണ്ണിയേട്ടന്‍ പറയാറ്. ശരിയാണ്. കുഴഞ്ഞ്മറിഞ്ഞ് നില്‍ക്കുന്ന നിറങ്ങള്‍, ഗന്ധങ്ങള്‍ , ശബ്ദങ്ങള്‍, തലങ്ങും വിലങ്ങും നടക്കുന്ന ജനം, ഇടയിലൂടെ തിരക്കിനെ പ്രാകിപ്രാകി കടന്നു പോകുന്ന വാഹനങ്ങള്‍, പിന്നെയുമെന്തൊക്കെയോ ചേര്‍ന്ന് ഒന്നായി ഒഴുകുന്ന തെരുവ്- ആ ഒഴുക്കില്‍ അലിഞ്ഞ് ചേരുന്നത് ഒരു ലഹരി തന്നെയാണ്.

കുടകളും ബാഗുകളും തൂക്കിയിട്ട സുഹറ ഫൂട്ട് വേര്‍സിനോട് ഒട്ടി കൊണ്ട് കുട്ടിയുടുപ്പുകളുമായി കിഡ്ഡീസ് കോര്‍ണര്‍. അതിനപ്പുറത്തെ മലബാര്‍ സ്വീറ്റ്സിലെ കണ്ണാടിക്കൂടുകളിലെ ഹല്‍വകള്‍ക്കിടയില്‍ മത്ത് പിടിച്ച് വട്ടം കറങ്ങുന്ന ഈച്ച- ഉയര്‍ത്തിവെച്ച കാറ് ഗ്ലാസ്സിനുള്ളിലൂടെ ഈ തെരുവ് കടന്നുപോകുന്നത് നോക്കിയിരുന്ന കാലത്ത് ഇതിന് ഹലുവയുടെ രുചിയായിരിക്കുമെന്നാണ് കരുതിയിരുന്നത്. മടുപ്പിക്കുന്ന കട്ടിമധുരം.മധുരമേയല്ല! അറപ്പ് തോന്നും വിധം വലിയുന്ന പ്ലാസ്റ്റിക് തവളകളെ വില്‍ക്കുന്ന തെരുവ്കച്ചവടക്കാരന്റെ വാചക കസര്‍ത്തില്‍, കൌണ്ടറില്‍ ഷിഫോണ്‍ സാരികള്‍ മയില്‍പ്പീലികളെ പോലെ വിരിച്ചു വെക്കുന്ന സെയിത്സ്മാന്മാരുടെ ചലനങ്ങളില്‍, ഈ തെരുവിലൂടെ നടന്നു പോകുന്നവരുടെ താളത്തിന്- മധുരമേയല്ല. മടുപ്പിക്കാത്ത മറ്റെന്തോ ആണ്.

തൊട്ടു പിറകില്‍ സ്കൂട്ടറിന്റെ ഹോണടി. സുധ ജാള്യതയോടെ ഒതുങ്ങി നിന്നു. ഒരുപക്ഷെ ജ്യോതിക്ക് അറിയാനായേക്കും. ജ്യോതി. ഇരുപതിലേറെ വര്‍ഷങ്ങളായി. എവിടെയായിരിക്കും അവളിപ്പോള്‍? ദേഷ്യം വരുമ്പോള്‍ ഇപ്പോഴും അവളുടെ കണ്ണുകള്‍ ചെറുതാകുമോ? ചെറുതാകുന്ന കണ്ണുകളും, വിറക്കുന്ന മൂക്കും, ഇതൊന്നും കാണാനാവാത്തവര്‍ ജ്യോതിയുടെ സൌമ്യപ്രകൃതത്തെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെയാവണം സ്കൂളിന്റെ സ്വാതന്ത്ര്യദിന റ്റാബ്ലോകളില്‍ മദര്‍ ഇന്‍ഡ്യയാവാന്‍ തുടര്‍ച്ചയായി അവളെ തെരഞ്ഞെടുത്തിരുന്നത്. ചുവന്ന തുണി വിരിച്ച സ്റ്റൂളി‍ന്മേല്‍ വെള്ള പട്ട് സാരിയും, ഗില്‍റ്റ് അരപ്പട്ടയുമൊക്കെയായി വെളിച്ചതില്‍ മുങ്ങി ജ്യോതി. ഒന്‍പതാം ക്ലാസ്സില്‍ വെച്ച് ഇനി മദര്‍ ഇന്‍ഡ്യയാവാന്‍ തനിക്ക് പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ അവള്‍ സുധയോട് മാത്രമായി പറഞ്ഞ കാരണം സ്റ്റൂളില്‍ നിന്നിറങ്ങിയാലും ആളുകളുടെ കണ്ണുകള്‍ തന്നെ കെട്ടിയിടുന്നു എന്നായിരുന്നു. റ്റാബ്ലോയിലെ മരവും പാറയും അനങ്ങിയാലും കാണികള്‍ പൊറുത്തേക്കും, സുധ ഓര്‍ത്തു.

അനാര്‍ക്കലി ഫാന്‍സി. ഇതായിരിക്കും ജയ പറഞ്ഞ പുതിയ കട. “എന്താ വേണ്ടത് ചേച്ചി?”, പയ്യന്‍ ഓടി വന്നു. “ഞാനൊന്നു നടന്നു നോക്കട്ടെ”. വളകള്‍, മാലകള്‍, കമ്മലുകള്‍. “ഈ രണ്ടു ഷേഡിനും ഇടയിലുള്ള പച്ച തന്നെ വേണം” രണ്ടു കൈകളിലും പച്ച കുപ്പിവളകള്‍ ഉയര്‍ത്തി കാണിച്ച് ഒരു കൌമാരക്കാരി. അവളുടെ കണ്ണുകളിലുണ്ട്, ശബ്ദത്തിലുണ്ട്, ഇടിയാത്ത ചുമലുകളിലുണ്ട്, തനിക്കെന്താണ് വേണ്ടതെന്ന ബോധം, അത് നേടുമെന്ന ഉറപ്പ്. സുധ കടയില്‍ നിന്നിറങ്ങി നടന്നു. മോളൂന്റെ ചുമ മാറിയിട്ടുണ്ടാവുമോ? ഈ വീക്കെന്‍ഡ് ഒന്ന് വന്നു പോകാന്‍ പറയണം. മോളൂന് മനസ്സിലാവില്ല ഈ തെരുവിന്റെ ലഹരി. തിക്കും തിരക്കും ബഹളവുമാണ് അവളിവിടെ കാണാറ്. തങ്ങള്‍ തമ്മിലുള്ള അന്തരം തുടങ്ങുന്നത് അവിടെ നിന്നാണോ? നുഴഞ്ഞ് പോകുന്ന ഓട്ടോയുടെ പിറകില്‍ കിച്ചു & മിച്ചു. അയാളുടെ കുട്ടികളായിരിക്കും. സുധക്ക് പെട്ടെന്ന് ജയയെ കാണണമെന്ന് തോന്നി. ഒരിക്കല്‍ കൂടി പാലൊലിപ്പിച്ചിരിക്കുന്ന അവളെ വാരിയെടുത്ത് പിന്‍ കഴുത്തില്‍ അവളുടെ തുപ്പല്‍ തരുന്ന നനഞ്ഞ ചൂടറിയണമെന്നും.

തെരുവിലെ തിരക്ക് കൂടുന്നുണ്ട്. ഈ പി. കെ ബ്രദേര്‍സ് ബുക് സ്റ്റാളില്‍ നിന്നാണ് ചെട്ടന്റെ കൈ പിടിച്ച് എല്ലാ വര്‍ഷവും നോട്ട് ബുക്കുകള്‍ വാങ്ങിയിരുന്നത്. ആദ്യത്തെ ഡിക്ഷണറിയും. അന്ന് ഈ കടക്കുള്ളിലെ ഇരുട്ടിന് പ്രൌഡഭാവമായിരുന്നു. ഇന്നതിന് മുഷിപ്പ് മാത്രം. പഴകിയ ഫോട്ടോയിലെന്ന പോലെ ഈ സ്റ്റോറിന് മേലെയും സെപിയ നിറം ഒരു പാടയായി വന്നു തുടങ്ങിയിരിക്കുന്നു. സുധക്ക് സാരിത്തലപ്പ് കൊണ്ട് ആ പാടയൊന്നു തുടച്ച് മാറ്റാന്‍ തോന്നി.“കോട്ടണ്‍ മാക്സി, ചുരിദാര്‍, കേറി നോക്കീന്‍, കേറി നോക്കിന്‍” അടുപ്പിച്ചുള്ള കൊച്ചുകൊച്ചു തുണിക്കടകളില്‍ നിന്നും മല്‍സരിച്ചുള്ള വിളികള്‍. മുഖം കൊടുക്കാതെ നടന്നുപോകണം. “മന്‍മദ രാസാ, മന്‍മദ രാസാ” തിരക്കിനിടയില്‍ നിന്നൊരു പരുക്കന്‍ ശബ്ദം. പാത്തുവാണ്. ഒരു നിമിഷം സ്തംഭിച്ചു നിന്ന ആള്‍ക്കുട്ടത്തിനിടയിലൂടെ പാത്തുവിന്റെ സീക്വിന്‍സ് പിടിപ്പിച്ച മജന്താ പാവാട ഉയര്‍ന്ന് താഴുന്നത് കണ്ടു. ഈ തെരുവിന്റെ പതിവ് കാഴ്ചയാണ് പാത്തുവും, പാത്തുവിന്റെ പാവാടയും. ചെറുതായി വെട്ടിയിട്ട മുടി, മുഷിഞ്ഞ ബ്ലൌസ്, തിളങ്ങുന്ന പാവാട. എന്നും ഒരേ വേഷമാണ് പാത്തുവിന്, എന്നും പുതിയ ചുവടുകളും. ഉയര്‍ന്ന് താഴുന്ന മജന്താ പാവാടയുടെ ചുറ്റുമായി തോളില്‍ കൈയിട്ട് പരസ്പരം ചാരിനില്‍ക്കുന്ന ചെക്കന്മാരുടെ മുഖത്തെ ചിരി- സുധ നടന്നു നീങ്ങി.

ബാറ്റ കണ്ടപ്പോഴാണ് ഉണ്ണിയേട്ടന്റെ ബ്രൌണ്‍ സോക്സില്‍ തുള വീണതോര്‍മ്മ വന്നത്. “മെന്‍സ് സോക്സ്, ബ്രൌണ്‍”. കവറും പിടിച്ചിറങ്ങുമ്പോള്‍ അവളോര്‍ത്തു പുതിയ സോക്സ്, എണ്ണയില്ലാതെ ചുട്ടെടുത്ത ചപ്പാത്തി, ഒരു മുഴം മുല്ല- ഇതാണോ താന്‍? പാറികളിക്കുന്ന മുടിയിഴയെ ഒതുക്കുന്ന വേഗതയില്‍ ആ ചിന്തയെ ഒതുക്കി വെച്ച് എതിര്‍വശത്തുള്ള കാപ്പികടയില്‍ നിന്നും വരുന്ന മണം ആവോളം വലിച്ചെടുത്ത് സുധ നടന്നു. എന്നും പുതിയ ചുവടുകളുമായി പൊട്ടിമുളക്കുന്ന പാത്തുവില്ലാതെ ആ തെരുവ് പൂര്‍ണ്ണമാവുകയില്ലെന്ന് തോന്നി സുധക്ക്. പാത്തുവിന് തന്റേതായ നൃത്തം ചെയ്യാന്‍ ആ തെരുവ് വേണ്ടെന്നും. കൊടുംകാട്ടിലും, കടലിലും മരുഭൂമിയിലുമൊക്കെ ഭ്രാന്തമായ ചുവടുകള്‍ക്കൊത്ത് പാവാട വീശി നൃത്തം ചെയ്യുന്ന പാത്തുവിനെ സുധ കണ്ടു.

ഇനിയങ്ങോട്ട് തിരക്ക് കുറയും. റ്റോപ് ഫോം ഹോട്ടലിലെ പൊറോട്ടയടി ബഹളം കൂടികഴിഞ്ഞാല്‍ പിന്നെ അനക്കമില്ലാതെ കിടക്കുന്ന തെരുവ് കെ. ശങ്കരന്‍ ബേക്കറിയില്‍ നിരത്തിവെച്ച ഹല്‍വകള്‍ക്ക് മുന്‍പില്‍ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ രണ്ടു വഴിക്ക് പിരിഞ്ഞു പോകും. മധുരമേയല്ലയിതിന്! സുധയ്ക്ക് കൈ നീട്ടി ആരെയെങ്കിലും സ്പര്‍ശിക്കണമെന്ന് തോന്നി- ഇപ്പോള്‍, ഈ തെരുവില്‍ തങ്ങള്‍ പങ്കിട്ടതിനെ തൊട്ടറിയാനായി.

Thursday, June 14, 2007

Deja vu

ഇന്ന് വൈകുന്നേരം ആടിപ്പാടിനിന്ന ഇലകളില്‍ തട്ടി വെയില്‍ മറിഞ്ഞ് വീണത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചു. ഒന്നുമറിയാതെ നീയുറങ്ങി. ഇലകളുടെ തിളക്കം കോരിയെടുത്ത്, പൈന്മരങ്ങളുടെ മണം പിഴിഞ്ഞെടുത്ത്, വിന്‍ഡ് ചൈമിന്റെ ചിരി പറിച്ചെടുത്ത് ഞാന്‍ ഫോണ്‍ ബുക്കിനുള്ളില്‍ ഉണങ്ങാന്‍ വെക്കാം, നാളെ നീയും ഞാനും ഇന്നത്തെ ആകാശം നോക്കി കിടക്കുമ്പോള്‍ നാവിലിട്ട് അലിയിക്കാന്‍. നീല മനസ്സിലടങ്ങുന്നത് വരെ, കണ്ണുകളടങ്ങുന്നത് വരെ. പിന്നെ, തല ചെരിച്ച് കാലു വീശി നീയൊരു ചവിട്ട്. അത് കണ്ട് ഞാനും. നമ്മെ നോക്കി നിന്ന മരങ്ങള്‍ കുലുങ്ങിചിരിച്ചൊരു ചിത്രം പൊഴിക്കും. നോക്ക് മമ്മാ, ഇതില്‍ നമ്മളാ നീ അതിശയിക്കും. ചിത്രത്തില്‍ ആടിപ്പാടുന്ന ഇലകളില്‍ തട്ടി വെയില്‍ വീഴുന്നത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചോടി വരുന്നതും നോക്കി ആകാശത്തിന് കീഴെ നമ്മള്‍. എനിക്കും അതിശയം തോന്നും.

Sunday, May 13, 2007

എഴുതാന്‍ കൊതിച്ച കവിത

നൂല്‍ പാലത്തിലൂടെ നടന്ന് തുടങ്ങിയപ്പോള്‍ എഴുതാന്‍ കൊതിച്ച കവിത അപ്പുറത്ത് നിന്ന് ചിരിച്ചുകാണിക്കുന്നുണ്ടായിരുന്നു. മുറുകെ പിടിച്ചതെല്ലാം വലിച്ചെറിഞ്ഞ് ഇറച്ചികഷ്ണമായി പിടയുമ്പോള്‍ എഴുതിതുടങ്ങിയെന്നാണ് കരുതിയിരുന്നത്.
എഴുതാന്‍ കൊതിച്ച കവിതയില്‍ രണ്ടക്ഷരമേയുള്ളൂ.
ചുണ്ടുകള്‍ വട്ടത്തിലാക്കി പതിയെ തൊടുകയേ വേണ്ടൂ. ശബ്ദമായി.
അര്‍ത്ഥം ഉച്ചരിക്കാനാണ് എനിക്കാവാത്തത്.

Wednesday, April 18, 2007

പ്രതികരണങ്ങള്‍ എങ്ങനെയായിരിക്കും?

അയ്യേ! പച്ച വെള്ളമെന്നോ
മണ്ണിന്റെ നിറമുള്ള എഴുത്തെന്നോ
നൈമിഷിക സന്തോഷങ്ങളുടെ എത്തിനോട്ടമെന്നോ
പൊള്ളയായ ആശയങ്ങളില്‍ നിന്നൂറി കൂടിയ കുമിളകളെന്നോ
തീക്ഷ്ണവികാരങ്ങള്‍ തിളച്ച് പൊങ്ങുന്നത് സൂക്ഷ്മമായി പകര്‍ത്തിയെന്നോ

ചായ തിളച്ച് മറിഞ്ഞു.
ഇനി അടുപ്പ് വൃത്തിയാക്കേണ്ടവന്റെ പ്രതികരണത്തിന് കാതോര്‍ക്കാം.

Monday, March 19, 2007

റ്റീ കേക്ക്

കോഴിക്കോട് നഗരത്തില്‍ വര്‍ത്തമാനത്തിന്റെ തിക്കിലും തിരക്കിലും പെടാതെ ഓരങ്ങളില്‍ ഉറങ്ങികിടക്കുന്ന ചരിത്രമുണ്ട്, വൈകുന്നേരങ്ങളില്‍ ഉപ്പിലിട്ട നെല്ലിക്കയുടെ മണവുമായി വരുന്ന കടല്‍കാറ്റുണ്ട്, പെണ്ണ് മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടതല്ലെന്ന് തോന്നിപ്പിക്കുന്ന കൈകളും, കണ്ണുകളുമുള്ള തെരുവുകളുമുണ്ട്. ഇവിടത്തെ ജനത്തിന്റെ തുറിച്ച് നോട്ടം അസഹനീയമാണെന്ന് മിഠായിതെരുവ് കാണാനിറങ്ങിയ കോട്ടയംകാരി പറഞ്ഞപ്പോള്‍ അവളുടെ ഇഷ്ടനായകന്‍ കഷണ്ടിതലയനാണെന്ന് തിരിച്ചടിക്കേണ്ടി വന്ന കോഴിക്കോട്ടുകാരികളും ഉണ്ട്. ഈ കുറിപ്പ് കോഴിക്കോടിനേ കുറിച്ചോ, കോഴിക്കോടന്‍ തെരുവുകളെ കുറിച്ചോ, തുറിച്ച് നോട്ടങ്ങളെകുറിച്ചോ അല്ല. കോഴിക്കോട് നഗരത്തില്‍ വയനാട് റോഡിലാണ് കൊച്ചിന്‍ബേക്കറി. ഈ മൂന്നു സ്ഥലങ്ങളുടെ കൌതുകകരമായ ഒത്തുചേരലിനെ കുറിച്ചുമല്ല എനിക്ക് പറയാനുള്ളത്.

കൊച്ചിന്‍ ബേക്കറി പേരെടുത്തതാണ്. അവിടെ നിന്നാണ് അന്ന് മിസ് മാറ്ഗരറ്റും, മിസ് ഗ്രേസും റ്റീ കേക്ക് വാങ്ങിയിരുന്നത്. സഹോദരിമാരായിരുന്നു അവര്‍. പണ്ടൊരു പ്രൈവറ്റ് സ്കൂള്‍ നടത്തിയിരുന്നത്രെ. എന്റെ കുടുംബത്തിലെ കുട്ടികളെല്ലാം തന്നെ ഒന്നോ രണ്ടോ വര്‍ഷം അവരുടെയടുത്ത് ട്യൂഷനു പോയിട്ടുണ്ട്. ഞാനും. അര്‍ദ്ധവൃത്താകൃതിയിലുള്ള നടുമുറിയുള്ള ഒരു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. മുറിയുടെ ഒരു ഭാഗത്ത് ചൂരല്‍ കസേരകള്‍ , മറുഭാഗത്ത് തീന്മേശ. തീന്മേശക്കരികിലായി ചൈനകാബിനറ്റ്, അതിന് മുകളിലായി മദര്‍ മേരിയുടെ ചുമര്‍ചിത്രം. ചൈനാകാബിനറ്റില്‍ തിളങ്ങുന്ന തൂവെള്ള ചായകപ്പുകള്‍ ഉണ്ടായിരുന്നു. ചുറ്റും നേര്‍ത്ത സ്വര്‍ണ്ണ
വരയും , ഒരു വശത്തായി ഇളം നിറങ്ങളിലുള്ള പൂക്കളുമായി തിളങ്ങുന്ന ചൈന ചായകപ്പുകള്‍. ഒരിക്കല്‍ മാത്രമെ അവയെ പുറത്തെടുത്ത് ഞാന്‍ കണ്ടിട്ടുള്ളൂ. മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്നും ഒന്നും കഴിക്കരുതെന്ന് സീനത്ത് പറയുമായിരുന്നു. എല്ലാത്തിലും പന്നിനെയ്യോ, കള്ളോ ഇടുമത്രേ. വെണ്ണ പോലെ അരച്ചെടുത്ത അരിമാവ് നെയ്യ് പുരട്ടിയ കൈകളില്‍ ഉരുട്ടിയെടുത്ത് ചൂടുള്ള കല്ലില്‍ വട്ടത്തില്‍ പരത്തിയെടുക്കാനറിയാമായിരുന്നു സീനത്തിന്. ഒന്നു പരത്തി, അടുത്തത് മറിച്ചിട്ട്, അതിനപ്പുറത്തേത് ചട്ടുകം കൊണ്ടമര്‍ത്തി പൊള്ളിച്ചെടുത്ത്, ഇടക്ക് അടുപ്പിലേക്ക് വിറക് തള്ളി, സീനത്ത് പത്തിരി ചുടുന്നത് കാണാന്‍ രസമാണ്. പക്ഷെ, ആ വിയര്‍പ്പുനാറ്റം. പഴയ വീടുകളില്‍ അടുക്കളകളില്‍ നിന്നേറെ വിട്ടിട്ട് തീന്മുറികള്‍ ഉണ്ടാക്കിവെക്കുന്നത് സീനത്തുമാരുടെ വിയര്‍പ്പുമണം തീറ്റയുടെ രസം കെടുത്താതിരിക്കാനായിരിക്കണം. അല്ല, ഇനി തീന്മുറിയിലേക്ക് വിയര്‍പ്പുനാറ്റം എത്തിയാലും കുഴപ്പമില്ല, പത്തിരിയുടെ മേല്‍ പുരട്ടിയ തേങ്ങാപ്പാല്‍ ഇറച്ചിമസാലയില്‍ ചേരുമ്പോഴുള്ള മണമേ വിരുന്നുകാരുടെ ഓര്‍മ്മകളിലും നില്‍ക്കൂ. സീനത്തിനെ കുറിച്ചുമല്ലല്ലോ പറയാനുള്ളത്.

സീനത്ത് അങ്ങനെ പറഞ്ഞുവെങ്കിലും ഒരിക്കല്‍ ഞാന്‍ മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്ന് തിന്നിട്ടുണ്ട്. കൊച്ചിന്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ റ്റീ കേക്ക്. ട്യൂഷന്‍ കുട്ടികളുടെ അമ്മമാരെ ചായ കുടിക്കാന്‍ ക്ഷണിച്ച ദിവസമായിരുന്നു അന്ന്. ട്യൂഷന്‍ കഴിഞ്ഞ് മിസ് ഗ്രേസ് ചായ ഉണ്ടാക്കാന്‍ മറഞ്ഞു. മിസ് മാര്‍ഗരറ്റ് കൊച്ചിന്‍ ബേക്കറിയുടെ കവറില്‍ നിന്ന് റ്റീ കേക്ക് എടുത്ത് രണ്ടു പ്ലേറ്റുകളിലായി ഭംഗിയില്‍ മുറിച്ച് വെച്ചു. കഴുകി തുടച്ച ചായ കപ്പുകള്‍ മേശയില്‍ നിരത്താന്‍ ഞങ്ങളും സഹായിച്ചു. ‘പൂക്കള്‍ വിരുന്നുകാര്‍ക്ക്,’ പൂക്കളുടെ ചിത്രം കസേരകള്‍ക്കഭിമുഖമായി വരത്തക്കവണ്ണം ഒരോ കപ്പും തിരിച്ച് മിസ് മാര്‍ഗരറ്റ് മേശക്ക് ചുറ്റും നടന്നു. ചായ എങ്ങെനെ പകര്‍ന്നു കൊടുക്കണമെന്ന് മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും ഏറെ നേരം ആലോചിച്ചു, ഒടുവില്‍ എല്ലാവരും ഇരുന്ന് കഴിഞ്ഞാല്‍ മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വരണമെന്ന് തീരുമാനിച്ചു. വെള്ള ലേസ് മേശവിരി, തിളങ്ങുന്ന ചായകപ്പുകള്‍, രണ്ടു പ്ലേറ്റുകളിലായി തേന്‍ നിറമുള്ള അരികുകളോടെ ടീകേക്ക്- ഒരുക്കങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും മേശ നോക്കി നിന്നു. വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ ഞങ്ങളും.

വന്നത് മഞ്ചുവിന്റെ അമ്മ മാത്രം. മേശക്കു ചുറ്റുമായി ഞങ്ങളിരുന്നു. മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വന്നു, മിസ് ഗ്രേസ് പാലും പഞ്ചസാരയും നീട്ടി. ഉണങ്ങിയ തൊണ്ടയില്‍ റ്റീ കേക്ക് പറ്റിപ്പിടിച്ച് ഞാനന്ന് ചുമയടക്കി ബുദ്ധിമുട്ടിയിരുന്നു.

ഇതായിരുന്നു പറയാനുള്ളത്. അതിന് ഇത്രയും എഴുതണോ? മേലേ എഴുതിയതൊക്കെ വെട്ടിയിട്ട് മൂന്ന് വാചകങ്ങളിലൊതുക്കാം.

മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും സഹോദരിമാരായിരുന്നു. ഞാന്‍ അവരുടെയടുത്ത് ട്യൂഷന് പോയിരുന്നു. ഒരിക്കല്‍ അവരുടെ വീട്ടില്‍ വെച്ച് റ്റീ കേക്ക് എന്റെ തൊണ്ടയില്‍ കുടുങ്ങി.

ഇത്രയും മതി.
പക്ഷെ, ഒരു കാര്യം കൂടിയുണ്ട്. എന്റെ തൊണ്ട ഇടക്കിടക്ക് ഉണങ്ങാറുണ്ട്.

Tuesday, March 13, 2007

കൊടകരപുരാണം പ്രകാശനം ഇങ്ങ് കരോലീനായിലും

ഇന്ന്, ഇപ്പോ നാട്ടില്‍ നിന്നും ഒരു കെട്ട് സ്നേഹം പാര്‍സല്‍ എത്തി. കൂടെ ആറു പുഴുങ്ങിയ മുട്ടയും, സില്‍ക്കും.

(അവിടെയിരുന്ന് നാട്ടില്‍ ഇറങ്ങുന്ന പുതിയ പുസ്തകത്തെ കുറിച്ച് നീയെങ്ങെനെ അറിയുന്നെന്ന് ഉമ്മാക്ക് അല്‍ഭുതം. ഞാന്‍ വിട്വോ? ‘ഇതെഴുതിയാള് ന്റെ ഫ്രണ്ടാ’.)

Monday, December 25, 2006

ശാന്തമായി

മുറിയില്‍ കുടുങ്ങിയ ഈച്ച ജനല്‍ചില്ലിന്മേല്‍ തലയിടിച്ചുകൊണ്ടിരുന്നു. മണ്ടനീച്ചേന്റെ മണ്ടക്കിടി കിട്ടി. നേര്‍വരയില്‍ പറന്ന്, ചില്ലില്‍ മുട്ടി തെറിച്ച്, പിന്നേയും തിരിച്ചു വന്നു സര്‍വ്വശക്തിയുമുപയോഗിച്ച് അത് ചില്ലിന്മേല്‍ തലയിടിച്ച് കൊണ്ടിരുന്നു. ഒരു പാട് നേരം.

ഞാന്‍ നോക്കിയിരുന്നു,
ശാന്തമായി.
അതാണെന്നെ പേടിപ്പിക്കുന്നതും.

Friday, December 22, 2006

ഓര്‍കുട്ടിനാവുന്നത്

ചെത്തി മിനുക്കിയ ഒരു പെന്‍സില്‍ ഓര്‍കുട്ട് കയ്യില്‍ വെച്ച് തരുമ്പോള്‍ അത് വാങ്ങി പഴയ പോലെ തറയില്‍ മുട്ടും കുത്തിയിരിക്കാതെ പറ്റില്ല, ലഞ്ച് ബ്രേക്കില്‍ ക്ലാസ്സിലെ തറയില്‍ കൂട്ടമായി മുട്ടും കുത്തിയിരുന്ന് മരപ്പലകക്കല്‍ക്കിടയിലെ നേരിയ വിടവുകളില്‍ കാലം കൊണ്ടിട്ട മണ്ണ് ഇളക്കിയിളക്കി മണ്ണിനിടയില്‍ നിന്നും ഒടിഞ്ഞ പെന്‍സില്‍ മുനകളും, കൊട്ടിന് അടികിട്ടിയിരുന്ന തുന്നല്‍ ക്ലാസ്സില്‍ നിന്നും ചാടി രക്ഷപ്പെട്ട തുരുമ്പിച്ച സൂചികളും, ദ്രവിച്ച റബ്ബര്‍ ബാന്‍ഡുകളും പെറുക്കിയെടുക്കാം. ഒരു വിലയുമില്ലാത്ത വസ്തുക്കള്‍, അത് കൊണ്ടു തന്നെ വിലപിടിച്ചവ.

ഓര്‍ക്കാപ്പുറത്തൊരു ബാസ്കറ്റ്ബോള്‍ എറിഞ്ഞു തരും ഓര്‍കുട്ട്. കോര്‍ട്ടിനരികിലെ മാവുകള്‍ ചെറിയ പച്ചമാങ്ങകള്‍ നീട്ടി കൊതിപ്പിക്കുന്ന മാസങ്ങളില്‍ ജഡ്-ജഡ്-ജഡ് കോര്‍ട്ടിലിറങ്ങി ജഡ്-ജഡ്-ജഡ് മാവിലെറിയുന്ന അതേ ബോള്‍; ഇരുണ്ട കോണ്വന്റ് മുറികളില്‍ നിന്നൊരു കന്യാസ്ത്രീ മരവിച്ച മുഖവുമായി വരാന്തയിലേക്കിറങ്ങി നില്‍ക്കുന്ന വരെ ജഡ്-ജഡ്-ജഡ്.

നീല
പിനോഫരുകളുടേയും
വെള്ള
ഷര്‍ട്ടുകളുടേയും
തിളങ്ങുന്ന
ഷൂസുകളുടേയും,
അസ്സംബ്ലി
ബെല്ലിന്
തൊട്ട്
മുന്‍പായി
കൂട്ടുകാരിയുടെ
ഭംഗിയുള്ള
കെട്ടില്‍
നിന്ന്
മുറിച്ചെടുത്ത്
ധൃതിയില്‍
മുടിയില്‍
കെട്ടിയ
റിബ്ബണുകളുടേയും
ഒറ്റ
വരിയായി
വെയിലത്ത്
നീണ്ട
ദിവസത്തിന്റെ
തുടക്കത്തില്‍
നിര്‍ത്താനും
ഓര്‍ക്കുട്ടിനാവും.
ഒരു
കഷ്ണം
രിബ്ബണ്‍.
പ്ലീസുമില്ല
താങ്ക്യൂമില്ല
സൌഹൃദം
ഇന്ന്
കാണാനില്ലാത്ത
രൂപത്തില്‍.

തെറ്റായ ഇംഗ്ലീഷ് വ്യാകരണമുള്ള ഹിന്ദി ടീച്ചറെ ചൂണ്ടികാണിച്ച് ചിരിപ്പിക്കും ഓര്‍കുട്ട്, പുതിയ വാക്കുകള്‍ ബോറ്ഡിലെഴുതാന്‍ ടീച്ചര്‍ തിരിഞ്ഞതും വായ പൊത്തി, ഷൂസുകള്‍ നിലത്തുരച്ച് അന്ന് ക്ലാസ്സ് മുഴുവന്‍ ചിരിച്ച പോലെ. ചുവന്ന മുഖവും, തിളങ്ങുന്ന കണ്ണുകളുമായി തിരിഞ്ഞ് നിന്ന് ടീച്ചര്‍ I turn the board you laugh why, ചോദിച്ചതോര്‍ക്കുമ്പോള്‍ അന്നത്തെ പോലെ പിടിച്ചാല്‍ കിട്ടാത്ത ചിരി തൊണ്ടയിലൂടെ ഇറങ്ങിയോടും. ആ മുഖമന്ന് ചുവന്നത് ദേഷ്യം കൊണ്ടായിരുന്നില്ലെന്ന് അറിഞ്ഞ നിമിഷം തൊണ്ടയില്‍ സാന്‍ഡ് പേപ്പറിട്ട് ഉരക്കുന്നതും ഓര്‍കുട്ട് തരുന്ന ചിരി തന്നെ.

തട്ടിപ്പറിക്കാനുമറിയാം ഓര്‍കുട്ടിന്. നഴ്സറിക്ക് പിന്നിലെ ആ വലിയ ആല്‍മരം, ചുറ്റും കൊച്ച് സിമന്റ് ബെഞ്ചുകളുള്ള ആ വലിയ മരത്തെ പോലും തട്ടിപ്പറിക്കാനാവും ഓര്‍കുട്ടിന്. ഒരു ബെഞ്ചില്‍ നിന്ന് അടുത്തതിലേക്ക്
ചാടി ചാടി
ചുവന്ന കള്ളിയൂണിഫോം ദിവസങ്ങളുടെ മങ്ങിയ ഓര്‍മ്മയില്‍
ചാടി ചാടി
മരത്തിന് ചുറ്റും വട്ടത്തില്‍
ചാടി ചാടി
ഓര്‍കുട്ട് കണ്ടുപിടിച്ച് തന്ന പഴയ കൂട്ടുകാരികളൊന്നും ആ മരം ഓര്‍ക്കുന്നില്ലെന്നറിയുമ്പോള്‍, ഇനി ചാടി പിടിക്കാനുള്ള അടുത്ത ബെഞ്ച് ഓര്‍കുട്ട് തട്ടിപ്പറിച്ചിരിക്കുന്നെന്ന്...

Tuesday, December 05, 2006

യാത്ര

‘82


ഓടി വന്നിട്ടും ജനല്‍ സീറ്റ് കിട്ടാത്തതുകൊണ്ട് മുഖം വീര്‍പ്പിച്ചിരിക്കുകയാണ് അനിയന്‍. അവനെ ദേഷ്യം പിടിപ്പിക്കാനായി ഞാന്‍ ജനലഴികളില്‍ മുഖമമര്‍ത്തിയിരുന്നു.

ഡ്രിങ് ഡ്രിങ്
നിരത്തി വെച്ച കുപ്പികളില്‍ ഓപ്പ്ണര്‍ ഓടിച്ച് കൊണ്ട് വണ്ടിക്കാരന്‍ വന്നു.

“ഉമ്മാ, ഗോള്‍ഡ് സ്പോട്ട്.”
“അടങ്ങിയിരി. വണ്ടീ കേറീല്ല, അപ്പോളെക്കും തൊടങ്ങി.”
“കുട്ടികള്‍ അങ്ങനെയാ. വീട്ടിന്നും ഇറങ്ങിയാ വഴിയില്‍ കാണുന്നതൊക്കെ വേണം.” മുന്നിലെ സീറ്റിലെ നീല സാരിയുടുത്ത ആന്റി പറഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കു പട്ക്കു
വണ്ടി നീങ്ങി തുടങ്ങി.

“ഇങ്ങക്ക് കുട്ട്യോളുണ്ടോ” ഉമ്മ ചോദിച്ചു.
“മൂന്നാളുണ്ട്, വെക്കേഷനു എന്റെ അമ്മേടെ വീട്ടില്‍ താമസിക്കാന്‍ പോയിരിക്കാ, ഞങ്ങള്‍ അവിടേക്കാ.”

ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു
തെങ്ങുകളും വീടുകളും പിറകോട്ട് പാഞ്ഞു കൊണ്ടിരുന്നു.
കമ്പികളുടെ തുരുമ്പ് മണം മടുത്ത് തുടങ്ങിയപ്പോ ഞാന്‍ അനിയനെ നോക്കി. തല കുനിച്ച് നിലം നോക്കിയിരിക്കാണ്.

“മക്കള്‍ക്ക് കടലമിട്ടായി ഇഷ്ടമാണോ?” ആന്റി പ്ലാസ്റ്റിക് കവര്‍ കീറി ഞങ്ങള്‍ക്ക് നേരെ നീട്ടി.
മിട്ടായി വായിലിട്ടപ്പോ അവന്റെ കവിള്‍ പിന്നേം വീര്‍ത്തു.

“കൊറച്ച് വറ്ത്തായാണ്” ഉമ്മ ബാഗില്‍ നിന്ന് പൊതിയെടുത്ത് തിരിച്ചും നീട്ടി.

“ഈരണ്ടു കൊല്ലം കൂടമ്പോഴല്ലെ ഇപ്പോ ഇലക്ഷന്‍” ആന്റിയുടെ അടുത്തിരുന്ന അങ്കിള്‍ പേപ്പര്‍ മടക്കി വെച്ചു.

“ കോഴിക്കോടന്‍ ചിപ്സിനെ പറ്റി അച്ഛന്‍ എപ്പോഴും പറയും.”
ആന്റി പൊതി അങ്കിളിനും കൊടുത്തു. തിരിച്ച് ഉമ്മാക്ക് കൊടുത്തപ്പോ ഉമ്മ വാങ്ങിയില്ല.
“അത് വെച്ചോളീ, അച്ഛന് ഇഷ്ടല്ലേ.” ഇനി ഉപ്പുമ്മാക്ക് കൊടുക്കാന്‍ വറുത്തായി ഇല്ല.

എനിക്ക് ബോറടിച്ച് തുടങ്ങി. ഉപ്പയും അങ്കിളും പേപ്പറിലെ കാര്യങ്ങള്‍ പറയാണ്. അങ്കിളിന്റെ അടുത്തായി ഒരു വയസ്സന്‍ ഉറക്കം തൂങ്ങിയിരിക്കുന്നു. അയാളുടെ പുരികങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് നരച്ച മുടി നീളത്തില്‍ താഴോട്ട്.
എനിക്ക് ചിരി വന്നു.
“നോക്ക് നോക്ക്” ഞാന്‍ അനിയനെ തോണ്ടി.
വാ പൊത്തിപിടിച്ച് അവനും ചിരിക്കാന്‍ തുടങ്ങി.




’92.

നല്ല തിരക്കുണ്ട് ഇന്ന് ട്രെയിനില്‍. ജനല്‍ സീറ്റിന് വേണ്ടി ഓടാതെ ഞാന്‍ അനിയന്റേയും ഉമ്മാന്റേയും ഇടയിലിരുന്നു. എനിക്കായുള്ള അതിരുകള്‍ തിരിച്ചറിയാറായിരിക്കുന്നു. ഞങ്ങളെ എത്തിനോക്കി ഉപ്പയും ഒരറ്റത്തായി ഒതുങ്ങി. ചൂടും വിയര്‍പ്പ് മണവും കട്ടപിടിച്ച ഓരോ ശ്വാസവും മടുപ്പിച്ച്കൊണ്ടിരുന്നു. വണ്ടി ഒന്ന് നീങ്ങിതുടങ്ങിയിരുന്നെങ്കില്‍. മുന്നിലിരുന്ന മധ്യവയസ്ക വായിച്ചുകൊണ്ടിരുന്ന മാസിക താഴെ വെച്ചു. എനിക്ക് സിഗ്നല്‍ മനസ്സിലായി. ഇനി വിസ്താരം തുടങ്ങും. ഉപ്പാന്റെ അടുത്ത് നിന്നും സണ്ഡേ സപ്പ്ലിമന്റ് വാങ്ങി ഞാന്‍ അതിന് പിന്നില്‍ ഒളിച്ചു.

“ഏതു ക്ലാസിലാ മോള്‍ പഠിക്കുന്നത്?”
“പത്തിലേക്കാ.” ഉമ്മ പറഞ്ഞു.
“ആഹാ. ഏതു ഗ്രൂപ്പെടുക്കാനാ മോള്‍ക്കിഷ്ടം.” ഇത്തവണ ചോദ്യം നേരിട്ടാണ്.
“കണക്ക്”
“ഓ ഇഞ്ചിനിയറിങ്ങ് അല്ലേ.”
ഒരു നിമിഷം കഴിഞ്ഞില്ല. “മെഡിസന്‍ അല്ലേ പെണ്‍കുട്ടികള്‍ക്ക് ഒന്നൂടെ നല്ലത്?”

അവര്‍ പറഞ്ഞ് നിര്‍ത്തുന്നതിന് മുന്‍പേ ഉമ്മയും തുടങ്ങി, “അതന്നെ. ഞാനെപ്പോളും പറഞ്ഞു കൊട്ക്കും ഓള്‍ക്ക്, പെണ്ണുങ്ങക്ക് പറ്റിയ പണി ഡോക്ടര്‍ ഭാഗം തന്നാന്ന്.”

പേപ്പറിന് പിറകിലിരുന്നു ഞാന്‍ വെന്തു.

പുറത്തുള്ളവരുമായി സംസാരിക്കുമ്പോഴെങ്കിലും വീട്ടിലെ ഭാഷ മാറ്റികൂടെ ഉമ്മാക്ക്? വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തവരെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണോ? ഒരു പരിചയവുമില്ലാത്ത ആ സ്ത്രീയുടെ മുന്നില്‍ ചെറുതായപോലെ. ഞാന്‍ ബാഗില്‍ നിന്നൊരു ഇംഗ്ലീഷ് നോവല്‍ വലിച്ചെടുത്ത് അവര്‍ക്ക് കാണാവുന്ന തരത്തില്‍ തുറന്ന് പിടിച്ചിരുന്നു.

അനിയന്‍ തട്ടുപൊളിപ്പന്‍ ഹിന്ദിപാട്ട് പാടാന്‍ തുടങ്ങി.
“ഒന്നു മിണ്ടാണ്ടിരുന്നൂടെ.”
“നിനക്കെന്താ ഞാന്‍ പാടിയാല്‍.”
അച്ചടിച്ച് വാക്കുകള്‍ എന്നോടൊന്നും മിണ്ടാതെയിരിക്കുന്നു.

ഉപ്പയും കൂടെയിരിക്കുന്നവരും കാര്യമായ ചര്‍ച്ചയിലാണ്. മന്ദിര്‍-മസ്ജിദ്.
“എല്ലാം ഈ രാഷ്ട്രീയക്കാരുടെ കളികളല്ലെ?”
“ഉം. ഇനിയെങ്ങോട്ടാ നമ്മുടെ രാജ്യം പൊവ്വാ”
“ഇതൊക്കെ അങ്ങ് വടക്കേന്ത്യയിലേ നടക്കൂ. നമ്മുടെ കേരളത്തില്‍ അഴിമതിയും സമരങ്ങളുമൊക്കെ തഴച്ച് വളര്‍ന്നാലും, വര്‍ഗ്ഗീയത ഇവിടെ പിടിക്കില്ല”.

വര്‍ഗ്ഗീയ വികാരം വേര് പിടിക്കാത്ത് മണ്ണ്: രാഷ്ട്രീയ പ്രബുദ്ധതയുടെ നാട്: മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃക: വായിച്ചും , കേട്ടും മനസ്സില്‍ പതിഞ്ഞ ക്ലീഷേകള്‍ പകരുന്ന അഹങ്കാരം രഹസ്യമായി നുകര്‍ന്ന് ഞാനുമിരുന്നു.

വണ്ടി ഒരു സ്റ്റേഷനില്‍ നിന്നു.
“ഉമ്മാ ഞാനൊന്ന് നടന്നിട്ട് വരാം” അനിയന്‍ പുറത്തേക്കിറങ്ങി.
എന്നെ കാത്തുനില്ക്കേണ്ടതില്ല എന്ന് അവനുമറിയാം. ഡോക്ടറായാല്‍ എനിക്ക് വിലക്കപ്പെട്ട ഇടങ്ങളിലും പ്രവേശനം കിട്ടോ? നിര്‍ത്തിയിട്ട വണ്ടിയില്‍ വായു പിന്നേയും കട്ടപിടിച്ചു. വിക്റ്റോറിയന്‍ ഇംഗ്ലണ്ടിന്റെ തണുപ്പ് തേടി ഞാന്‍ കൈയിലിരുന്ന നോവലിലേക്കിറങ്ങി ചെന്നു.




‘02

തൊട്ടുരുമ്മി ഇരിക്കേണ്ടി വരുമ്പോഴും നമുക്കിടയിലെ ദൂരങ്ങള്‍ എത്ര സൂക്ഷ്മമായാണ് നമ്മള്‍ നിലനിര്‍ത്തുന്നത്? വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ ചാരിയിരുന്ന് മുന്നിലെ മുഖങ്ങള്‍ വായിച്ചെടുക്കാന്‍ ശ്രമിച്ചു. മുഖങ്ങള്‍ക്കെല്ലാം ഒരേ ഭാവം. തൊട്ടുതൊട്ടു നില്‍ക്കുന്ന മുഖങ്ങളെ നനഞ്ഞ കൊമ്പില്‍ പറ്റിപിടിച്ചിരിക്കുന്ന ഇതളുകളായി കവിക്ക് തോന്നിയത് ഇങ്ങനെയൊരു വിരസമായ യാത്രയിലായിരിക്കുമോ?


ഉമ്മ പുതിയ വനിത അരച്ചുകലക്കുന്ന തിരക്കിലാണ്. ഉപ്പയിരുന്ന് ഉറക്കം തൂങ്ങുന്നു. കണ്ടു മടുത്ത വഴിയിലൂടെയുള്ള രണ്ടു മണിക്കൂ‍ൂര്‍ യാത്ര അറ്റമില്ലാതെ നീണ്ടു കിടക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും സംസാരിച്ചിരുന്നെങ്കില്‍. അല്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ സംസാരിക്കണമെങ്കില്‍ നമുക്കിപ്പോള്‍ മൊബൈല്‍ വെണമല്ലോ.


ബോറടി മാറ്റാന്‍ ഞാന്‍ പഴയ കളിയിലേക്ക് തിരിഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കുപട്ക്കുചക്കുപക്കു

“ഒരു ചോദ്യണ്ട്’” അനിയന്‍ സ്പോര്‍റ്റ്സ്റ്റാര്‍ മാറ്റിവെച്ചു.
അവനും ബോറടിച്ച് തുടങ്ങിയിട്ടുണ്ടാവും. കേട്ടും പറഞ്ഞും മടുത്ത ആനയും ഉറുമ്പും കഥകള്‍ മത്സരിച്ചിറക്കി ഞങ്ങള്‍. അറിയാവുന്ന ചളിയെല്ലാം വാരിയെറിഞ്ഞിട്ടും ഇനിയും ഒരു പാട് ദൂരം.
അപ്പുറത്ത് നിന്ന് സംഭാഷണശകലങ്ങള്‍ കാറ്റ് കൊണ്ടു വരുന്നുണ്ട്: സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ജനാധിപത്യ രീതികള്‍- വണ്ടിയുടെ ശബ്ദത്തില്‍ പെട്ട് മുങ്ങിയും മുറിഞ്ഞും. എനിക്കവിടെ ചെന്നിരുന്ന് മുഴുവന്‍ കേട്ടാല്‍ കൊള്ളാമെന്നുണ്ട്. ചില ദൂരങ്ങള്‍ കടക്കാന്‍ ഇപ്പോഴും എനിക്കാവില്ലെന്ന തിരിച്ചറിവോടെയിരുന്നു.

“പോയിട്ടും പോയിട്ടും എത്തുന്നില്ലല്ലോ” അനിയന്‍ പറഞ്ഞു.
“ഉം. പോക്ക് കണ്ടാ തോന്നും ഇപ്പോ പാകിസ്ഥാന്‍ ബോര്‍ഡര്‍ എത്തുംന്ന്.”
“ഹ ഹ. സ്റ്റോപ്. പാക്കിസ്ഥാന്‍. ആളിറങ്ങാനുണ്ടേ.” അവനും വളിപ്പടി മൂഡില്‍ തന്നെ.

പെട്ടന്ന് ഉപ്പ തലയുയര്‍ത്തി നോക്കി, അരുതെന്ന് കണ്ണുകള്‍ കൊണ്ട്.

ഓ.
ഓ മാറാട്.

പാക്കിസ്ഥാന്‍ ഇനി മുതല്‍ ഇന്ത്യന്‍ ടീമുമായി പൊരിഞ്ഞ ക്രിക്കറ്റ് കളിക്കുന്ന ഒരു രാജ്യം മാത്രല്ല. ജനലഴികളുടെ തുരുമ്പ് രുചി നാവില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പോലെ. പരസ്പരം കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മുന്നോട്ട് പോകും തോറും ഈ നശിച്ച ദൂരം കൂടി വരാണാല്ലോ.

Friday, December 01, 2006

കാരുണ്യവതിയായ അപരിചിത

(സന്തോഷിന്റെ കാരുണ്യവാനായ അപരിചിതന്‍ ഉണര്‍ത്തിയ ഒരോര്‍മ്മ)

സെപ്റ്റംബര്‍ 11 കഴിഞ്ഞ് ഒരാഴ്ചയേ ആയുള്ളൂ. ഞങ്ങള്‍ യു. എസില്‍ കാല് കുത്തിയിട്ട് ഒരു മാസവും. ട്വിന്‍ ടവേര്‍സ് തകര്‍ന്നു വീണപ്പോള്‍ പുതിയ ആശങ്കകള്‍ ഞങ്ങളുടെ മനസ്സില്‍ ഉയരുകയായിരുന്നു. കുറച്ച് ദിവസത്തേക്കെങ്കിലും പൊതുസ്ഥലങ്ങളില്‍ നിന്നും കഴിയുന്നത്ര വിട്ട് നില്‍ക്കണമെന്നും, ആന്റി-മുസ്ലിം ക്രൈം തരംഗം സൂക്ഷിക്കണമെന്നും പള്ളിയില്‍ നിന്നും നോട്ടീസ്. മുസ്ലിം പള്ളികളുടേയും, ഭവനങ്ങളുടേയും നേരെ നടക്കുന്ന അക്രമങ്ങളുടെ കഥകള്‍. എല്ലാം അടങ്ങുന്നത് വരേക്കെങ്കിലും എന്റെ വേഷം മാറ്റാന്‍ വീട്ടില്‍ നിന്നുള്ള വിളികള്‍. സംശയത്തോടേയും, ഭയത്തോടേയുമല്ലാതെ ലോകത്തെ നോക്കാനാവാത്ത മാനസികാവസ്ഥ.

നാല്പത് മിനിറ്റ് ദൂരേയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍, തിരക്കേറിയ റോഡില്‍ വെച്ച് ഞങ്ങളുടെ കാറിന് ഫ്ലാറ്റ് ടയര്‍. പതിയെ തിരക്കു കുറഞ്ഞ ഇടവഴിയിലേക്ക് കാറൊതുക്കി വെച്ച് ഇനിയെന്തെന്ന് ഞങ്ങള്‍. ഒക്കുന്ന വിലക്ക് വാങ്ങിയ പഴഞ്ചന്‍ കാറില്‍ സ്പേര്‍ ടയര്‍ ഇല്ല, മെക്കാനിക് എവിടെയെന്നറിയില്ല, എന്തിന് കൈയില്‍ ഒരു സെല്‍ഫോണ്‍ പോലുമില്ല. ആ വഴി പോകുന്നവരില്‍ ചിലര്‍ ഞങ്ങളെ എത്തിനോക്കുന്നുണ്ട്. ആര്‍ക്കും ആരേയും തിരിഞ്ഞു നോക്കാന്‍ നേരമില്ലാത്ത നാട്.

എവിടെ നിന്നെന്നില്ലാതെ ഒരു സ്ത്രീ ഞങ്ങള്‍ക്കരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള മെക്കാനിക്കിന്റെ നമ്പര്‍ തന്ന് പോയി. ആശ്വാസത്തോടെ ഫോണ്‍ ബൂത്ത് കണ്ട് പിടിക്കാനൊരുങ്ങുമ്പോള്‍ അവര്‍ യൂ റ്റേണ്‍ എടുത്ത് വീണ്ടും വന്ന് ഞങ്ങളുടെ കൈയില്‍ ഫോണ്‍ ഉണ്ടോയെന്ന് അന്വേഷിച്ചു. (ഇവിടെ ഒരഞ്ച് ! ചിഹ്നം അധികാവില്ലല്ലോ?) മെക്കാനിക്കിനെയും, ഞങ്ങളുടെ സുഹൃത്തിനെയും വിളിച്ച് വിവരമറിയിക്കാന്‍ ഫോണ്‍ തന്നിട്ട് ആ സ്ത്രീ പോയി, ഏതോ അക്രമത്തിന് ഇരയാകാനെന്ന പോലെ ഒരുങ്ങി നിന്ന എന്റെ മനസ്സിന് ഒരു കുത്തും തന്നിട്ട്. അന്ന് മുതല്‍ അമേരിക്കക്കാരെ സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ എന്ന ലേബലൊട്ടിക്കുന്നിടത്തെല്ലാം ഞങ്ങള്‍ ആ സ്ത്രീക്ക് വേണ്ടി വാദിക്കാനും തുടങ്ങി.

Wednesday, November 15, 2006

കണ്ണാടിപ്പുരയിലെ പെണ്‍കുട്ടി

കണ്ണാടിപ്പുരയിലെ പെണ്‍കുട്ടി കിണറ്റില്‍ ചാടി മരിച്ചെന്ന് കേട്ടപ്പോള്‍ എനിക്ക് അല്‍ഭുതമാണ് തോന്നിയത്; മുതിര്‍‍ന്നവര്‍ മാത്രം ചെയ്യുന്ന പ്രവൃത്തിയിലൂടെ അവളും വലുതായല്ലോയെന്ന അല്‍ഭുതം.

മറ്റുമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന വല്ല്യുമ്മന്റെ വീട്ടിന്റെ തൊട്ടുപിറകില്‍ തന്നെ ആണ് വലിയ ജനാലകളുള്ള കണ്ണാടിപ്പുര. പൂപ്പലോടിയ പുറംചുമരുകളുള്ള ഓടിട്ട വീട്. വൃത്തിയുള്ള ചെറിയ മുറ്റം. തൊട്ട് തൊട്ടായി ഒരു പോലെ പഴകിയ വീടുകള്‍. അവക്കിടയിലെ അതിരുകള്‍ അറിയിച്ചുകൊണ്ട് ചെമ്പരത്തിവേലികളും. ആ ചെമ്പരത്തിചെടികള്‍ക്കു മുന്‍പില്‍ മറ്റുമ്മാന്റെ വീട്ടിലെ മതിലിന് വല്ലാത്ത ഉയരം തോന്നുമായിരുന്നു. അപ്പുറവും ഇപ്പുറവുമായി രണ്ടു ലോകങ്ങളായി മുറിക്കാന്‍ പോന്ന ഉയരം.

ഒരേപ്രായമായിട്ടും ഞാനവളെ ഒരിക്കല്‍ മാത്രമാണ് കണ്ടത്. ഒന്നാം നിലയിലെ പൊടിപിടിച്ച ഏതോ ജനലിലൂടെ ഒരു കാഴ്ച. സിമന്റ്പടിയില്‍ ഇരുന്നു വായിക്കുകയായിരുന്നു അവള്‍. നരച്ച കമ്മീസും, കുളിച്ചാന്‍ മുടിയും. എന്നിട്ടും എന്റെ കുട്ടിക്കളികളില്‍ കൂട്ടായി അവളും വന്നിരുന്നു. മരിച്ചെന്നറിഞ്ഞതിന് ശേഷവും. ഈയടുത്ത് മറ്റുമ്മാന്റെ വീട്ടുപറമ്പില്‍‍ ചുറ്റിക്കറങ്ങുന്നതിനിടെ അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അപ്പോളാ ഓടിയത് എനിക്കവളുടെ പേര് പോലും അറിയില്ലായിരുന്നെന്ന്.

Thursday, November 09, 2006

നീല സോഫ

നീണ്ട മഞ്ഞുകാലമുള്ള ആ നഗരത്തെ കുറിച്ചുളള അവരുടെ ഓര്‍മകളില്‍ തെളിഞ്ഞു നിന്നിരുന്നത് ആ നീല സോഫയായിരുന്നു. അവരുടെ യൂനിവേഴ്സിറ്റി വര്‍‍ഷം തോറും നടത്തി വന്നിരുന്ന സേലില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങിയതായിരുന്നു അത്. നിറച്ചും മങ്ങിയ
കറകളുമായി, അങ്ങിങ്ങായി പരുത്തി കവര്‍ കീറിയുമാണ് അതവരുടെ അടുത്തെത്തിയത്. ഓരോ കറയും ഒരു കഥയെ അടക്കിപ്പിടിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞ് അവര്‍ ഒരു വാരാന്ത്യത്തില്‍ സ്റ്റെയിന്‍ റിമൂവര്‍ ഉപയോഗിച്ച് കഥകളെ മായ്ച്ചുകളയാന്‍ ശ്രമിച്ചിരുന്നു. പകരമായി തെളിച്ചമുള്ള പുതിയ കറകള്‍ നല്‍കികൊണ്ടിരുന്നു. എന്തെങ്കിലും വെച്ചുണ്ടാക്കുന്ന ദിവസങ്ങളില്‍ ആ കൊച്ചു അപാര്‍ട്ട്മെന്റില്‍ കറങ്ങിനടന്നിരുന്ന മസാല മണം സോഫ വന്നതിന് ശേഷം അതില്‍ അള്ളിപ്പിടിച്ചിരുന്നു, ഇനി പിരിയാനാവില്ലെന്ന പോലെ. വൈകുന്നേരങ്ങളില്‍ വെയില്‍ വന്ന് വീണ് തല ഭാഗം നരച്ചു തുടങ്ങിയപ്പോള്‍ അതിന് ജ്ഞാനിയുടെ പരിവേഷവും വന്നു ചേര്‍ന്നു. മുഷിഞ്ഞ, നരച്ച ഒരു പഴഞ്ചന്‍ സോഫയായിരുന്നു അത്.

എടുത്തു മാറ്റാവുന്ന സീറ്റ് കുഷ്യനുകള്‍ക്കുള്ളില്‍ അത് അവരുടെ ചരിത്രത്തെ ശേഖരിച്ചു കൊണ്ടിരുന്നു: ചതഞ്ഞമര്‍ന്ന ഒരു പോപ്കോണ്‍, പഴയ പേന, ഹെയര്‍ പിന്‍, ഫ്രീ പിറ്റ്സാ കൂപ്പണ്‍. തണുപ്പുള്ള സന്ധ്യകളില്‍ അവന്‍ അതിന്മേല്‍ ചുരുണ്ട് കൂടി കിടന്ന് അന്ന് PBSകാണിച്ച വിദൂരരാജ്യങ്ങളിലേക്ക് പറന്നുപോകുമായിരുന്നു. അപ്പോഴെല്ലാം കുഷ്യന്റെ ഇടുക്കുകളില്‍ നിന്നും ഇളം ചൂട് വന്ന് തന്നെ പുണരുന്നതായി അവന് അനുഭവപ്പെട്ടു. വെറും തോന്നലായിരിക്കും എന്ന് പറഞ്ഞ് അവളത് തള്ളിക്കളഞ്ഞു. എത്ര വന്നാലും അത് ഒരു സോഫ മാത്രല്ലേ. അതില്‍ ഇരുന്ന് ഇടക്ക് തുണിയുടെ പരുപരുപ്പിലൂടെ വിരലോടിച്ച് എഴുതുന്നതെല്ലാം പ്രഫസറ്ക്കിഷ്ടമാകുമെന്ന് അവള്‍ വിശ്വസിച്ചു. അന്ധവിശ്വാസം മാത്രമെന്ന് അവന്‍. എത്ര വന്നാലും അത് ഒരു സോഫ മാത്രല്ലേ. അതും കറകള്‍ നിറഞ്ഞ, നരച്ച, അസുഖകരമായ മസാല മണം തങ്ങി നില്‍ക്കുന്ന ഒരു പഴഞ്ചന്‍ സോഫയും.

അതിഥികള്‍ വരുന്നെന്നറിയുമ്പോള്‍ അവര്‍‍ ഡോളര്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ റൂം സ്പ്രേ എടുത്ത് സോഫയിലാകമാനം അടിക്കുമായിരുന്നു. ചീഞ്ഞുതുടങ്ങിയ പഴത്തിന്റേയും, പുളിച്ച പാലിന്റേയും ഗന്ധം സോഫയിലിരുന്ന് അതിഥികളില്‍ ചിലര്‍ മണത്തെടുത്തു. ആ സോഫയെ കുറിച്ചുള്ള കഥകള്‍- രാത്രിയില്‍ കാറിന്റെ മേലെ കെട്ടി വെച്ച് അത് കൊണ്ടു വന്നതും, അതിന്മേല്‍ വെച്ച ഒറ്റ കുഷ്യനു സോഫയേക്കാള്‍ വില കൊടുക്കേണ്ടി വന്നതും- പറഞ്ഞ് അവര്‍ സുഹൃത്തുക്കളെ രസിപ്പിച്ചു. അതിലെ കറകളെ മായ്ച്ചുകളയാനും, കീറലുകള്‍ തുന്നി കൂട്ടാനുമുള്ള അവരുടെ ശ്രമങ്ങളെ കുറിച്ച് കൂട്ടുകാര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. മുഷിഞ്ഞ്, നരച്ച്, അസഹ്യമായ ഗന്ധം തങ്ങി നിന്നിരുന്ന ഒരു പഴഞ്ചന്‍ സോഫയായിരുന്നു അത്. അത്ര നല്ല സോഫ പിന്നെയവര്‍ക്ക് കിട്ടിയുമില്ല.

Thursday, November 02, 2006

ബ്ലോക്ക് നീക്കല്‍

വീട്ടില്‍ നിന്നിറങ്ങുമ്പോഴെല്ലാം ചുരുട്ടി പിടിച്ച ഒരു മുഷ്ടിയാവാന്‍ ശീലിച്ച ശരീരത്തിന് മണലിന്റെ ചൂടറിഞ്ഞ് തെളിഞ്ഞ ആകാശം നോക്കി നീണ്ടു നിവര്‍ന്നു കിടക്കുന്നതാവണം സ്വാതന്ത്ര്യം; ആ അറിവിലേക്ക് കുറ്റബോധം കലരാതെ സൂക്ഷിക്കുന്നത് മനസ്സിന്റേയും.

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ക്കായുള്ള നൊമ്പരത്തെ എന്ത് വിളിക്കണം?

Wednesday, June 14, 2006

ഐസ് മിായി

പകലിന്റെ ചൂട് തങ്ങി നില്‍ക്കുന്ന ഇഷ്ടിക പടികളില്‍ ഒരു ഐസ് മിായിക്കപ്പുറവും ഇപ്പുറവുമായി നമ്മള്‍. വൈകുന്നേരത്തെ കാറ്റില്‍ പാറിനടക്കുന്ന പേപ്പര്‍കഷ്ണം. പുല്‍കൊടികളില്‍ തത്തികളിക്കുന്ന ഇളംവെയില്‍ നിന്റെ വാക്കുകള്‍ക്കിടയിലെ മൌനത്തിലും.
പൊട്ടിച്ചിതറുന്ന ഐസ് കണങ്ങളായി നിന്റെ ചിരിയും.

ഈ ഒരു നിമിഷം, അലിഞ്ഞുതീരുന്നതിനു മുന്‍പ്...

Thursday, June 08, 2006

പൂച്ചക്കും കായട

സുഹൃത്തുക്കളെ, സഹോദരീസഹോദരന്മാരേ, റിസ്പക്റ്റഡ് വണ്‍ ആന്റ് ഒന്‍ലി അങ്കിള്‍,

മലയാളത്തില്‍ വായിച്ചിരിക്കേണ്ട നോവല്‍, കഥ, ചെറുകഥ ഏതൊക്കെയാണെന്ന അന്വേഷണത്തിലാണ് പൂച്ച. classics , contemporary, പെണ്ണെഴുത്ത്, ആണെഴുത്ത് , കുട്ടി എഴുത്ത് പൂച്ചക്ക് എല്ലാം തൊട്ട് നോക്കാന്‍ മോഹം. എവിടെ തുടങ്ങണം, ആരെയൊക്കെ അറിയണം? നിങ്ങളുടെ അഭിപ്രായങ്ങള്‍/ലിസ്റ്റ് ആക്രാന്തത്തോടെ കാത്തിരിക്കുന്നു.

Monday, May 29, 2006

തിരുത്തലുകള്‍ കാത്ത്

ശവപ്പെട്ടിയെ ഓര്‍മ്മിപ്പിക്കാറുള്ള ചാര നിറത്തിലുള്ള ക്യുബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.

ഇങ്ങനെയൊന്നും സംഭവിക്കരുതായിരുന്നു. ഒരു പക്ഷെ ഒരഞ്ചു മിനിറ്റ് മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍. ഇനി എഴുതപ്പെട്ടതായിരുന്നെങ്കില്‍ തന്നെ ഇങ്ങനെയല്ലായിരുന്നു നടക്കേണ്ടിയിരുന്നത്. സ്വന്തത്തെ പറ്റിയുള്ള ധാരണകള്‍ ഇളക്കാതെ കഴിഞ്ഞുപോകുന്ന മറ്റൊരു കൂട്ടം സംഭവങ്ങള്‍.
*താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടതു് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്? പാട്ടിന്റെ വരികള്‍ പോലെ, സ്വപ്നങ്ങള്‍ പോലെ എവിടെ നിന്നെന്നോ മനസ്സിലേക്കൊഴുകി വന്ന വാക്കുകള്‍.

എട്ട് മണിക്കാണ് ക്ലാസ്സ്. വൈകി. ട്രാഫിക് സിഗ്നലുകള്‍ നിറഞ്ഞ മെയിന്‍ റോഡുപേക്ഷിച്ച് അവള്‍ കുറുക്ക് വഴികള്‍ തേടുകയായിരുന്നു. ട്രാഫിക് തീരേയില്ല. അവള്‍ക്കെന്തന്നില്ലാത്ത ആഹ്ലാദം തോന്നി. കാര്‍ നിരത്തിലൂടെ ഒഴുകുന്നതാസ്വദിച്ച് ഒറ്റക്ക് യാത്ര ചെയ്യുമ്പോളെല്ലാം തോന്നുന്ന ആവേശം.

ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ നിറഞ്ഞ ഈ റോഡ് ചെന്നവസാനിക്കുന്നത് യൂനിവേയ്സിറ്റിയിലേക്കുള്ള മെയിന്‍ റോഡില്‍. ഗതി മുട്ടിയാലല്ലാതെ അവള്‍ ഈ വഴി പോകാറില്ല. ആരും തന്നെ. പെയിന്റടര്‍ന്ന് വികൃതമായ മതിലുകളും ഇരുട്ടിലേക്കുള്ള ക്ഷണവുമായി തൂങ്ങിയാടുന്ന വാതിലുകളും ഉള്ള ഈ കെട്ടിടങ്ങള്‍ക്ക് ഒരേ ഭാവമാണ്; പൊരുതി തോറ്റ ഭാവം. മേല്‍ക്കൂരകള്‍ തള്ളിനില്‍ക്കുന്ന ഈ കെട്ടിടങ്ങളെ അനുകരിച്ച് ഇവിടങ്ങളിലെ മനുഷ്യര്‍ തല താഴ്ത്തി, ചുമലുകള്‍ മുന്നോട്ടാഞ്ഞ് നടക്കുന്നത് ഏറ്റവും ലോലമായിടം സംരക്ഷിക്കാനാണോ?

ചുവപ്പ് ലൈറ്റിനായി നിര്‍ ത്തുമ്പോള്‍ ജങ്ങ്ഷനില്‍ കൂട്ടം കൂടി നിന്നവരെ അവള്‍ കണ്ടിരുന്നു. ഒരു പക്ഷെ മറുഭാഗത്തെ കെട്ടിടത്തിന്മേല്‍ കണ്ട ഗ്രാഫിറ്റി ഒപ്പിയെടുക്കാന്‍ ശ്രമിക്കാതെ കരുതലോടെ ഇരുന്നിരുന്നെങ്കില്‍…

A graffiti artist is out there to prove something to the world. The apparently meaningless images say I was here and I am ******* alive. എന്നോ വായിച്ച് തള്ളിയ വാക്കുകള്‍.

അയാളുടെ തടിച്ച വിരലുകളാണ് അവള്‍‌ ആദ്യം കണ്ടത്. നഖങ്ങള്‍ക്കുള്ളിലെ കറുത്ത ചളിയും. മുഷിഞ്ഞ തുണി കൊണ്ട് അവളുടെ കാറിന്റെ വിന്ഡ്ഷീല്‍ഡ് തുടക്കുകയാണയാള്‍. തുണിയില്‍ നിന്നുള്ള എണ്ണക്കറ ഗ്ലാസ്സില്‍. അനുവാദം ചോദിക്കാതെ, മുഖത്ത് നോക്കാതെ.
എന്തതിക്രമമാണിത്!
Hey hey stop it! പാസഞ്ചര്‍ ‌ സൈഡിലെ വിന്‍ഡോ താഴ്ത്തി അവള്‍ വാക്കുകള്‍ എറിഞ്ഞു.
കേള്‍ക്കാത്ത ഭാവത്തില്‍ അയാള്‍ തുടച്ച്കൊണ്ടിരുന്നു.
ആ കറുത്ത കൈകള്‍!വൃത്തികെട്ട ആ തുണി!തികഞ്ഞ ധാറ്ഷ്ട്യം!
I said stop it! I’ll get the police. Stop. I’m not going to pay you anything! സിമന്റ് തറയിലേക്കെറിഞ്ഞ കരിങ്കല്ലുകള്.അയാള്‍ മുഖമുയര്‍ത്തി . അവളെ നോക്കി വികൃതമായി പല്ലിളിച്ച് പിന്നെ പിറകോട്ടൊന്നാഞ്ഞ് കാര്‍ക്കിച്ച് തുപ്പി. വിന്‍ഡ്ഷീല്‍ഡില്‍.

കുട്ടിക്കാലത്ത് കൂട്ടുകാരെ കാണിക്കാനായി മരക്കൊമ്പുകളില്‍ നിന്ന് ചാടി താഴെ പതിക്കുമ്പോള്‍ കാല്പാദങ്ങളില്‍ നിന്ന് മുകളിലേക്ക് കുതിക്കുന്ന ഷോക്ക്, നിമിഷ നേരത്തേക്ക് ബോധം ഇല്ലാതാക്കുന്ന അലകള്‍.കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നതും, റെഡ് ലൈറ്റ് വകവെക്കാതെ ചെവി തുളക്കുന്ന കരച്ചിലോടെ കാര്‍ ചീറിപാഞ്ഞതും , വൈപ്പറും വിന്‍ഡ്ഷീല്‍‌ഡ് സോപ്പും വാശിയില്‍ തിരിച്ച് കട്ടിയില്‍ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍ മായ്ച്ചതും സ്വപ്നത്തില്‍ എന്ന പോലെ.

എന്റെ വിന്ഡ്ഷീല്‍ഡ്. എന്റെ കാര്‍. എന്റെ ലോകം. മേലെ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍.
എന്തൊരതിക്രമമാണിത്!

താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടത് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്?

ശവപ്പെട്ടിയെ ഓര്‍‌മ്മിപ്പിക്കാറുള്ള ചതുര ക്യൂബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.
---
* ബെന്നിയുടെ പോസ്റ്റില്‍ നളന്റെ കമന്റ്.

വാമിങ്ങ് അപ്പ്

ഒരു മണിക്കൂര്‍ നടന്നിട്ട് തന്നെ കാര്യം.
വില്ല് പവര്‍. അതാണ് വേണ്ടത്.
കണ്ണടച്ച് പാട്ടിന്റെ താളത്തില്‍
15 മിനിറ്റ്
ഇനി കുറച്ചൂടെ വേഗത്തില്‍
വിയര്‍ത്തു തുടങ്ങി. മതിയിനി
ഇനിയും മുപ്പത് മിനിറ്റ് ബാക്കി
ഈ പാട്ടും കൂടെ. ദാ ഇങ്ങനെ കണ്ണും പൂട്ടി
ഒഴിഞ്ഞ കടപ്പുറമാണെന്ന് ആലോചിച്ചോ
ആകാശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് താഴ്ന്ന് തുടങ്ങുന്ന സൂര്യന്‍
അലകള്‍ക്കു മീതെ പാഞ്ഞു നടക്കുന്ന സ്വര്‍ണ്ണ വെളിച്ചം
മതി ഇനി നിര്‍ത്താ‍ാം
ഇതും കൂടെ. തിരകളുടെ സംഗീതം കേട്ട് ഓടുന്നത്…
10 മിനിറ്റ് മാത്രം
ഇനി വയ്യ. കാലുകള്‍ നീങ്ങുന്നില്ല
ബിസ്മിയും ചൊല്ലി. ഇതും കൂടെ
പറ്റൂല
ഒരു അഞ്ച് മിനിറ്റ് മാത്രം.പതുക്കെ, ഒന്ന് തണുക്കാന്‍
കടല്‍കാറ്റേറ്റ്
നിര്‍ത്തി. മതിയായി.
ഞാന്‍ ചത്ത്.

ഇത്ര ജീവനോടെ ഞാനുണ്ടായിട്ടില്ല.